സൗദിയിലെ പ്രമുഖ മലയാളി ഫുട്ബാള്‍ താരം ദിലീഷ് ദേവസ്യ അന്തരിച്ചു. 28 വയസായിരുന്നു. അവധിക്ക് നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ദിലീഷ് ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിലെ ഒരു വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ കൂടിയായിരുന്നു തൃശ്ശൂര്‍ കൊടകര പേരാമ്പ്ര സ്വദേശിയായ ദിലീഷ്.

നാലുമാസത്തെ അവധിക്കാണ് ദിലീഷ് നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പരേതനായ ചുക്രിയന്‍ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വര്‍ഷമായി അല്‍ഖോബാറില്‍ പ്രവാസിയാണ്.

ബെല്‍വിന്‍ ഏക സഹോദരനാണ്. മാതൃസഹോദരി ഭര്‍ത്താവ് ബെന്നി തുഖ്ബയിലുണ്ട്. ദമ്മാമിലെ പ്രവാസി ഫുട്ബാള്‍ ക്ലബായ ഇഎംഎഫ് റാക്കയുടെ കളിക്കാരനായിരുന്നു ദിലീഷ്. ദിലീഷിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) അനുശോചിച്ചു.