ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസിന്റെ ആദ്യ ഘട്ട വ്യാപനത്തെക്കാൾ മാരകമായ രണ്ടാം ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നതെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ. മരണനിരക്ക് കുറവുള്ളതും എന്നാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് തയ്യാറാകണമെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കൊറോണയെ തടഞ്ഞുനിർത്താൻ രാജ്യവ്യാപകമായ ലോക്ക്ഡൗൺ നടപ്പിലാക്കുക എന്നതാണ് ഉചിതമായ മാർഗമെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് ഉൾപ്പെടെയുള്ള സേജ് ശാസ്ത്രജ്ഞർ അറിയിച്ചു. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളും ക്രിസ്മസോടെ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്നാണ് സേജ് പ്രവചനം. മരണനിരക്ക് പ്രതിദിനം 500ൽ എത്തുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ 25,000 പേർ രോഗബാധിതരായി ആശുപത്രിയിൽ ആകും.

ക്രിസ്മസിന് മുമ്പ് തന്നെ രണ്ടാം ദേശീയ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കുമേൽ സമ്മർദം ചെലുത്തുകയാണ് ശാസ്ത്രഞ്ജർ. ഇന്നലെ 357 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 60, 000 കടന്നുവെന്ന് ഒഎൻഎസ് കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും, ദേശീയതലത്തിൽ കർശനമായ നിയന്ത്രണങ്ങളും ഹോട്ട്‌സ്‌പോട്ടുകളിലെ ത്രിതല ലോക്ക്ഡൗൺ സംവിധാനവും കാരണം ബ്രിട്ടന്റെ രോഗവ്യാപനം മന്ദഗതിയിലായതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വരും ആഴ്ചകളിൽ മരണങ്ങൾ കുറയാൻ തുടങ്ങുമെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

ഒക്ടോബർ 16 ന് അവസാനിച്ച ആഴ്ചയിൽ 761 ബ്രിട്ടീഷുകാർ കോവിഡിന് ഇരയായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ഉൾപ്പെട്ട 59,927 മരണങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾ അടുത്തിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനുശേഷം 1,189 പേർ കൂടി വൈറസ് ബാധിച്ച് മരണമടഞ്ഞു. മൊത്തം എണ്ണം 61,116 ആയി ഉയർന്നു. ഓരോ ദിവസവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുമെന്നും ആശുപത്രി പ്രവേശനങ്ങൾ വർധിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ഡോയ്ൽ പറഞ്ഞു.