സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയമങ്ങൾ മൂന്നുതവണ ലംഘിച്ചുവെന്നാരോപിച്ച് ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സമ്മർദ്ദമേറുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദ്ദം ഏറിവരുന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പ്രധാനമന്ത്രിയ്ക്ക് കഴിയുന്നില്ല. കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ നിരവധി എംപിമാർ വാരാന്ത്യത്തിൽ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ലക്ഷണങ്ങൾ ഉള്ള ഭാര്യയുടെയും കുട്ടിയുടെയും അടുത്തേക്ക് 250 മൈൽ ദൂരം സഞ്ചരിച്ചു ഡൊമിനിക് എത്തിയതായാണ് വാർത്തകൾ. മാർച്ച്‌ അവസാനവാരം തന്റെ ഭാര്യയെയും മകനെയും ഡർഹാമിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷം അദ്ദേഹം രണ്ട് തവണ കൂടി അവരെ സന്ദർശിച്ചു. സന്ദർശന വേളയിൽ മാതാപിതാക്കളുടെ അടുക്കൽ തന്നെ താമസിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് നിർബന്ധിച്ചുവെങ്കിലും ഏപ്രിൽ 12 ന് ഡർഹാമിലെ വീട്ടിൽ നിന്ന് 30 മൈൽ അകലെയുള്ള ബർണാർഡ് കാസിലിലെ ടൈസ് നദിയിലൂടെ ഡൊമിനിക്കും കുടുംബവും നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞു. ഏപ്രിൽ 14 ന് അദ്ദേഹം ജോലിയിൽ മടങ്ങിയെത്തുകയും ചെയ്തു. ഏപ്രിൽ 19ന് ഡൊമിനിക് രണ്ടാമത്തെ യാത്ര നടത്തി ഭാര്യയെ സന്ദർശിച്ചതിനും സാക്ഷികളുണ്ട്.

കൂടുതൽ ആരോപണങ്ങൾ ഉയർന്നുവരുന്നതിനുമുമ്പ്, തന്റെ ഏറ്റവും വിശ്വസ്തനായ ഉപദേഷ്ടാവിന് ചുറ്റും ഒരു സംരക്ഷണവലയം തീർക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. അടിയന്തര കേസ് ആയതിനാലാണ് അദ്ദേഹം ഡർഹാമിലേക്ക് യാത്ര ചെയ്തതെന്നും നാല് വയസ്സുള്ള മകനെ സന്ദർശിക്കാനാണ് പോയതെന്നും ജോൺസൻ പറഞ്ഞു. “ഡൊമിനിക് മാർഗ്ഗനിർദേശപ്രകാരം പ്രവർത്തിക്കുകയും കുടുംബത്തെ പരിപാലിക്കുകയും ആയിരുന്നു.” ജോൺസൻ കൂട്ടിച്ചേർത്തു. ഒരു യൂഗോവ് വോട്ടെടുപ്പിൽ 68% പൊതുജനങ്ങളും ഡൊമിനിക് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്ന് വിശ്വസിക്കുന്നു. 52% പേർ അദ്ദേഹം ജോലി രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, കമ്മിംഗ്സിനെ പിന്തുണച്ചു ട്വീറ്റ് ചെയ്തതിന് കൺസർവേറ്റീവ് എംപി റോബർട്ട് ഹാൽഫോൺ മാപ്പ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സഹായി നിയമം ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടോറി എംപിമാർ അദ്ദേഹം രാജിവയ്ക്കാനോ അല്ലെങ്കിൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമങ്ങൾ ലംഘിച്ചതിനാലും മാപ്പ് ചോദിക്കാത്തതിനാലും കമ്മിംഗ്സിന് പുറത്തുപോകേണ്ടിവരുമെന്ന് വെല്ലിംഗ്ബറോയുടെയും റഷ്ഡന്റെയും കൺസർവേറ്റീവ് എംപി പീറ്റർ ബോൺ പറഞ്ഞു. പ്രമുഖ പത്രമാധ്യമങ്ങൾ കമ്മിംഗ്സിനെക്കുറിച്ച് തെറ്റായ കഥകൾ എഴുതിയെന്നും ഏപ്രിൽ 14 ന് ഡൗണിംഗ് സ്ട്രീറ്റിൽ ജോലിക്ക് മടങ്ങി എത്തിയ ശേഷം കമ്മിംഗ്സ് ഡർഹാമിലേക്ക് യാത്ര ചെയ്‌തെന്ന അവകാശവാദമടക്കം കൂടുതൽ കൃത്യതയില്ലാത്ത കഥകളാണ് ഇന്ന് അവർ എഴുതുന്നതെന്നും ഉത്തരം തെറ്റായ വാർത്തകൾക്ക് മറുപടി നൽകുന്നതിന് ഞങ്ങൾ സമയം പാഴാക്കില്ലെന്നും ആരോപണങ്ങളോട് പ്രതികരിച്ച 10-ാം നമ്പർ വക്താവ് പറഞ്ഞു. താൻ ന്യായമായും നിയമപരമായും ആണ് കാര്യങ്ങൾ ചെയ്തതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഡൊമിനിക് മറുപടി നൽകി.