ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : റോഡ് സുരക്ഷയെ മുന്നിൽകണ്ട് ബ്രിട്ടനിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. അടുത്ത വർഷം പ്രാബല്യത്തിൽ വരുത്തുന്ന പുതിയ നിയമപ്രകാരം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ എടുത്തുപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഡ്രൈവിങ്ങിനിടെ ഫോൺ കോളുകളും ടെസ്റ്റുകളും നിരോധിച്ചിട്ടുണ്ടെങ്കിലും ആ നിയമം പുതുക്കി കൂടുതൽ ശക്തിപ്പെടുത്താൻ ആണ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്. വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ ഡ്രൈവ്-ത്രൂ ടേക്ക്‌ അവേ പോലുള്ള സംവിധാനത്തിനായി മൊബൈൽ ഫോൺ തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളും ഡ്രൈവർമാർക്ക് ഉപയോഗിക്കാൻ കഴിയും. ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് അപകടകാരമാണെന്ന് റോഡ് മന്ത്രി ബറോണസ് വെരെ പറഞ്ഞു. പുതുതായി കൊണ്ടുവരുന്ന നിയമം കർശനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമത്തിലെ മാറ്റം ബ്രിട്ടനിലുടനീളം ബാധകമാകും, കൺസൾട്ടേഷന്റെ ഫലത്തെ ആശ്രയിച്ച് അടുത്ത വർഷം ആദ്യം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

“വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കും. നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കും.” ദേശീയ പോലീസ് ചീഫ് സ് കൗൺസിൽ ലീഡ് ഫോർ റോഡ് സ് പോളിസിംഗ് ചീഫ് കോൺസ്റ്റബിൾ ആന്റണി ബാംഹാം മുന്നറിയിപ്പ് നൽകി. ആറ് പെനാൽറ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ഡ്രൈവിങ്ങിനിടെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള ശിക്ഷ. റോഡ് സുരക്ഷയുടെ ഭാഗമായി നിയമം നിഷ് കർഷിക്കുന്നത് ഇവയെല്ലാമാണ് ;

•വാഹനമോടിക്കുമ്പോൾ കൈകൊണ്ട് ഫോൺ ഉപയോഗിക്കാൻ പാടില്ല.
•നിങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിരിക്കണം.
•നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.
•നിങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ നിങ്ങൾക്ക് പെനാൽറ്റി പോയിന്റുകൾ, പിഴ കൂടാതെ ഡ്രൈവിംഗ് നിരോധനം വരെ ലഭിക്കും

18 മരണങ്ങളും 135 ഗുരുതരമായ പരിക്കുകളും ഉൾപ്പെടെ 637 അപകടങ്ങൾ ആണ് ബ്രിട്ടനിലെ റോഡുകളിൽ 2019ൽ നടന്നത്. എല്ലാ പഴുതുകളും അടച്ചുള്ള നിയമത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.