ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : നേഴ് സുമാരും ഡോക് ടർമാരും ഉൾപ്പെടുന്ന അതുരസേവന വിഭാഗത്തിന് ആദരവൊരുക്കുകയാണ് എലിസബത്ത് രാജ്ഞി. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്ക് രാജ്ഞിയുടെ ജന്മദിനത്തിൽ പ്രത്യേക ആദരവ് ഒരുക്കും. ബ്രിട്ടന്റെ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്നതിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് പടർന്നുപിടിച്ച സമയം മുതൽ വലിയ ദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിടാതെ പ്രതിരോധിച്ച് നിർത്തിയത് അവരുടെ കഴിവാണ്. അതിൽ തന്നെ മലയാളികളായ ആരോഗ്യപ്രവർത്തകർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ മികച്ച സംഭാവന നൽകിയവരെ അടുത്ത മാസം നടക്കുന്ന രാജ്ഞിയുടെ ജന്മദിനാഘോഷത്തിൽ ആദരിക്കും. ക്വീൻസ് ബർത്ത്ഡേ ഹോണെർസ് ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തുന്നതാണ്. ഒക്ടോബർ 10ന് നടക്കുന്ന ചടങ്ങിൽ പ്രവാസി മലയാളികൾക്ക് അഭിമാനിക്കാനുള്ള വക ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്ഞിയുടെ അംഗീകാരത്തെത്തുടർന്ന് ആരോഗ്യ രംഗത്തെ പ്രഗത്ഭരെ അടുത്ത മാസം ആദരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് ഇന്നലെ അറിയിച്ചിരുന്നു.

ക്യാപ്റ്റൻ സർ ടോം മൂറിനെപ്പോലെയുള്ളവർ പട്ടികയിൽ ഇടം നേടും. കൊറോണ വൈറസ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. “വൈറസ് നിയന്ത്രിക്കുന്നതിനും എൻ‌എച്ച്‌എസിനെ സംരക്ഷിക്കുന്നതിനും ഈ ശൈത്യകാലത്ത് ജീവൻ രക്ഷിക്കുവാനും അവർ ശ്രമിക്കുകയാണ്. അവർ നൽകിയ മഹത്തായ സംഭാവനകൾ തിരിച്ചറിയേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.2020 ലെ രാജ്ഞിയുടെ ജന്മദിന ബഹുമതികൾ ഒരു രാഷ്ട്രമെന്ന നിലയിൽ അവർക്ക് നന്ദി പറയാൻ കഴിയുന്ന നിരവധി അവസരങ്ങളിൽ ആദ്യത്തേതായിരിക്കുമെന്നും ജോൺസൻ അറിയിച്ചു.

കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പിപിഇ കിറ്റിന്റെ ക്ഷാമവും മറ്റും അവരെ വല്ലാതെ വലയ്ക്കുകയുണ്ടായി. എങ്കിലും മറ്റു പല രാജ്യങ്ങൾ ഇപ്പോൾ നേരിടുന്നതുപോലെയുള്ള ദുരന്തം ബ്രിട്ടനിൽ നിന്ന് ഒഴിവായത് ഡോക്ടർമാരുടെയും നേഴ് സുമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ഇപ്പോൾ ഒരുക്കുന്ന ഈ ആദരവ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുമെന്നുറപ്പാണ്. അതേസമയം യുകെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പാതയിലാണെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകി. കോവിഡ് നിയമങ്ങൾ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ തുടർന്ന് ടോറി എംപിമാർ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം ഉയർത്തുകയാണ്.