ലണ്ടൻ: കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിൽ ചരിത്രപരമായ ഇടപെടൽ നടത്തിയ രാജ്ഞി, തങ്ങളേക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും, വാക്സിൻ നിരസിക്കുന്നത് സ്വാർത്ഥതയാണെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു. സ്വന്തം ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിക്കാത്ത രാജ്ഞി, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവരുമായുള്ള ഒരു വീഡിയോ കോളിനിടെയാണ് വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് സംസാരിച്ചത്.

ജനുവരിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രാജ്ഞി സ്വന്തം അനുഭവത്തെക്കുറിച്ചും പരാമർശിച്ചു. വാക്സിൻ സ്വീകരിച്ച തനിക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും, തികച്ചും നിരുപദ്രവകാരിയാണെന്നും പറഞ്ഞു. “ഒരിക്കൽ വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും, നിങ്ങൾക്കറിയാം, നിങ്ങളെ സംരക്ഷിച്ചിരിക്കുന്നു, ഇത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.” രാജ്ഞി കൂട്ടിച്ചേർത്തു.

റോൾ ഔട്ടിന്റെ ചുമതലയുള്ള എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോളിൽ, സംശയമുള്ളവരെ ‘തങ്ങളെക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ’ അവർ പ്രോത്സാഹിപ്പിച്ചു. കോവിഡിനെ പ്ലേഗിനോട് ഉപമിച്ചുകൊണ്ട്, വാക്സിനേഷൻ പരിപാടി എത്ര വേഗത്തിൽ നടപ്പാക്കി എന്നത് ശ്രദ്ധേയമാണെന്ന് പറഞ്ഞു.

അതേസമയം രണ്ടഭിപ്രായം നിലനിൽക്കുന്ന വിഷയങ്ങളിൽ രാജ്ഞി ഇത്തരമൊരു പൊതു നിലപാട് സ്വീകരിക്കുന്നത് വളരെ അസാധാരണമാണ്, മാത്രമല്ല പരാമർശങ്ങൾ വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമായിട്ടാണ് ആരോഗ്യ വിഭാഗവും കാണുന്നത്. പരിപാടിയിൽ ഇത് അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു വിശ്വാസ വോട്ടായി മാറിയെന്ന് എൻ‌എച്ച്‌എസ് വാക്സിൻ മേധാവി പറഞ്ഞു.