ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് ചടങ്ങിലുടനീളം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദാരഞ്ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

ശര്‍മയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുവച്ചു. ഫെബ്രുവരി 17ന് ഗോവയില്‍ വച്ചായിരുന്നു സതീഷ് ശര്‍മ അന്തരിച്ചത്. ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സ്‌നേഹവും അനുശോചനുംഅറിയിച്ചതിനൊപ്പം സതീഷ് ശര്‍മയുടെ വേര്‍പാട് എക്കാലവും തീരാനഷ്ടമായിരിക്കുമെന്നും ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.

1993 മുതല്‍ 1996 വരെ നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു അദേഹം. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു അദേഹം.