ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലീഡ്സ് : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തെത്തുടർന്ന് ലീഡ്‌സിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ന് മുതൽ നിരോധനം ഏർപ്പെടുത്തി. ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവിടങ്ങളിലെ നിയമങ്ങൾക്കനുസൃതമായി നഗരത്തെ കൊണ്ടുവരുമെന്ന് കൗൺസിൽ നേതാവ് ജൂഡിത്ത് ബ്ലെയ്ക്ക് പറഞ്ഞു. രോഗവ്യാപനം കുത്തനെ ഉയർന്നയതായി സിറ്റി കൗൺസിൽ അറിയിച്ചു. ഒരു ലക്ഷത്തിൽ 98.5 ആണ് നിരക്ക്. ഈ പുതിയ നിയന്ത്രണം 780,000ത്തോളം ആളുകളെയാണ് ബാധിക്കുന്നത്. ഇന്ന് രാവിലെ മുതൽക്കേ ഈ നടപടികൾ പ്രാബല്യത്തിൽ വരുമെന്നും കൗൺസിൽ അറിയിച്ചു. ലീഡ്സ്, സ്റ്റോക്ക്പോർട്ട്, വിഗൻ, ബ്ലാക്ക്പൂൾ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചിരുന്നു.

ഈ പ്രദേശങ്ങളിൽ‌ താമസിക്കുന്ന ആളുകൾ‌ക്ക് ഒരു സപ്പോർട്ട് ബബിളിലല്ലാതെ സ്വകാര്യ വസതിയിലോ പൂന്തോട്ടത്തിലോ മറ്റേതെങ്കിലും വീടുകളുമായോ ഒത്തുകൂടാൻ കഴിയില്ല. പുതിയ നടപടികളുടെ കാലാവധി എല്ലാവരുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കും എന്ന് ബ്ലെയ്ക്ക് പറഞ്ഞു. നഗരത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ട ഒരു ഘട്ടത്തിൽ നമ്മൾ എത്തിയെന്നും അവർ കൂട്ടിച്ചേർത്തു. സെൽഫ് ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുന്നത് മൂലം നഗരത്തിലുടനീളം വളരെ വ്യാപകമായ സാമൂഹിക വ്യാപനം നടക്കുന്നുണ്ടെന്ന് ലീഡ്സ് പൊതുജനാരോഗ്യ ഡയറക്ടർ വിക്ടോറിയ ഈറ്റൻ പറഞ്ഞു.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ, ആരാധനാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, വിനോദ വേദികൾ, പാർക്കുകൾ എന്നിവിടങ്ങളിലും മറ്റുളവരുമായി ഒത്തുകൂടരുതെന്ന് നിർദേശമുണ്ട്. ലീഡ്‌സ് സിറ്റി കൗൺസിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും, നഗരത്തിലുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം സെപ്റ്റംബറിലുടനീളം ഉയർന്നു. സെപ്റ്റംബർ 14 മുതൽ 21 വരെയുള്ള തീയതികളിൽ 829 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത് 607 ആയിരുന്നു. രണ്ടാം ഘട്ട വ്യാപനത്തിലൂടെയാണ് നഗരം കടന്നുപോകുന്നതെന്നും അതിനാൽ പുതിയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ലീഡ്‌സ് സിറ്റി കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടോം റിയോർഡാൻ പറഞ്ഞു