സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടനും, യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, തിങ്കളാഴ്ച മുതൽ വീണ്ടും ചർച്ചകൾ ആരംഭിക്കാൻ തീരുമാനം. നിലവിലുള്ള ബ്രെക് സിറ്റ്‌ സംബന്ധിച്ച കരാറിൽ ഒരുതരത്തിലുള്ള മാറ്റം വരുത്താനും യൂറോപ്യൻ യൂണിയൻ തയ്യാറാവുകയില്ല എന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നോർത്തേൺ അയർലൻഡിനെ സംബന്ധിച്ച കരാറിലെ ചില വ്യവസ്ഥകളിൽ നിന്നും ബ്രിട്ടൺ വ്യതിചലിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.ഇന്റെർണൽ മാർക്കറ്റ് ബിൽ നടപ്പിലാക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനം അനുചിതമാണെന്ന് ജർമ്മൻ മന്ത്രി മൈക്കൽ റോത് ഈ ആഴ്ചയുടെ തുടക്കത്തിൽ പ്രസ്താവിച്ചിരുന്നു. ചർച്ചകളിലൂടെ നിലവിലുള്ള എല്ലാ പ്രശ് നങ്ങളെയും പരിഹരിക്കാനും ബ്രിട്ടൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടൻ പാസാക്കാൻ തീരുമാനിച്ചിരിക്കുന്ന ഇന്റെർണൽ മാർക്കറ്റ് ബിൽ നിലവിലുള്ള ബ്രെക് സിറ്റ് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. എന്നാൽ യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടായില്ലെങ്കിൽ, ബ്രിട്ടണിലെ പലചരക്ക് വ്യാപാരികൾക്കും, ഉപഭോക്താക്കൾക്കും 3.1 ബില്യൺ പൗണ്ടിന്റെ താരിഫ് ബിൽ ഓരോ വർഷവും നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് റീട്ടെയ്‌ൽ കൺസോർഷ്യം മുന്നറിയിപ്പുനൽകി. പുതിയൊരു കരാർ ഉണ്ടായില്ലെങ്കിൽ, 2021 ജനുവരി മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ് തുക്കൾക്ക് ഇരട്ടി താരിഫ് ആണ് ബ്രിട്ടീഷ് ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടായില്ലെങ്കിൽ, അത് ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. യൂറോപ്പിലുള്ള പല ബാങ്കുകളും ബ്രിട്ടനിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ ഡിസംബർ 31 ഓടുകൂടി നിർത്തലാക്കുമെന്ന മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതേ പോലെ തന്നെ ബ്രിട്ടനിലുള്ള ബാങ്കുകളും യൂറോപ്പിൽ താമസിക്കുന്നവർക്ക് തങ്ങളുടെ സേവനങ്ങൾ നിർത്തലാക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സമാധാന ചർച്ചകൾ നടക്കാനിരിക്കെ എന്ത് നിലപാടാണ് ബ്രിട്ടൻ സ്വീകരിക്കുക എന്നത് ആശങ്കാജനകമാണ്.