ഇത് രശ്മി, ബി.സി.എ ബിരുദധാരിയാണ്. ബംഗ്ലുരുവിലെ ഐ.ടി. കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ഒരു സമയത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു. പണം സൂക്ഷിച്ചിരുന്ന മേശയില്‍ നിന്ന് പലപ്പോഴായി നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപ. വിശദമായ ചോദ്യംചെയ്യലില്‍ റിസപ്ഷനസ്റ്റിനെ പിടികൂടി. രശ്മിയായിരുന്നു പണമെടുത്തത്. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.തൃശൂരില്‍ നിന്ന് ബംഗ്ലുരുവിലേയ്ക്കുള്ള ബസ് യാത്രയിലാണ് കിളിയായ റാഷിദിനെ പരിചയപ്പെടുന്നത്. റാഷിദ് വെറും കിളി മാത്രമല്ല. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. മലപ്പുറം സ്വദേശി. റാഷിദുമായുള്ള പ്രണയം വിവാഹത്തില്‍ എത്തി. ഇരുവരും കോയമ്പത്തൂരിലേയ്ക്കു താമസം മാറ്റി. പണ്ട്, പണം തട്ടിയ കേസ് മറച്ചുവച്ച രശ്മി ഇപ്പോള്‍ ഒരു പ്രമുഖ ബാങ്കിലെ കസ്റ്റമയര്‍ കെയര്‍ സെന്ററില്‍ ജീവനക്കാരിയാണ്. റാഷിദ് പോക്കറ്റടിയും മോഷണവുമായി തുടരുന്നു. റാഷിദ് മോഷ്ടിക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്നത് രശ്മിയാണ്. ലാപ്ടോപ്പായാലും മൊബൈല്‍ ആയാലും. കാരണം, ബാങ്കിലെ ഉദ്യോഗസ്ഥയാണല്ലോ. ആരും സംശയിക്കില്ല. റാഷിദ് പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പരിചയപ്പെട്ട അനീഷ് ബാബുവും ഇവര്‍ക്കൊപ്പം കൂടി. ബസിലും ട്രെയിനിലും പോക്കറ്റടി. ആളില്ലാത്ത വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച.

ഇതെല്ലാം പഴയ സംഭവം ഇനി കുടിങ്ങിയ പുതിയ കഥയിലേക്ക്……

‘‘മോളേ ഇനി രണ്ടു ദിവസത്തേയ്ക്ക് ഇനി എനിക്കു ജോലിയില്ല. ഇവിടുത്തെ സാറും കുടുംബവും ഓഫിസ് പൂട്ടി വിദേശത്തു പോയി. ഇനി കുറച്ചുനാളു കഴിഞ്ഞേ വരൂ’’. അമ്മ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞപ്പോള്‍ രശ്മിയുടെ മനസില്‍ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി. അമ്മ ജോലി ചെയ്യുന്ന സാറിന്റെ വീട് വലിയ കൊട്ടാരമാണ്. അവിടെ കുത്തിതുറന്നാല്‍ കിട്ടാന്‍ പോകുന്നത് വിലപ്പിടിപ്പുള്ള സാധനങ്ങള്‍. രശ്മി ഉടനെ മനസില്‍ പദ്ധതിയിട്ടു. ഭര്‍ത്താവ് റാഷിദിനോട് കാര്യം പറഞ്ഞു. ബസില്‍ കിളിയായിരുന്ന റാഷിദ് പണ്ട് രശ്മിയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ഇപ്പോള്‍ രശ്മിയും റാഷിദും കോയമ്പത്തൂരിലാണ് താമസം. കേട്ട ഉടനെ റാഷിദ് സുഹൃത്ത് അനീഷ് ബാബുവിനെ വിളിച്ചു വരുത്തി. പെട്ടെന്ന് പോകണം തൃശൂര്‍ എടമുട്ടത്തേയ്ക്ക്. നല്ലൊരു കോള് വന്നിട്ടുണ്ട്. പണക്കാരന്‍ വീട്ടില്‍ ഇല്ല. അങ്ങനെ, റാഷിദും അനീഷും കൂടി തൃശൂരിലേക്ക് ബസ് കയറി. എടമുട്ടം സ്വദേശിയായ ദിലീപ്കുമാറിന്റെ വീട്ടില്‍ നുഴഞ്ഞുക്കയറി. വീട്ടുകാര്‍ ഓസ്ട്രേലിയയില്‍ പോയതിന്റെ പിറ്റേന്നു രാത്രിയാണ് ഇവര്‍ കളവിനായി കയറുന്നത്. ലാപ്ടോപ്, പുതിയ മൊബൈല്‍ ഫോണ്‍ , വിദേശ നാണയങ്ങള്‍ എടുത്ത് ബാഗിലിട്ടു. മേശയില്‍ നിന്ന് കാറിന്റെ താക്കോലും കിട്ടി. കാറുമായി സ്ഥലംവിടാന്‍ തീരുമാനിച്ചു. കീ ഓണ്‍ ചെയ്യും മുമ്പ് ഗീയര്‍ നോക്കി. പക്ഷേ, ഗിയര്‍ കാണാണില്ല. ഇതെന്ത് കാര്‍. കുറേനേരം കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ നോക്കി നടന്നില്ല. കാറിനെ പഴിച്ച് ഇവര്‍ പുറത്തിറങ്ങി. കാര്‍ ഓട്ടോമാറ്റിക് ആയിരുന്നു. ഇത് ഓടിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടുമുറ്റത്തിരുന്ന ഇലക്ട്രിക് സ്കൂട്ടറുമായി സ്ഥലംവിട്ടു. രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേയ്ക്കും സ്കൂട്ടറിലെ വൈദ്യുതി തീര്‍ന്നു. സ്കൂട്ടര്‍ ഉപേക്ഷിച്ചു. പിന്നെ, ഒരു സൈക്കിള്‍ തട്ടിയെടുത്ത് ബസ് സ്റ്റോപ്പ് വരെ പോയി. നേരെ, കോയമ്പത്തൂരിലേക്ക് വണ്ടിക്കയറി.

തൃശൂര്‍ എടമുട്ടത്തെ വീട്ടില്‍ നിന്ന് റാഷിദും അനീഷും മോഷ്ടിച്ചപ്പോള്‍ പുതിയൊരു മൊബൈല്‍ ഫോണ്‍ കിട്ടി. പുതിയ ഫോണ്‍. ഒറ്റനോട്ടത്തില്‍ ഉപയോഗിച്ചതായി തോന്നില്ല. ഫോണിന്റെ പായ്ക്കറ്റ് പൊട്ടിച്ചിട്ടുമില്ല. ഈ ഫോണ്‍ പുതിയതായതിനാല്‍ റാഷിദ് രശ്മിയ്ക്കു ഗിഫ്റ്റായി നല്‍കി. ഫോണ്‍ എടമുട്ടത്തെ വീട്ടില്‍ നിന്ന് കിട്ടിയതാണെന്ന് രശ്മിയ്ക്കറിയാം. പുതിയ ഫോണായതിനാല്‍ പൊലീസിന് പിടിക്കാന്‍ കഴിയില്ലെന്ന് രശ്മി കണക്കുക്കൂട്ടി. എന്നാല്‍, വീട്ടുടമയുടെ മകന്‍ ഒരാഴ്ച ഈ ഫോണില്‍ ഒരു സിമ്മിട്ട് ഉപയോഗിച്ചിരുന്നു. ഫോണ്‍ ഇഷ്ടപ്പെടാത്തതിനാല്‍ അതേപ്പോലെതന്നെ പായ്ക്ക് ചെയ്ത് വീട്ടിലെ അലമാരയില്‍ വച്ചു. ഈ ഫോണ്‍ നമ്പറെടുത്ത് പൊലീസ് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ സംഘടിപ്പിച്ചു. പിന്നെ, ഈ നമ്പര്‍ പിന്‍തുടര്‍ന്ന് ഫോണ്‍ നിലവില്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അങ്ങനെ, നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് രശ്മിയുടെ നമ്പര്‍. ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂരും. വിലാസം പരിശോധിച്ചപ്പോള്‍ കവര്‍ച്ച നടന്ന വീടിന്റെ ഉടമയുടെ ഓഫിസിലെ ജീവനക്കാരിയുടെ മകളാണ് രശ്മിയെന്ന് മനസിലായി. പിന്നെ, കാര്യങ്ങള്‍ എളുപ്പമായിരുന്നു പൊലീസിന്. പാവം ജീവനക്കാരി മകളോട് സാധാരണ ഫോണ്‍ ചെയ്യുമ്പോള്‍ പറഞ്ഞതാണ് വീട്ടുകാര്‍ ഇല്ലെന്നും അവധിയാണെന്നും. കള്ളത്തരം രക്തത്തില്‍ അലിഞ്ഞ മകളുണ്ടോ വിടുന്നു. അമ്മ സംസാരത്തിനിടെ പറഞ്ഞ ആ ചെറിയ കാര്യം രശ്മിയുടെ കള്ളത്തര ബുദ്ധിയില്‍ വിലപ്പെട്ട വിവരമായിരുന്നു.