നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില താരങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. മലയാള സിനിമയിലെ മാഫിയകള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്നും രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സന്ദീപ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

മീന്‍ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു, ചിലരെ നിലവില്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും ബിജെപി നേതാവ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസും അതിനെ തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ് .

മീന്‍ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു, ചിലരെ നിലവില്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.

ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകള്‍ എക്‌സ്‌പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ അടയിരിക്കുന്നത് അവസാനിപ്പിക്കണം. മലയാളസിനിമയില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഷംന കാസിം ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.