ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു

നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴിനും കാസര്‍കോട് എസ്.പി. ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചന്തേരയിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കമറുദീന്‍റെ അറസ്റ്റ് വിവരം പുറത്തായത്. അതോടെ തങ്ങള്‍ മുങ്ങി.

കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു.