ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ബോംബ് വെച്ച വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം തടവ്. ഡാമന്‍ സ്മിത്ത് എന്ന് ഓട്ടിസം ബാധിച്ച 20കാരനാണ് സ്വന്തമായി നിര്‍മിച്ച് ബോംബ് ട്യൂബ് ട്രെയിനില്‍ വെച്ചത്. അല്‍ഖൈദ ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നാണ് ബോബ് നിര്‍മിക്കുന്നത് എങ്ങനെയാണെന്ന് ഇയാള്‍ മനസിലാക്കിയത്. ബോള്‍ ബെയറിംഗുകളില്‍ ഉപയോഗിക്കുന്ന ബോളുകള്‍ നിറച്ച്, ടെസ്‌കോയില്‍ നിന്ന് വാങ്ങിയ 2 പൗണ്ടിന്റെ ക്ലോക്ക് ഉപയോഗിച്ച് ടൈമറും നിര്‍മിച്ചിരുന്നു. എന്നാല്‍ ബോംബ് പരാജയപ്പെടുകയായിരുന്നു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറന്‍സിക് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ 2016 ഒക്ടോബര്‍ 20നാണ് ട്രെയിനില്‍ ബോംബ് വെച്ചത്. ജൂബിലി ലൈന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സംശയകരമായ വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടത്തുകയും ഡ്രൈവറെ അറിയിക്കുകയുമായിരുന്നു. പിന്നീട് വലിയതോതിലുള്ള സുരക്ഷാ പരിശോധനകളാണ് നടന്നത്. ബാഗ് വെച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്മിത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു സ്‌മോക്ക് ബോംബ് ആണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പുക ഉയരുന്നതും യാത്രക്കിടയില്‍ ട്രെയിന്‍ നിര്‍ത്തുന്നതുമൊക്കെ കാണാനാണ് താന്‍ ഈ തമാശ ഒപ്പിച്ചതെന്നുമാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ അഞ്ച് ദിവസം നീണ്ട വിചാരണയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക ലക്ഷ്യങ്ങളുമായി സ്‌ഫോടകവസ്തു കൈവശം വെച്ചതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.