cryptocurrency
സ്വന്തം ലേഖകൻ തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്‌സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും. ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്‌സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്." ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.
സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐ‌എ‌എം‌ഐ‌ഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി. രാജ്യത്ത് വെർച്വൽ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് ഐ‌എ‌എം‌ഐ‌ഐക്ക് നൽകിയ മറുപടിയിൽ ആർ‌ ബി‌ ഐ വ്യക്തമായി പറയുന്നു. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ക്രിപ്റ്റോ വ്യവസായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഓരോ കാര്യത്തിനും മറുപടി നൽകാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു . ആർ‌ ബി‌ ഐയുടെ മറുപടി 30 പേജുള്ള ഒരു രേഖയായിട്ടാണ് പുറത്തുവന്നത്. റിസർവ് ബാങ്കിന്റെ സ്ഥിരീകരണത്തോടെ കേന്ദ്ര ബാങ്കോ ഇന്ത്യൻ സർക്കാരോ ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല എന്ന് വ്യക്തമായി. ക്രിപ്റ്റോ പ്രവർത്തനങ്ങൾ നിയമപരവും പ്രവർത്തനപരവുമായ അപകടസാധ്യതകൾക്കൊപ്പം സാമ്പത്തികമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ബാങ്കിംഗ് നിയന്ത്രണങ്ങളെ സെൻട്രൽ ബാങ്ക് ന്യായീകരിക്കുകയുണ്ടായി. രഹസ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കാമെന്ന് ഇന്ത്യൻ സർക്കാർ കഴിഞ്ഞ ജൂലൈയിൽ രാജ്യസഭയോട് പറഞ്ഞു. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുവെന്നതിന് വിവരങ്ങളൊന്നുമില്ല. റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ സർക്കുലറിനെ തുടർന്ന്, ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ അടച്ചു. ക്രിപ്റ്റോയുമായി ബന്ധപ്പെട്ടവർ ഉടൻ തന്നെ ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തു. ഈ ക്രിപ്റ്റോ എക്സ്ചേഞ്ച് അംഗങ്ങളെയാണ് ഐ‌എ‌എം‌ഐ‌ഐ പ്രതിനിധീകരിക്കുന്നത്. ക്രിപ്റ്റോ കേസ് വാദം കേൾക്കൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുനരാരംഭിച്ചു. അതേസമയം, ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ ശ്രമിക്കുന്ന കരട് ബില്ലിൽ ഇന്ത്യൻ സർക്കാർ ഇപ്പോഴും ആലോചന നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് അവതരിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടും ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌പി‌ടി‌ഐ) ആണ് രാജ്യത്തെ പല നഗരങ്ങളിൽ ബ്ലോക്ക്‌ ചെയിൻ പരിശീലനം നൽകുന്നത്. " ബ്ലോക്ക്‌ ചെയിൻ ടെക്നോളജി " എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 2020 ജനുവരി 6 മുതൽ 10 വരെ നംഗലിലും, ഫെബ്രുവരി 17 മുതൽ 21 വരെ ന്യൂഡൽഹിയിലും, മാർച്ച് 16 മുതൽ 20 വരെ മധ്യപ്രദേശിലെ ശിവപുരിയിലും നടത്തപ്പെടും. എൻപിടിഐ ഇതിനകം ഫരീദാബാദിൽ രണ്ടു ദിവസത്തെ വർക്ക്‌ ഷോപ്പുകളും കഴിഞ്ഞ വർഷം ദുർഗാപൂരിൽ അഞ്ചു ദിവസത്തെ ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രോഗ്രാമും നടത്തിയിട്ടുണ്ട്.   ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിവിധ മേഖലകളിലെ അതിന്റെ സാധ്യതയും കണക്കിലെടുത്ത് അഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുമെന്നും എൻപിടിഐ അറിയിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ 14 സെഷനുകൾ, ഒരു ലാബ്, ഹാൻഡ്സ് ഓൺ പരീക്ഷണങ്ങൾ, തുറന്ന ചർച്ച എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്ചെയിൻ, അതിന്റെ ഉപയോഗങ്ങൾ, സ്മാർട്ട് കരാറുകൾ, ലെഡ്ജറുകൾ, ഈതീരീയം ഫ്രെയിംവർക്ക്, ക്രിപ്റ്റോകറൻസിയുടെ ആശയങ്ങളും പ്രയോഗങ്ങളും, ക്രിപ്റ്റോയുടെയും ബ്ലോക്ക്ചെയിന്റെയും സംയോജനം, ബിറ്റ്കോയിൻ, ഖനനം വിഷയങ്ങളിലാണ് പങ്കെടുക്കുന്നവർ പഠനം നടത്തുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ ട്രെയിനിംഗ് ആന്റ് ലേണിംഗ് (എടി‌എൽ) അക്കാദമി സ്പോൺസർ ചെയ്യുന്ന ബ്ലോക്ക്ചെയിൻ പ്രോഗ്രാമിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഒപ്പം ഓരോ കോഴ്സിനും 50 പേർക്ക് വരെ പങ്കെടുക്കാം. ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ക്രിപ്റ്റോ, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഉണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി) പുതുച്ചേരി " ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് യൂസിങ് ഹൈപ്പർലെഡ്ജർ ആൻഡ് എതെറിയം" എന്ന വിഷയത്തിൽ 2019 ഡിസംബർ 27 മുതൽ 31 വരെ അഞ്ച് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് നടന്നിരുന്നു. ഈ വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ക്രിപ്‌റ്റോകറൻസികളും എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടുന്നു. ജെ‌എൻ‌ടി യൂണിവേഴ്സിറ്റി, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളെ മറികടക്കാന്‍ ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കുമെന്ന് സൂചന. അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചുള്ള ക്രയവിക്രയങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങുകയാണെന്നാണ് കരുതുന്നത്. ഒബാമയുടെ കാലത്ത് ഇറാനുമായി പ്രഖ്യാപിച്ച ആണവക്കരാര്‍ ട്രംപ് പിന്‍വലിച്ചതോടെ ഇറാന്‍ നാണയമായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഉക്രെയിനിലെ സൈനിക നടപടിക്കു ശേഷം റഷ്യക്കെതിരെയും നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ട്. അമേരിക്കന്‍ ഡോളര്‍ അധിഷ്ഠിത വ്യവഹാരങ്ങളെ മറികടക്കാനും ഡോളര്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര ബാങ്കിംഗ് നെറ്റ്വര്‍ക്ക്, സ്വിഫ്റ്റിലുള്ള ആശ്രയത്വം ഒഴിവാക്കുന്നതിനുമായി ടെഹ്‌റാന്‍ ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുമായി നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇറാന്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോകറന്‍സി ഉപയോഗത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന് ഇറാനിലെ പാര്‍ലമെന്ററി കമ്മീഷന്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ തലവനായ മൊഹമ്മദ് റെസ പോറെബ്രാഹിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ക്രിപ്‌റ്റോകറന്‍സി ഒരു പ്രധാന വസ്തുതയായി മാറിയിട്ടുണ്ട്. ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്നും സ്വിഫ്റ്റ് സിസ്റ്റത്തെ ഒഴിവാക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് ക്രിപ്‌റ്റോകറന്‍സിയെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ ഇക്കണോമിക് പോളിസി തലവന്‍ ദിമിത്രി മെസെന്റേവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഇന്ന് മുതല്‍ കാര്യമായ വര്‍ദ്ധനയുണ്ടായേക്കുമെന്ന് സൂചന. 2018ലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നേക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ ഡവലപ്പര്‍മാര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. 2017 ഒടുവിലുണ്ടായ മൂല്യവര്‍ദ്ധനയക്കൊപ്പം ബിറ്റ്‌കോയിന്‍ മൂല്യം വര്‍ദ്ധിച്ചേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവില്‍ ബിറ്റ്‌കോയിന്‍ മൂല്യം സ്ഥിരമായി വര്‍ദ്ധന കാണിക്കുന്നുണ്ട്. ഇന്ന് 3.64 ശതമാനം കൂടി വര്‍ദ്ധിച്ച് മൂല്യം 9698.12 ഡോളര്‍ ആയി മാറുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് ഡിജിറ്റല്‍ കറന്‍സികളിലും മൂല്യവര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് ഈയാഴ്ച ഉണര്‍വിലാണ്. എഥീരിയം 803 ഡോളറും റിപ്പിള്‍ 0.906 ഡോളറും ലൈറ്റ്‌കോയിന്‍ 162.71 ഡോളറും വര്‍ദ്ധന കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ക്രിപ്‌റ്റോകറന്‍സികളില്‍ പ്രതിദിനം 100 ഡോളര്‍ എന്ന കണക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബുള്ളിഷ് വിപണി ഏപ്രില്‍ അന്ത്യത്തോടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഉയര്‍ത്തിയെന്ന് വിലയിരുത്തപ്പെടുന്നു. ബിറ്റ്‌കോയിനില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തു. പുതിയ ഡവലപ്പര്‍മാരെ അംഗീകരിക്കാനും അതിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ മാറ്റങ്ങള്‍ വരുത്തി ക്രിപ്‌റ്റോ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാനും ട്രാന്‍സാക്ഷന്‍ രീതികള്‍ വിപുലമാക്കാനും ബിറ്റ്‌കോയിന്‍ തയ്യാറാകുന്നതാണ് ഈ വിപണി മൂല്യത്തിന് കാരണം. കഴിഞ്ഞ 50 ദിവസങ്ങള്‍ക്കിടെ 21 കോഡ് സബ്മിഷനുകളാണ് ബിറ്റ്‌കോയിനില്‍ ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ വെറ്ററന്‍മാരില്‍ നിന്നാണ് ഇത്തരം സംഭാവനകള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. റോക്ക്‌ഫെല്ലര്‍ ഫാമിലി പോലെയുള്ളവര്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകരുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നതില്‍ മികച്ച പങ്കാണ് വഹിക്കുന്നത്. ഇതുതന്നെയാണ് ഇപ്പോള്‍ വിപണിയില്‍ ഉണര്‍വുണ്ടാകാന്‍ കാരണവും.
RECENT POSTS
Copyright © . All rights reserved