Farm
കൃഷിയിടത്തില്‍ വെച്ച് ആളില്ലാതെ മുന്നോട്ടു നീങ്ങിയ ട്രാക്ടര്‍ കയറി കോടീശ്വരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഡെറക് മീഡ് എന്ന 70കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രാക്ടറിന്റെ ക്യാബിനിനുള്ളില്‍ ഉണ്ടായിരുന്ന വളര്‍ത്തു നായ ഫോര്‍വേര്‍ഡ് ലിവറില്‍ തട്ടിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ട്രാക്ടറില്‍ നിന്ന് ഇറങ്ങിയ ഡെറക് എന്‍ജിന്‍ ഓഫ് ചെയ്തിരുന്നില്ല. ഡെറക് എവിടെയെന്ന് നോക്കുന്നതിനായി നായ ചാടിയപ്പോള്‍ ലിവറില്‍ തട്ടിയതായിരിക്കും അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ച് ടണ്‍ ഭാരമുള്ള ട്രാക്ടറിനും ഒരു ഗെയിറ്റിനും ഇടയില്‍ പെട്ട് ചതഞ്ഞരഞ്ഞാണ് ഡെറക് കൊല്ലപ്പെട്ടത്. പാരമെഡിക്കുകള്‍ പാഞ്ഞെത്തിയെങ്കിലും സംഭവസ്ഥലത്തു വെച്ചു തന്നെ ഡെറക് മരിച്ചിരുന്നു. ഡെറക്കിനെ നോക്കാനായി ശ്രമിച്ച നായ തന്നെയാണ് അപകടം വരുത്തിവെച്ചതെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ചില്‍കോട്ട് ഇന്‍ക്വസ്റ്റ് ഹിയറിംഗില്‍ പറഞ്ഞു. ഫോര്‍വേര്‍ഡ് ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വളരെയെളുപ്പാണ്. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആയാസം പോലും ഇതിനില്ലെന്നും ചില്‍ക്കോട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപകടമുണ്ടായത്. ഡെറക്കിന്റെ ഉടമസ്ഥതയിലുള്ള സോമര്‍സെറ്റിലെ വെസ്റ്റണ്‍-സൂപ്പര്‍-മെയറിലുള്ള ഫാമില്‍ വെച്ചായിരുന്നു സംഭവം. ഡെറക് അപകടത്തില്‍പ്പെട്ടു കിടക്കുന്നത് മകന്‍ അലിസ്റ്ററാണ് ആദ്യം കണ്ടത്. ട്രാക്ടറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഡെറക്കിന് കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന്റെ ശരീരം കിടന്ന രീതിയില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അലിസ്റ്റര്‍ ഹിയറിംഗില്‍ പറഞ്ഞു. ഡെറക്കിന്റെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഡെറക്കിന്റെ സഹോദരന്‍ റോജര്‍ 30 വര്‍ഷം മുമ്പ് ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഡെറക്കിന്റെ മരണം അപകടം മൂലമാണെന്ന് അസിസ്റ്റന്റ് കൊറോണര്‍ ഡോ.പീറ്റര്‍ ഹാരോവിംഗ് സാക്ഷ്യപ്പെടുത്തി.
വൈക്കോല്‍ നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയ കര്‍ഷകനെതിരെ സമ്പന്നരായ പ്രദേശവാസികള്‍. ഡെര്‍ബിഷയറിലെ ഓക്ക്ക്രൂക്കിലുള്ള റിച്ചാര്‍ഡ് ബാര്‍ട്ടന്‍ എന്ന കര്‍ഷകനാണ് 30 ടണ്ണോളം വൈക്കോല്‍ തന്റെ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയത്. എന്നാല്‍ 5 ലക്ഷം പൗണ്ടിനു മേല്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടികളാണ് ഈ അതിര്‍ത്തിയോടു ചേര്‍ന്നുള്ളത്. ബാര്‍ട്ടന്‍ തന്റെ കൃഷിയിടത്തിലെ മാലിന്യം നിക്ഷേപിക്കാന്‍ ഈ ജനവാസ മേഖല ഉപയോഗിക്കുകയാണെന്നാണ് ഈ പ്രദേശവാസികള്‍ പറയുന്നത്. കാര്‍ ഹില്‍ ഫാമില്‍ മാലിന്യ നിര്‍മാര്‍ജന സൈറ്റ് ആരംഭിക്കുന്നതിനായി ബാര്‍ട്ടന്‍ നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. അതിനാല്‍ മനഃപൂര്‍വമാണ് ബാര്‍ട്ടന്‍ ജനവാസ മേഖലയില്‍ വൈക്കോല്‍ നിക്ഷേപിച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ ഈ സംഭവത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നുമാണ് ബാര്‍ട്ടന്‍ അവകാശപ്പെടുന്നത്. താനൊരു കര്‍ഷനാണ്. ഒരു വെയിസ്റ്റ് പ്രോസസിംഗ് സൈറ്റിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. പിന്നെ വൈക്കോല്‍ എവിടെയാണ് തനിക്ക് നിക്ഷേപിക്കാന്‍ സാധിക്കുകയെന്നും ബാര്‍ട്ടന്‍ ചോദിക്കുന്നു. ഇതിനെതിരെ നില്‍ക്കുന്ന അയല്‍വാസികളെ സ്വാര്‍ത്ഥന്‍മാരെന്നാണ് ബാര്‍ട്ടന്‍ വിശേഷിപ്പിക്കുന്നത്. അവര്‍ സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. തന്റെ സ്വന്തം സ്ഥലത്താണ് ഈ വൈക്കോല്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒഴിവുള്ള പ്രദേശത്താണ് അത് സൂക്ഷിച്ചിരിക്കുന്നതെന്നും ബാര്‍ട്ടന്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ വീടുകള്‍ക്ക് അരികിലായാണ് ബാര്‍ട്ടന്‍ ഈ വൈക്കോല്‍ കൂന സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിന് തീ പിടിച്ചാല്‍ വലിയ അത്യാഹിതമായിരിക്കും സംഭവിക്കുകയെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
Copyright © . All rights reserved