Jaguar
യുകെ കാര്‍ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ച് ബ്രെക്‌സിറ്റ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത് വന്‍ നഷ്ടം. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടമാണ് ടാറ്റയ്ക്ക് ഉണ്ടായത്. 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ നിക്ഷേപകര്‍ കമ്പനിയെ ഉപേക്ഷിക്കുകയും ഓഹരി മൂല്യത്തില്‍ 30 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു. കമ്പനിയുടെ വരുമാനത്തില്‍ പ്രധാന സംഭാവന നല്‍കുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മോഡലാണ്. എന്നാല്‍ ഈ മാര്‍ച്ചോടെ ബ്രേക്ക് ഈവന്‍ പ്രതീക്ഷിച്ചിരുന്ന ഈ ബിസിനസ് തകര്‍ച്ചയുടെ പാതയിലാണ്. ബിസിനസ് സുനാമിയില്‍പ്പെട്ടതോടെ ഈ വര്‍ഷത്തെ വില്‍പന തകരുമെന്നും കനത്ത നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തുമെന്നുമാണ് കരുതുന്നത്. ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ മെല്ലെപ്പോക്ക് ഡിസംബറില്‍ വില്‍പന പകുതിയായി കുറച്ചിരുന്നു. 1990കള്‍ക്കു ശേഷം ആദ്യമായാണ് ചൈനയുമായി കമ്പനി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടത്. ഡീസല്‍ മോഡലുകളില്‍ നിന്ന് പിന്‍വലിയല്‍ ആരംഭിച്ചതോടെ യൂറോപ്പില്‍ കടുത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരുന്ന അവസ്ഥയിലാണ് ചൈനയിലും തിരിച്ചടി ലഭിച്ചത്. ഇവയ്ക്ക് പുറമെയാണ് ബ്രെക്‌സിറ്റി പ്രഹരവും ലഭിക്കുന്നത്. യുകെയിലെ കമ്പനിയുടെ സാന്നിധ്യം പ്രധാനമാണെന്നതിനാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാറ്റയ്ക്ക് കഴിയില്ലെങ്കിലും അവിടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് ശ്രമിക്കാന്‍ സാധിക്കാമായിരുന്നു എന്ന വിമര്‍ശനം ഉയരുന്നുണ്ട്. വ്യാപാര തന്ത്രങ്ങളിലും പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാമായിരുന്നുവെന്നാണ് വിമര്‍ശനം. യൂറോപ്പില്‍ ഡീസല്‍ മോഡലുകളില്‍ നിന്നുള്ള ശ്രദ്ധ മാറ്റണമായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ചെലവുചുരുക്കല്‍ പോലെയുള്ള നടപടികളിലേക്ക് ടാറ്റ കടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടിയില്‍ പിന്തുണ നല്‍കുമെന്ന് കരുതിയ ബ്രെക്‌സിറ്റ് അനുകൂലികള്‍ കൈകഴുകുകയാണ്. ഇത് തിരിച്ചറിഞ്ഞാവണം നിസാന്‍ അവരുടെ പുതിയ മോഡലിന്റെ നിര്‍മാണം സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് മാറ്റിയതെന്നും വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാരിലേര്‍പ്പെട്ട നിസാന് താരിഫ് രഹിത കയറ്റുമതിക്ക് അവസരം ലഭിക്കുകയും ചെയ്തു. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ യുകെയില്‍ നിന്ന് ഈ സൗകര്യം പൂര്‍ണ്ണമായും ഇല്ലാതാകും.
യുകെയിലെ വാഹന നിര്‍മാണ ഭീമനായ ജാഗ്വാറിന്റെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മോഡലിന്റെ നിര്‍മാണം യുകെയില്‍ നിന്ന് സ്ലോവാക്യയിലേക്ക് മാറ്റുന്നു. വെസ്റ്റ് മിഡ്‌ലാന്‍സിലാണ് കമ്പനിയുടെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണെ സ്ലോവാക്യയിലേക്ക് മാറ്റാനാണ് പദ്ധതി. ഇതോടനുബന്ധിച്ച് കുറച്ചുപേര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ജാഗ്വാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി യുകെയോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഡിസ്‌കവറി മോഡലുകള്‍ നിര്‍മിച്ചിരുന്ന സോലിഹള്ളിലുള്ള ഫാക്ടറിയില്‍ നിന്ന് പുതുതലമുറ റേഞ്ച് റോവറുകളായിരിക്കും ഇനി ഉദ്പാദിപ്പിക്കുക. ഈ ഫാക്ടറിയില്‍ നടത്തിയിരിക്കുന്ന നിക്ഷേപം സംബന്ധിച്ച കണക്കുകള്‍ ടാറ്റ പുറത്തു വിട്ടിട്ടില്ല. ഏജന്‍സികള്‍ വഴി നിയമിതരായിരിക്കുന്ന തൊഴിലാളികള്‍ക്കായിരിക്കും ജോലി നഷ്ടമാകുക. ഈ പ്ലാന്റില്‍ 1800 ഏജന്‍സി വര്‍ക്കര്‍മാരാണ് നിലവിലുള്ളത്. ആകെ 10,000 പേരാണ് ഇവിടുത്തെ ജീവനക്കാര്‍. സ്ലോവാക്യയിലും സോലിഹള്ളിലുമായി ഡിസ്‌കവറി നിര്‍മാണം നടത്താനാണ് പദ്ധതിയെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്. ജെഎല്‍ആറിന്റെ എല്ലാ കാറുകളുടെയും ഇല്ക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2020 മുതല്‍ ലഭിച്ചു തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു. ഡിസ്‌കവറിയുടെ നിര്‍മാണം മാറ്റിയത് മറ്റു മോഡലുകളുടെ നിര്‍മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണെന്നും അത് കമ്പനിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ആസ്റ്റണ്‍ ബിസിനസ് സ്‌കൂളിലെ മോട്ടോര്‍ ഇന്‍ഡസ്ട്രി സ്‌പെഷ്യലിസ്റ്റ് പ്രൊഫ.ഡേവിഡ് ബെയ്‌ലി പറഞ്ഞു.
RECENT POSTS
Copyright © . All rights reserved