kasargod-accident-death
കെഎസ്ആർടിസി ബസിൽ നിന്നു വീണ് യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി(28), മകൻ ഋതുവേദ് (എട്ടു മാസം) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് തെക്കിൽ ആലട്ടി റോഡിലെ പെർളടുക്കത്താണ് രജനിയുടെ അമ്മ രോഹിണിയും മകൾ ആതികയും കണ്ടുനിൽക്കെ അപകടം നടന്നത്. രോഹിണിയുടെ കൊളത്തൂരിലുള്ള സഹോദരിയുടെ വീട്ടിൽ വിഷു ആഘോഷിച്ചതിനു ശേഷം കാനത്തൂരിലെ വീട്ടിലേക്കു തിരിച്ചുപോകാൻ ബസിൽ കയറുന്നതിനിടെയാണ് അപകടം. ആതികയെയും കൂട്ടി രോഹിണി ബസ് ഡ്രൈവറുമായി സംസാരിക്കുന്നതിനിടെ രജനി പിൻഭാഗത്തെ വാതിലിലൂടെ ബസിൽ കയറുകയായിരുന്നു. ഇവർക്കു പോകേണ്ട ചെർക്കള വഴിയുള്ള ബസല്ലെന്നു പറഞ്ഞു ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഈ സമയം രജനിയും കുഞ്ഞും ബസിന്റെ സ്റ്റെപ്പിലായിരുന്നു. ബസിൽ നിന്നു വീണ രജനിയെയും കുഞ്ഞിനെയും വലിച്ചിഴച്ചു ബസ് രണ്ടു മീറ്ററോളം മുൻപോട്ടു നീങ്ങുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരും തൽക്ഷണം മരിച്ചു. കാനത്തൂർ മൂടേംവീട്ടിലെ പരേതനായ രാമകൃഷ്ണൻ ആചാരിയുടെ മകളാണു രജനി. രഞ്ജിത്ത് ഏകസഹോദരനാണ്. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാനത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
RECENT POSTS
Copyright © . All rights reserved