memenekolli
ജോൺ കുറിഞ്ഞിരപ്പള്ളി സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ  കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു്  ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന്  സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും. വൈകുന്നേരങ്ങളിൽ മിക്കവാറും  ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും  ജെയിംസ് ബ്രൈറ്റും  മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു്  പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ  മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു. ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ  മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ  കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ്  വരെ പോകും.അവിടെ നിന്നാൽ അങ്ങ്  കടലിൽ വരിവരിയായി മതിലുകൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ  കാണാം.വേലിയേറ്റ സമയങ്ങളിൽ തിരകൾ അവയിൽ പളുങ്കുമണികൾ വിതറുന്നതും നോക്കി ബ്രൈറ്റ് എത്ര സമയം വേണമെങ്കിലും  നിൽക്കും. അങ്ങ് ദൂരെ കടലിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ ഇറങ്ങുന്നു. "ഹലോ ജെയിംസ്". ബ്രൈറ്റ് തിരിഞ്ഞുനോക്കി. "ഹലോ" കുഞ്ചുവിൻ്റെ കേസ് അറ്റൻഡ് ചെയ്ത സ്റ്റേഷൻ ഓഫീസർ ആണ്. സംസാരത്തിനിടയിൽ കുഞ്ഞിരാമൻ്റെ കേസും ചർച്ചാവിഷയമായി. "ആ കേസ് ആരോ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്‌ പോലെ തോന്നുന്നുണ്ട്.രണ്ടു ദൃക്‌സാക്ഷികൾ ഉള്ളതായിട്ടാണ് അറിവ്. പുറത്തു് അറിയില്ലെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് ". ജെയിംസ് ബ്രൈറ്റിന് പുതിയ അറിവായിരുന്നു അത്.എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.ഒരാവേശത്തിന് ചെയ്തതാണ്.ഇപ്പോൾ താനാണ് അതിനു പിന്നിൽ എന്ന് പലർക്കും അറിയാമെന്നു തോന്നുന്നു. കുറച്ചു നേരം സംസാരിച്ചതിനുശേഷം അയാൾ പോയി. ആരായിരിക്കും ഇതിന് പിന്നിൽ?ശങ്കരൻ നായർ?ഡാനിയേൽ വൈറ്റ് ഫീൽഡ്? അടുത്ത ദിവസം തലശ്ശേരി മൈസൂർ റെയിൽവേയുടെയും റോഡിൻ്റെയും  പ്ലാനും മറ്റു വിശദാംശങ്ങളും അടങ്ങിയ  റിപ്പോർട്ട് പൂർത്തിയാക്കി ശങ്കരൻ നായർ ബ്രൈറ്റിനെ ഏൽപ്പിച്ചു. റിപ്പോർട്ട്  വായിച്ചു് നോക്കിയ ബ്രൈറ്റിന്  സന്തോഷം അടക്കാനായില്ല. "വെരി ഗുഡ് മിസ്റ്റർ നായർ ,വെരി ഗുഡ് ,മിസ്റ്റർ നായർ"എന്ന് പലതവണ ബ്രൈറ്റ് പറഞ്ഞുകൊണ്ടിരുന്നു. സന്തോഷം സഹിക്കവയ്യാതെ ബ്രൈറ്റ് ഒരു ഹൗസ് പാർട്ടി എല്ലാവർക്കും  വേണ്ടി അറേഞ്ച് ചെയ്തു. എന്നാൽ നായർ പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായില്ല. നായർ പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് തന്നെ അപമാനിച്ചതിന് തുല്യമായിട്ടാണ്  ബ്രൈറ്റിന് തോന്നിയത് "നായർ തൻ്റെ കീഴിലുള്ള ജോലിക്കാരനാണ്,അയാൾ തന്നെ അനുസരിക്കേണ്ടവനാണ്.ഇപ്പോൾ ഈ ഇന്ത്യക്കാരൻ തന്നെ  നിയന്ത്രിക്കാൻ വരുന്നു." ഇങ്ങനെ പോയി ബ്രൈറ്റിൻ്റെ ചിന്തകൾ. എങ്കിലും ബ്രൈറ്റ് തൻ്റെ ഭാവമാറ്റം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു. നായർ കൊടുത്ത പ്ലാനിലും റിപ്പോർട്ടിലും ബ്രൈറ്റ്  ചെറിയ മാറ്റങ്ങൾ വരുത്തി.റിപ്പോർട്ട്   മൈസൂരിൽ ബ്രിട്ടീഷ് കമ്മീഷണർ സർ  കബൂൺ മൺട്രോയ്ക്ക് നേരിട്ട് സബ്ബ്‌മിറ്റ്‌ ചെയ്യാൻ നായരെ ഏൽപ്പിച്ചു. റിപ്പോർട്ടിൽ താനൊഴിച്ചു മറ്റു ആരുടേയും പേരുകൾ വരാതിരിക്കാൻ ബ്രൈറ്റ് പ്രത്യകം ശ്രദ്ധിച്ചു. ഈ പ്രൊജക്റ്റ് തൻ്റെ  ആശയമാണ്.അതിൽ മറ്റാരും അവകാശം പറയാൻ പാടില്ല. തലശ്ശേരി മൈസൂർ റെയിൽവേ ബ്രൈറ്റിൻ്റെ  പേരിൽ അറിയപ്പെടണം. അതായിരുന്നു അയാളുടെ  മനസ്സിൽ. എന്നാൽ ഇത് വെറും ഒരു പ്രാരംഭ പഠനം മാത്രമാണ്. സൈറ്റ് ഇൻസ്‌പെക്‌ഷൻ നടത്തി പ്ലാൻ,എസ്റ്റിമേഷൻ കോസ്റ്റിങ് എല്ലാം, ഈ റിപ്പോർട് അപ്പ്രൂവ് ചെയ്തതിനു  ശേഷം നടത്തണം. ഈസ്റ്റ് ഇന്ത്യ റയിൽവേ കമ്പനി അംഗീകരിച്ചു ആവശ്യമായ തുക അനുവദിക്കണം.അങ്ങിനെ ദീർഘമായ നടപടിക്രമങ്ങൾ ഇനിയുമുണ്ട്.ഒരു സിവിൽ എൻജിനീയർ ആയ ജെയിംസ് ബ്രൈറ്റിന് ഇതെല്ലാം അറിഞ്ഞുകൂടാഞ്ഞിട്ടല്ല.എന്നാലും........ കുടകിൻ്റെ  ഭരണ നിർവ്വഹണം നടത്തിയിരുന്നത് മൈസൂർ ഉള്ള റസിഡന്റ് ആയിരുന്നു.എന്നാൽ  മൈസൂർ ഭരിക്കുന്നത്  വടയാർ രാജ വംശമാണ്.മൈസൂർ ഭരണം ബ്രിട്ടീഷ് നേതൃത്വത്തിൽ വടയാർ രാജാക്കൻമാർ ആണ് നടത്തി വന്നിരുന്നത്. രാജഭരണത്തിൽ ജനക്ഷേമത്തിനായി കാര്യമായി  ഒന്നും ചെയ്തിരുന്നില്ല.ധൂർത്തും അഴിമതിയും  മൂലം ജനങ്ങൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു.അത് മനസ്സിലാക്കിയ കണിശക്കാരനും സത്യസന്ധനുമായ ബ്രിട്ടീഷ്  കമ്മീഷണർ കബ്ബൺ മൺട്രോ വടയാർ രാജാവിൽനിന്നും ഭരണം ഏറ്റെടുത്തു ബ്രൈറ്റ് തയാറാക്കിയ  തലശ്ശേരി  മൈസൂർ റയിൽവേ ലൈനും റോഡും സംബന്ധിച്ച വിവരങ്ങൾ  സർ കബ്ബൺ മൺട്രോയ്ക്ക് ശങ്കരൻ നായർ നേരിട്ട് വന്ന്  കൊടക്കുകയാണ് ഉണ്ടായത്. റിപ്പോർട്ടുമായി വന്ന നായരെ  വളരെ മാന്യമായി സർ മൺട്രോ  സ്വീകരച്ചു,വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എങ്ങിനെയാണ് ബ്രൈറ്റ് ചെയ്തതെന്ന് സർ മൺട്രോ തിരക്കി.താനും നാരായണൻ മേസ്ത്രിയും മേമനും ബൂ വും ചെയ്തതെല്ലാം  നായർ വിശദീകരിച്ചു.എന്നാൽ റിപ്പോർട്ടിൽ ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും ബ്രൈറ്റ് നീക്കം ചെയ്തിരുന്നു. മേമനെയും ബൂ വിനേയും അവരുടെ കോളനിയെയും കുറിച്ച് ചോദിച്ചറിഞ്ഞ മൺട്രോ രണ്ടുമാസം കഴിഞ്ഞു കുടക് സന്ദർശിക്കുന്ന അവസരത്തിൽ അവരെ കാണാനും സഹായങ്ങൾ ചെയ്യാനും താല്പര്യം കാണിച്ചു . കുടകിലെ വനങ്ങളിൽ ആദിവാസികൾ താമസിക്കുന്നുണ്ട് എന്നത് കബ്ബൺ മൺട്രോയ്ക്ക് ഒരു പുതിയ അറിവായിരുന്നു. നായരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സംതൃപ്തനായിരുന്നു സർ മൺട്രോ.. നായർ തിരിച്ചു വന്നപ്പോൾ ദീർഘമായ യാത്രകൊണ്ട് ആകെ ക്ഷീണിതനായിരുന്നു.എങ്കിലും എന്തോ ഒരു അസ്വാഭാവികത വീട്ടിൽ വന്നത് മുതലേ നായർക്ക് തോന്നിത്തുടങ്ങി. ചോദിച്ചിട്ട് ഒന്നും വ്യക്തമായി പറയുന്നില്ല മകൾ ഗീത ".സന്ധ്യ സമയത്തുവീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അവർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി പോയി" എന്നും പറഞ്ഞ കഥ നായർ മുഴുവനും വിശ്വസിച്ചില്ല.നായർ ഒരു കായിക അഭ്യാസിയും  മർമ്മ വിദ്ഗ്ധനും ആയിരുന്നു..കുറെ വിദ്യകൾ മകളെയും പഠിപ്പിച്ചിരുന്നു. അതിക്രമിച്ചു കയറിയ ആളെ അവൾ കീഴ്പെടുത്തിയിട്ടുണ്ടാകണം, നായർ വിചാരിച്ചു.സാധാരണ രീതിയിൽ നായർ പുറത്തെങ്ങാനും പോയിട്ടുവന്നാൽ മകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.ഇത്തവണ അവൾ മൗനം പാലിക്കുന്നതുകൊണ്ട് നായർക്ക് ഉള്ളിൽ അല്പം പരിഭ്രമം ഇല്ലാതില്ല. മൈസൂരിൽ കബ്ബൺ മൺട്രോയെ കണ്ട വിവരം അറിയിക്കാനായി ഓഫീസിൽ ചെന്നു. നായർക്ക് ഒരു സംശയം,"ബ്രൈറ്റ്"? കുഞ്ചു ഒരിക്കൽ ഭിത്തിയിൽ ഉറപ്പിച്ചുവച്ചിരുന്ന കളരിപ്പയറ്റിന് ഉപയോഗിക്കുന്ന വാളും പരിചയും ശങ്കരൻ നായരുടെ കണ്ണിൽപ്പെട്ടു. ഒരാവേശത്തിൽ അയാളുടെ തല തെറിപ്പിക്കാനാണ്  നായർക്ക് തോന്നിയത്. ബ്രൈറ്റിൻ്റെ  കണ്ണുകൾ  നായരിലായിരുന്നു. രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി. നായർ കൊടുത്ത റിപ്പോർട്ടും പ്ലാനും സർ കബ്ബൺ മൺട്രോ ടെക്‌നിക്കൽ ബോർഡിന് കൈമാറി.റിപ്പോർട്ടിന് അടിയിൽ "വിശദമായ പഠനത്തിനും പരിഗണനക്കും  മേമൻ റൂട്ട്സ്  കൈമാറുന്നു",എന്നാണ് എഴുതിയത്.കബ്ബൺ മൺട്രോ യ്ക്ക് വളരെ രസകരമായി തോന്നി ഈ മാർഗ്ഗരേഖയും അതിൻ്റെ  പിന്നിലുള്ള പ്രയഗ്നവും. പിന്നീട് എല്ലാവരും കത്തിടപാടുകളിൽ തലശ്ശേരി മൈസൂർ റയിൽവേ ലൈൻ എന്നതിനു പകരമായി"മേമൻ റൂട്ട്",എന്നു ഉപയോഗിച്ചു തുടങ്ങി. "മേമൻ റൂട്ട്"എന്ന പദപ്രയോഗം ജെയിംസ് ബ്രൈറ്റിനെ  അരിശം കൊള്ളിച്ചു.എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ  നീരസം ആരും പരിഗണിച്ചതേയില്ല. രണ്ടു മാസത്തിനുശേഷം ഈ റിപ്പോർട് അടിസ്ഥാനമാക്കി വിദ്ഗ്ധ  സമിതി സൈറ്റ് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.മാക്കൂട്ടത്തിൽ ഉള്ള  പാറക്കെട്ടുകൾ ഒഴിവാക്കി പത്തു ഡിഗ്രി ചെരിവുകൊടുത്താൽ ഏകദേശം എട്ടു മൈൽ ദൂരം കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി. സ്ഥലം സന്ദർശിച്ചു് ഒരു പ്ലാൻ തയ്യാറാക്കി അയച്ചു  കൊടുക്കുവാൻ അവർ  ആവശ്യപ്പെട്ടു. ആ കത്ത് കയ്യിൽകിട്ടിയ ജെയിംസ് ബ്രൈറ്റിന് അരിശം സഹിക്കാൻ കഴിഞ്ഞില്ല.  മേമനെ അഭിനന്ദിച്ചുകൊണ്ട് ഈ റൂട്ടിനെ മേമൻ റൂട് സ്  എന്ന പേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?ഈ പേര് എങ്ങനെയുണ്ടായി? "ഇത് എൻ്റെ  ബ്രെയിൻ ചൈൽഡ് ആണ്.അത് വേറെ ആരും തട്ടി എടുക്കാൻ ഞാൻ സമ്മതിക്കില്ല". അയാൾ പറഞ്ഞുകൊണ്ടിരുന്നു. റിപ്പോർട്ടിൽ നായരും ദാനിയേൽ വൈറ്റ് ഫീൽഡും ചേർന്ന് എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടാകും എന്ന് ബ്രൈറ്റ് സംശയിച്ചു. അതിൻ്റെ  പേരിൽ ദാനിയേൽ വൈറ്റ് ഫീൽഡും  ബ്രൈറ്റും തമ്മിൽ വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. സമർത്ഥനും ബുദ്ധിമാനുമായിരുന്നു ജെയിംസ് ബ്രൈറ്റ്.എന്നാൽ അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം അസഹനീയമായിരുന്നു. ദാനിയേൽ വൈറ്റ് ഫീൽഡ് നടന്ന സംഭവങ്ങൾ,  ബ്രൈറ്റിൻ്റെ മോശമായ പെരുമാറ്റം തുടങ്ങിയ  വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മദ്രാസിലെ റെസിഡന്റിന് അയച്ചു.അത് മദ്രാസ്സിൽ കിട്ടുന്നതിന് മുൻപ് ജെയിംസ് ബ്രൈറ്റിനെ മേമൻ റൂട്ടിൻ്റെ പ്രോജക്ട്  മാനേജർ  ആയി പ്രോമോട്ട്  ചെയ്തുകൊണ്ടുള്ള ഓർഡർ തലശ്ശേരിയിലേക്ക് അയച്ചിരുന്നു. മേമൻ ഇടക്കിടക്കു നായരെ കാണാൻ വരും.വരുമ്പോളൊക്കെ  എന്തെങ്കിലും നായരും നാരായണൻ മേസ്ത്രിയും കൊടുത്തുവിടും അവൻ വന്നാൽ ഗീതക്ക് നല്ല ഉത്സാഹമാണ്.അവളുടെ പ്രസംഗം കേട്ട് ചിരിച്ചുകൊണ്ട് അവനിരിക്കും.രണ്ടുപേരും അവരുടെ ഭാഷയിൽ സംസാരിക്കും.എന്നാൽ അവർ രണ്ട്പേർക്കും മറ്റേ ആൾ പറയുന്നത്  മനസ്സിലാകുകയുംചെയ്യും. അവരുടെ ഈ കളി ശങ്കരൻ നായർ കൗതുകത്തോടെ  നോക്കിയിരിക്കും. "നിൻ്റെ മിന്നിക്ക് സുഖമാണോ?"ഗീത ചോദിക്കും. അവൻ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും. ആംഗ്യം കാട്ടി മേമൻ എന്തെങ്കിലും തിരിച്ചു ചോദിക്കും. ഇതെല്ലം നോക്കി അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ബൂ അടുത്തു തന്നെ ഉണ്ടാകും. ആരോടും  അടുപ്പം കാണിക്കാത്ത ബൂ, ഗീത വിളിച്ചാൽ ഓടി വരും. ശങ്കരൻ നായർ തമാശ ആയിട്ടു പറയും,"അവൻ്റെ  ആത്മാവാണ് ബൂ" "ശരിയാ",ഗീത അതിനോട് യോജിക്കും. പതിവുപോലെ മേമന് നായർ രണ്ടു കുപ്പി  മദ്യം കൊടുത്തു.വാങ്ങാൻ അവൻ മടിച്ചു.നായർ ചോദിച്ചു,"എന്തുപറ്റി?" അവൻ്റെ മുഖത്തെ ചിരി മാഞ്ഞു.അവൻ പറഞ്ഞു,"പോയി". അവൻ മദ്യം കൊണ്ടുപോയി കൊടുക്കാറുള്ള അവൻ്റെ ഊര് മൂപ്പൻ മരിച്ചുപോയി എന്ന്. ശങ്കരൻ നായർ ഞെട്ടലോടെ ഓർമ്മിച്ചു,അതെ ആ ഊര് അവസാനിക്കുകയാണ്.പാവം മേമൻ. മേമൻ ശങ്കരൻ നായരെ ഇടക്കിടക്ക് വന്ന് കാണാറുള്ള വിവരം എങ്ങിനെയോ ബ്രൈറ്റ് അറിഞ്ഞു.അരിശം സഹിക്കവയ്യാതെ ബ്രൈറ്റ് നായരോട് ചോദിച്ചു. "എന്തിനാണ് അവൻ ഇടയ്ക്കിടെ ഇവിടെ വരുന്നത്?" നായർ മേമൻ്റെ ദയനീയ അവസ്ഥയും ഊരിലെ അവസ്ഥയും വിശദീകരിച്ചു. അല്പം ആലോചിച്ചിരുന്നശേഷം ജെയിംസ് ബ്രൈയ്റ്റ് പറഞ്ഞു,"സോറി,എനിക്കറിഞ്ഞുകൂടായിരുന്നു അവൻ്റെ സ്ഥിതി.നമുക്ക് സഹായിക്കാം." നായർക്ക് വിശ്വസിക്കാൻ  കഴിഞ്ഞില്ല,ബ്രൈറ്റ് അങ്ങിനെ പറയുമെന്ന്.എന്ത് പറ്റി? വിചാരിച്ചിരുന്നപോലെ അത്രയും ദയ ഇല്ലാത്തവനല്ല ബ്രൈറ്റ്. വിവരം അറിഞ്ഞ നാരായണൻ മേസ്ത്രിയും അത് തന്നെ പറഞ്ഞു "അവിശ്വസനീയം". ബ്രൈറ്റും നായരും തമ്മിലുള്ള അകൽച്ച ഈ സംഭവത്തോടെ അല്പം കുറഞ്ഞു.ബ്രൈറ്റിൻ്റെ  അമിതമായ മദ്യപാനമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് ശങ്കരൻ നായർ സമാധാനിച്ചു.. ഒരാഴ്ച്ചകഴിഞ്ഞു. നായർ ചില ഓഫിസ് കാര്യങ്ങൾ ബ്രൈറ്റുമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ  ഓഫീസർ കയറി വന്നു. ബ്രൈറ്റ് പറഞ്ഞു,"മിസ്റ്റർ നായർ ബാക്കി നാളെ സംസാരിക്കാം" നായർ പുറത്തുപോയിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ബ്രൈറ്റ് ചോദിച്ചു,"എന്തെങ്കിലും പ്രശനം?" "കുഴപ്പമുണ്ട്.കേസ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്" "എന്താണ് ഒരു മാർഗ്ഗം?" " അറസ്റ്റിന് സാധ്യതയുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വന്നേക്കാം.അങ്ങേയറ്റം ഒരാഴ്ച എനിക്ക് ഓർഡർ കയ്യിൽ കിട്ടിയാൽ താമസിപ്പിക്കാം.എളുപ്പ വഴി ഇംഗ്ളണ്ടിലേക്കു എന്തെങ്കിലും കാരണം പറഞ്ഞു ലീവ് എടുത്തു  പോകുക.പിന്നെ മടങ്ങി വരാതിരിക്കുക." ജെയിംസ് ബ്രൈറ്റ് ആകെ വിഷമത്തിലായി. ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കണം. തൻ്റെ സ്വപ്നമായിരുന്ന തലശ്ശേരി മൈസൂർ റെയിൽവേ മേമൻ്റെ  പേരിൽ തന്നെ അറിയപ്പെടും. ദുഃഖം സഹിക്കവയ്യാതെ ബ്രൈറ്റ് രാത്രി മുഴുവൻ കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടവേളകളിൽ മദ്യപാനവും ഒഴിവാക്കിയില്ല. പ്രഭാതമായപ്പോൾ ബ്രൈറ്റ് ശാന്തനായി കാണപ്പെട്ടു. ശങ്കരൻ നായരെ വിളിച്ചു് അടുത്ത ദിവസം സൈറ്റ് ഇൻസ്പെക്ഷനു പോകാൻ തയ്യാറായിക്കൊള്ളാൻ നിർദ്ദേശം നൽകി. "മേമൻ ഇപ്പോൾ വരാറില്ലേ "? "ഉണ്ട്.വല്ലപ്പോഴും." "എന്താ?" "വെറുതെ". "അവൻ മിക്കവാറും നമ്മുടെ കൂട്ടുപുഴ വർക്ക് സൈറ്റിൽ വരാറുണ്ട്  " "പുവർ ബോയ്" ബ്രൈറ്റിന്റെ മനസാന്തരം നായരെ ശരിക്കും അത്ഭുതപ്പെടുത്തി. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൾ  ഒരു കത്തുമായി ഓഫീസ് ബോയ് വന്നു.കത്ത്  ബ്രൈറ്റിൻ്റെ കയ്യിൽ കൊടുത്തു.അതിനുപുറത്തു കോൺഫിഡൻഷ്യൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നത് നായരുടെ ശ്രദ്ധയിൽപ്പെട്ടു. ബ്രൈറ്റ് ഒന്നും പറയാതെ കവർ ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് കോട്ടിനുള്ളിലെ പോക്കറ്റിൽ തിരുകി വച്ചു. അടുത്തദിവസം സൈറ്റിൽ പോകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി നായർ പോയി. ബ്രൈറ്റ് ചിന്താമഗ്നനായി അവിടത്തന്നെ ഇരുന്നു. സൂര്യൻ അസ്തമിക്കുകയും ഇരുട്ടിന് കട്ടികൂടി വരുകയും ചെയ്തത്  ജെയിംസ് ബ്രൈറ്റ് അറിഞ്ഞില്ല. ഓഫീസ് ബോയ് വന്നു വിളിക്കുന്നവരെ അതെ ഇരിപ്പ് തുടർന്നു. (തുടരും) ജോൺ കുറിഞ്ഞിരപ്പള്ളി
ജോൺ കുറിഞ്ഞിരപ്പള്ളി നേരം പുലരുന്നതേയുള്ളു. പതിവിന് വിപരീതമായി നാരായണൻ മേസ്ത്രി ബംഗ്ലാവിൻ്റെ പിൻഭാഗത്തെ വാതിൽക്കൽ മുഖം കാണിച്ചു ജെയിംസ് ബ്രൈറ്റിനെ മൈസൂരിലേക്ക് റസിഡൻറ് വിളിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിൻ്റെ കൂടെ മൈസൂരിലേക്ക് പോകണം എന്ന് ശങ്കരൻ നായർ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്. ശങ്കരൻ നായരുടെ നിർദ്ദേശം അനുസരിച്ചു് തൊഴിലാളികളെ നിയന്ത്രിക്കുകയാണ് നാരായണൻ മേസ്ത്രിയുടെ ജോലി.മൂന്നു മേസ്ത്രിമാരിൽ സീനിയർ നാരായണൻ മേസ്ത്രിയാണ്.കുഞ്ചുവും ഗോപിയും പ്രായംകൊണ്ടും പരിചയംകൊണ്ടും നാരായണൻ മേസ്ത്രിയെക്കാൾ പിന്നിൽ ആയിരുന്നു.അതുകൊണ്ട് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ പോകുവാൻ ശങ്കരൻ നായർ,തിരഞ്ഞെടുത്തത് നാരായണൻ മേസ്ത്രിയെയാണ് . മിക്കവാറും ഇങ്ങനെയുള്ള അവസരങ്ങളിൽ ശങ്കരൻ നായരാണ് കൂടെ പോകുക. കുറെ അധികം ജോലികൾ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞു നായർ ഇത്തവണ ഒഴിവായി. ജോലിയെക്കാൾ കൂടുതലായി മകളെ ഒറ്റക്ക് വിട്ടിട്ടു പതിനഞ്ചു ദിവസത്തോളം മാറിനിൽക്കാൻ ഭയമായിരുന്നു നായർക്ക് .മകളുടെ ആഗ്രഹപ്രകാരമാണ് ശങ്കരൻ നായർ തലശ്ശേരിയിലേക്കു താമസം മാറ്റിയത്.തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഏതാനും പുതിയ സ്‌കൂളുകൾ അക്കാലത്തു ബാസൽ മിഷൻ തുടങ്ങിയിരുന്നു.ഗീതക്ക് അവിടെ ഒരു ജോലി ശരിയാകുമോ എന്ന് അറിയുകയുക ആയിരുന്നു ലക്‌ഷ്യം. മൈസൂർ വരെപോയി തിരിച്ചുവരുന്നതിന് പതിനഞ്ചു ദിവസത്തോളം വേണ്ടിവരും.കാട്ടിൽകൂടി നടന്നും കുതിരവണ്ടിയിലും മറ്റുമുള്ള യാത്ര വളരെ കഠിനവും ക്ലേശകരവും ആണ്. ബ്രൈറ്റിൻ്റെ കൂടെ സേവകരായി കുറേ ആളുകൾ കാണും.ബോഡിഗാർഡ്, പാചകക്കാർ, ഇടക്ക് താമസിക്കുന്നതിന് ടെൻറ് തയ്യാറാക്കാൻ ഏതാനുംപേർ ,അങ്ങിനെ പതിനഞ്ചോളം ആളുകൾ. ജെയിംസ് ബ്രൈറ്റിൻ്റെ വിശ്വസ്ത സേവകരിൽ ഒരാളാണ് നാരായണൻ മേസ്ത്രി. ബ്രൈറ്റ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവരുന്ന മദ്യവും സിഗരറ്റും നാരായണനും കൊടുക്കും.എന്നാൽ കുഞ്ചുവിനും ഗോപിക്കും ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നില്ല.സൂത്രശാലിയായിരുന്ന ബ്രൈറ്റ് ഈ തരത്തിലുള്ള സ്നേഹപ്രകടനങ്ങളിൽകൂടി നാരായണനെ വരുതിയിലാക്കി. കാടിനു പുറത്തു് ഇടവഴികളിലൂടെയുള്ള യാത്ര വളരെ ദൈർഘ്യമേറിയതായിരുന്നു.അതുകൊണ്ടുതന്നെ നല്ല ക്ഷമയും കരുതലും ആവശ്യമാണ്. നാട്ടുകാരായ കർഷകർ കാടുവെട്ടിത്തെളിച്ചു് പലസ്ഥലങ്ങളിലും മഴയെ അടിസ്ഥാനമാക്കി മലമുകളിൽ നെല്ലും തുവരയും കൃഷി ചെയ്തുവരുന്നുണ്ട്.ഇങ്ങനെയുള്ള കൃഷി സ്ഥലങ്ങളുടെ അരികുപറ്റിയുള്ള ഇടവഴികളും മറ്റും ആശ്രയിക്കുമ്പോൾ യാത്രയുടെ സമയം വളരെ കൂടുതലാകും. മൈസൂരിലേക്ക് ഏതാണ്ട് ഇരുന്നൂറ് മൈലിൽ കുറവ് ദൂരമേ തലശ്ശേരിയിൽനിന്നും കാണാൻ സാധ്യതയുള്ളു എന്ന നിഗമനത്തിൽ എത്തിയിരുന്നു ബ്രൈറ്റ്. എന്നാൽ കൃത്യമായ റോഡുകൾ ഇല്ലാത്തതുകൊണ്ട് മുന്നൂറോളം മൈൽ ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം.സർവ്വേ ജോലികളിൽ സമർത്ഥനായ ജെയിംസ് ബ്രൈറ്റിന് ദൂരവും വഴിയും കണ്ടുപിടിക്കാൻ അധികം വിഷമം ഒന്നുമില്ല.പ്രധാനമായും വനത്തിലെ അപകടം നിറഞ്ഞ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനില്ല എന്നാതാണ് പ്രശനം. കീഴ്ക്കാംതൂക്കായികിടക്കുന്ന ഇടവഴികളും കാട്ടുചോലകളും വന്യമൃഗങ്ങളോടുള്ള ഭയവും എല്ലാം ചേർന്ന് യാത്ര വളരെ ദുഷ്കരമായിരുന്നതുകൊണ്ട് മൈസൂരിലേക്ക് ആരും തന്നെ ഈ റൂട്ടിൽ യാത്ര ചെയ്യാറില്ല.ജനവാസം വളരെ കുറഞ്ഞ പ്രദേശമായതുകൊണ്ട് റോഡിന്റെ ഉപയോഗവും കുറവാണ്. യാത്ര കുതിരവണ്ടിയിലും പിന്നെ കാളവണ്ടിയിലും മറ്റുമായി കൂട്ടുപുഴ വരെ വലിയ കുഴപ്പമില്ലാതെ പോകാം. കരിഗാസ് വണ്ടികൾ എന്ന് വിളിക്കുന്ന ഓമ്‌നി ബസ്സുകൾ തലശ്ശേരിയിലും ആരംഭിച്ചിരുന്നെങ്കിലും ഉൾപ്രദേശങ്ങളിലേക്കു വ്യാപിച്ചിരുന്നില്ല. മൈസൂർക്കുള്ള യാത്രയിൽ ബ്രൈറ്റും കൂട്ടരും തലശ്ശേരിയിൽ നിന്നും ഇരിട്ടിയിൽ എത്തി വിശ്രമിച്ചു..കൂട്ടുപുഴ കഴിഞ്ഞപ്പോഴേക്കും ബ്രൈറ്റ് രോഗബാധിതനായി, യാത്ര ചെയ്യുവാൻ വയ്യാത്ത അവസ്ഥയിലായി. അവസാനം യാത്ര മതിയാക്കി തിരിച്ചുപോകാൻ അവർ തീരുമാനിച്ചു. "സമയം സന്ധ്യ ആകുന്നു.അതുകൊണ്ട് ടെൻറ് തയ്യാറാക്കി ഇവിടെ താമസിച്ചിട്ടു കാലത്തു് തിരിച്ചു യാത്ര ചെയ്യാം". നാരായണൻ മേസ്ത്രി പറഞ്ഞു. ബ്രൈറ്റ് സമ്മതിച്ചു. എല്ലാവരും യാത്രചെയ്ത് ക്ഷീണിച്ചിരുന്നു. രണ്ടുപേരെ അവരുടെ ടെന്റിനു കാവൽ നിർത്തി ബാക്കിയുള്ളവർ ഉറങ്ങാൻ കിടന്നു. ചീവുടുകളുടെ സംഗീതവും വീശിയടിക്കുന്ന തണുത്തകാറ്റും അതിഥികളായി എത്തിയേക്കാവുന്ന കാട്ടാനകളെക്കുറിച്ചുള്ള ഭയവും മൂലം അവർക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.കാടിന്റെ സംഗീതം ഭയപ്പെടുത്തുന്നത് തന്നെയാണ് എന്ന് അവർ തിരിച്ചറിഞ്ഞു. പുലർച്ചെ എല്ലാം പായ്ക്ക് ചെയ്‌ത്‌ തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് അവരുടെ ടെൻറിനടുത്തുള്ള ഒരു വലിയ പാറക്കെട്ടിന് മുകളിൽ ഒരാളും അയാളുടെ നായയും കിടന്നുറങ്ങുന്നത് അവർ കാണുന്നത്. അതുകണ്ട നാരായണൻ മേസ്ത്രി വിളിച്ചു. "പൂ...... ഹോയ്" രണ്ടുമൂന്നു തവണ വിളിച്ചപ്പോൾ അയാൾ ഒന്ന് എഴുന്നേറ്റു നോക്കിയിട്ടു വീണ്ടും കിടന്നുറക്കമായി .പിന്നെ എത്ര ശബ്ദം ഉണ്ടാക്കിയിട്ടും അയാൾ അനങ്ങിയതേയില്ല.അത് ആരാണെന്ന് അറിയണമെന്നുണ്ട്.പക്ഷേ ഉറങ്ങുന്ന ആൾ എഴുന്നേറ്റ് വന്നതേയില്ല. ഇതെല്ലം കണ്ടുനിന്നിരുന്ന ബ്രൈറ്റ് തൻ്റെ തോക്കും എടുത്ത് പാറക്കൂട്ടത്തിന് അടുത്തേക്ക് ചെന്നു.നാരായണനും ഏതാനും ജോലിക്കാരും ബ്രൈറ്റിനെ അനുഗമിച്ചു.ആൾ സഞ്ചാരമില്ലാത്ത ഈ പ്രദേശത്തുകണ്ട മനുഷ്യൻ ആരാണ് എന്ന് അറിയണമല്ലോ. പാറക്കൂട്ടത്തിന് അടുത്തുചെന്ന ബ്രൈറ്റ് തൻ്റെ റിവോൾവർ എടുത്തു മുകളിലേക്ക് വെടിവച്ചു. കിടന്നുറങ്ങിക്കൊണ്ടിരുന്ന ആ മനുഷ്യനും നായയും പിടഞ്ഞെഴുന്നേറ്റു. നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു," വാ" അയാൾക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു.വീണ്ടും വിളിച്ചു, "വാ,താഴെ ഇറങ്ങി വാ" അനക്കമില്ലാതെ അയാൾ അവിടെത്തന്നെ നിന്നു.നാരായണൻ മേസ്ത്രി കൈകൊണ്ട് ആംഗ്യം കാണിച്ചു,താഴേക്ക് വരാൻ. ആ മനുഷ്യൻ തൻ്റെ നായയേയും കൂട്ടി താഴേക്ക് വന്നു.അസാമാന്യ വലിപ്പവും ഭംഗിയുമുള്ള ആ നായ അവർക്കെല്ലാം ഒരു അത്ഭുതമായി തോന്നി.. "എന്താ നിൻ്റെ പേര്?" ? അയാൾക്ക് നാരായണൻ മേസ്ത്രി പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്ന് എല്ലാവർക്കും ബോദ്ധ്യമായി. സംഭാഷണം ആംഗ്യ ഭാഷയിൽ ആയി.അവസാനം അവൻ പേര് പറഞ്ഞു. "മേമനെ " "മേമൻ?" "ഉം" ആദിവാസികളെ പരിചയമുള്ള ഒരു ജോലിക്കാക്കരൻ പറഞ്ഞു,"അയാൾ ആദിവാസിയാണ്.ഡോംബ വിഭാഗത്തിൽപെട്ടതാണെന്ന് തോന്നുന്നു." അരമണിക്കൂർ നേരത്തെ പരിശ്രമംകൊണ്ട് അവർക്കു മനസ്സിലായത് അവൻ്റെ പേര് "മേമൻ",നായയുടെ പേര് "ബൂ". എങ്ങിനെയെങ്കിലും ഇവനെ വശത്താക്കണം എന്ന ചിന്തയിൽ ബ്രൈറ്റ് പോക്കറ്റിൽ നിന്നും ഒരു കുപ്പി മദ്യം പുറത്തെടുത്തു,അവൻ്റെ നേരേ നീട്ടി. ഭാഷ അറിയാവുന്ന ജോലിക്കാരൻ “വാങ്ങിക്കോളൂ”, എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. സംശയിച്ചു് സംശയിച്ചു് സാവകാശം അവൻ അടുത്തുവന്നു. അവന് ഇരുപത്തഞ്ച് വയസ്സുകാണും പ്രായം .കരിങ്കല്ലിൻ്റെ നിറവും ഉറപ്പുമുള്ള ശരീരം.മുഷിഞ്ഞു നാറിയ ഒരു തുണി ഉടുത്തിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.കഴുത്തിൽ മാലയായി കുറെ ഇലകൾ തൂങ്ങിക്കിടക്കുന്നുണ്ട് .അവൻ്റെ നായയുടെ കഴുത്തിലും അതുപോലെ ഇലകൾകൊണ്ട് ഉണ്ടാക്കിയ ഒരു മാല തൂങ്ങിക്കിടക്കുന്നു .ദേഹത്ത് എന്തൊക്കെയോ അരച്ച് പുരട്ടിയിട്ടുണ്ട്.ഒരു വല്ലാത്ത ഗന്ധം അവൻ്റെ ശരീരത്തിൽ നിന്നും അവിടെ പരന്നു. "ഇവൻ കുളിച്ചിട്ട് ഒരു വർഷമെങ്കിലും ആയിട്ടുണ്ടാകും"നാരായണൻ മേസ്ത്രി പറഞ്ഞു. "അവൻ്റെ ദേഹത്ത് അരച്ചുപുരട്ടിയിരിക്കുന്ന മരത്തൊലിയുടെ മണമാണത്" ജോലിക്കാരിൽ ഒരാൾ പറഞ്ഞു. മേമൻ,ജെയിംസ് ബ്രൈറ്റ് കൊടുത്ത മദ്യക്കുപ്പി വാങ്ങി.തിരിച്ചും മറിച്ചും നോക്കി. .”കുടിച്ചോളൂ”, എന്ന് നാരായണൻ മേസ്ത്രി ആംഗ്യം കാണിച്ചു.അവൻ മടിച്ചു് മടിച്ചു് പതുക്കെ കുപ്പി തുറന്നു,മണത്തുനോക്കി. പിന്നെ ഒറ്റവലിക്ക് മുഴുവനും അകത്താക്കി. മേമൻ പറയുന്നത് അൽപ സ്വല്പം മനസ്സിലാകുന്ന ജോലിക്കാരൻ വിശദീകരിച്ചു. "അവൻ്റെ കഴുത്തിൽ കിടക്കുന്നത് നാഗമരത്തിൻ്റെ ഇലകളാണ് .അത് ധരിച്ചാൽ പാമ്പുകൾ ഉപദ്രവിക്കില്ല". അവർ സംസാരിച്ചുകൊണ്ടു നിൽക്കുന്ന പാറയുടെ അടുത്തുതന്നെ ഒരു വലിയ പെരുമ്പാമ്പ്‌ അനക്കമില്ലാതെ കിടക്കുന്നത് അപ്പോഴും അവർ കണ്ടില്ല. "ആദിവാസികളുടെ സഹായമുണ്ടെങ്കിൽ മൈസൂറിലേക്ക് എളുപ്പവഴി കണ്ടുപിടിക്കാൻ സാധിച്ചേക്കും", എന്ന് ശങ്കരൻ നായർ പറഞ്ഞത് ജെയിംസ് ബ്രൈറ്റ് ഓർമ്മിച്ചു. കുറെ തൊഴിലാളികളെയും കൂട്ടി വേണ്ടത്ര ആയുധങ്ങളും മറ്റുമായി കാട്ടിൽ പോകാം എന്നതായിരുന്നു ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാൻ.എന്നാൽ ഈ ജോലിക്കു നാട്ടുകാരായ ജോലിക്കാരെ കിട്ടില്ല എന്നതിരിച്ചറിവിൽ ബ്രൈറ്റിന് നായർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു. ഇവനെ എങ്ങിനെയെങ്കിലും പാട്ടിലാക്കണം. ബ്രൈറ്റ് ഭാഷ അറിയുന്ന ജോലിക്കാരനോട് പറഞ്ഞു ,അവനോടു” കൂടെ പോരാൻ പറ്റുമോ” എന്ന് ചോദിക്കാൻ. മേമൻ നിഷേധാർത്ഥത്തിൽ തലകുലുക്കിഎന്തോ പറഞ്ഞു. അയാൾ പറഞ്ഞു, "പറ്റില്ല എന്നാണ് അവൻ പറയുന്നത്,ഇവൻ ഡോംബ തന്നെ" "എന്താണ് ഡോംബ?"നാരായണൻ മേസ്ത്രി അയാളോട് ചോദിച്ചു.അയാൾ വിശദീകരിച്ചു. ഡോംബകൾ വേദിക് കാലഘട്ടത്തിൽ, വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയതായി കണക്കാക്കപ്പെടുന്ന ആദിവാസികൾ ആണ്.അവർ സംസാരിക്കുന്നത് ഹിന്ദുസ്ഥാനി പോലുള്ള ഒരു തരം ഭാഷയാണ്. ഡോംബ ആദിവാസികൾ ആക്രമണ സ്വഭാവമുള്ളവരും ഒറ്റ തിരിഞ്ഞു യാത്ര ചെയ്യുന്നവരുമാണ്.ഇവർ മറ്റുള്ള ആദിവാസികളെ പോലെ കൂട്ടം ചേർന്ന് നടക്കാത്തതുകൊണ്ട് കൂടുതൽ അപകടങ്ങളിൽ ചെന്നുചാടും വളരെ കുറച്ചു ആളുകളെ ഈ വിഭാഗത്തിൽ പെട്ടവർ ഇപ്പോൾ ജീവിച്ചു് ഇരിപ്പുള്ളൂ.നാട്ടിൻ പുറങ്ങളിലേക്ക് ഇവർ അധികം വരാറില്ല. ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവർക്ക് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യവും അറിവും ഉണ്ട്. അവനോടു “എവിടെയാണ് നീ ഉറങ്ങാറുള്ളത്”, എന്ന് ചോദിച്ചപ്പോൾ അവൻ്റെ പാറയാണ് ഇത് എന്ന് മറുപടി. മേമനെ കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ ജെയിംസ് ബ്രൈറ്റിന് ദേഷ്യം വന്നു.അവനെ ഒന്ന് വിരട്ടി നോക്കാം എന്ന ചിന്തയിൽ തോക്കെടുത്തു അലറി. " നടക്കടാ ."അവൻ അത് കേട്ടതായി ഭാവിച്ചതേയില്ല സംഗതി വഷളാകും എന്നുതോന്നിയ നാരായണൻ മേസ്ത്രി ബ്രൈറ്റിനെ സമാധാനിപ്പിച്ചു. "ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവന് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട്.ഇവനെ നമുക്ക് പതുക്കെ നമ്മുടെ വരുതിയിലാക്കാം.ഇപ്പോൾ അവനെ ശല്യം ചെയ്യേണ്ട". ജെയിംസ് ബ്രൈറ്റിന് അത് സമ്മതിക്കേണ്ടി വന്നു. പെട്ടന്ന് എന്തോ പുലമ്പിക്കൊണ്ട് മേമൻ ബ്രൈറ്റിൻ്റെ നേരെ വിരൽ ചൂണ്ടി.അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവർ അലറി വിളിച്ചു പോയി.ഒരു പെരുമ്പാമ്പ് അവരുടെ അടുത്തേക്ക് പതുക്കെ ഇഴഞ്ഞുവരുന്നു. ബ്രൈറ്റ് റിവോൾവർ എടുത്ത് രണ്ട് റൌണ്ട് വെടിവച്ചു. പാമ്പിന് കാര്യമായി ഒന്നും സംഭവിച്ചില്ല.ആ ബഹളത്തിനിടയിൽ വേദനകൊണ്ടുപുളഞ്ഞ പാമ്പിൻ്റെ വളരെ അടുത്തായിപ്പോയി ബ്രൈറ്റ്. ഇത് കണ്ടു നിന്നിരുന്ന മേമൻ അരയിൽ തൂക്കിയിട്ടിരുന്ന മഴു കയ്യിലെടുത്തു.അവരോട് മാറിനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.കയ്യിലെടുത്ത മഴു ഒന്ന് വട്ടം കറക്കി പാമ്പിന്റെ നേരെ വലിച്ചെറിഞ്ഞു.അത് പാമ്പിന്റെ തലയുംമുറിച്ചു് അടുത്തുള്ള മരത്തിൽ തറച്ചു നിന്നു... "ഇവൻ ആള് കൊള്ളാമല്ലോ"നാരായണൻ മേസ്ത്രി പറഞ്ഞു.അവൻ്റെ മെയ് വഴക്കവും കൃത്യതയും കണ്ടു അവർ ആശ്ചര്യപ്പെട്ടു. ഇവനെ എങ്ങിനെയും വശത്താക്കണം ,നാരായണൻ മേസ്ത്രി വിചാരിച്ചു.പക്ഷെ അതിന് എന്താണ് ഒരു മാർഗ്ഗം?മദ്യത്തോടുള്ള അവൻ്റെ ആർത്തി എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നു.അത് തന്നെ പരീക്ഷിച്ചുനോക്കാൻ നാരായണൻ മേസ്ത്രി തീരുമാനിച്ചു. ഇതിനിടയിൽ ജെയിംസ് ബ്രൈറ്റിൻ്റെ കൂടെവന്ന ജോലിക്കാർ ആ പാറക്ക് ചുറ്റും നടന്നു നോക്കി.അവൻ അവിടെയാണ് സ്ഥിരമായി ഉറങ്ങാറുള്ളത് എന്നുപറഞ്ഞത് സത്യമാണ് എന്നുറപ്പാക്കി.. ടെൻറിലേക്ക് തിരിച്ചുപോയ ജെയിംസ് ബ്രൈറ്റ് ഏതാനും ബോട്ടിൽ മദ്യവും കുറെ ബിസ്കറ്റ് പാക്കുകളും ജോലിക്കാരുടെ കയ്യിൽ അവന് കൊടുത്തുവിട്ടു. "പിന്നീട് അവനെ വന്ന് കാണാം,പതുക്കെ ഭയം മാറ്റിയെടുത്തു അവൻ്റെ വിശ്വാസം നേടിയെടുക്കാം", നാരായണൻ മേസ്ത്രി പറഞ്ഞത് ബ്രൈറ്റ് സമ്മതിച്ചു. മേമൻ്റെ ഭാഷ അല്പസ്വല്പം മനസ്സിലാകുന്ന ആ ജോലിക്കാരനെക്കൊണ്ട് നാരായണൻ മേസ്ത്രി പറയിച്ചു. ,”ഞങ്ങൾ ഇനിയും വരും,നിനക്ക് മദ്യവും ഭക്ഷണ സാധനങ്ങളും കൊണ്ടുവരാം”,എന്നെല്ലാം. അവന് എന്തെങ്കിലും മനസ്സിലായോ എന്നറിയാൻ യാതൊരു മാർഗ്ഗവുമില്ല.ഒരു കാര്യം ബോധ്യപ്പെട്ടു,അവൻ്റെ ഭയം കുറഞ്ഞിരിക്കുന്നു. ബ്രൈറ്റും സംഘവും തിരിച്ചുപോയി. ഒരാഴ്ച്ചകഴിഞ്ഞു അവനെ വന്നു കാണാൻ നാരായണൻ മേസ്ത്രിയെ ബ്രൈറ്റ് ചുമതലപ്പെടുത്തി. എന്നാൽ അവർ പോയ ഉടനെ തന്നെ മേമൻ തൻ്റെ നായ ബൂ വിനേയും കൂട്ടി അവിടം ഉപേക്ഷിച്ചുപോയി. ഒരാഴ്ചക്കുശേഷം ബ്രൈറ്റ് പറഞ്ഞതുപോലെ രണ്ട് സഹായികളേയും കൂട്ടി നാരായണൻ മേസ്ത്രി മേമനെ അന്വേഷിച്ചു വന്നു. പാറക്കൂട്ടങ്ങൾക്ക് ചുറ്റിനടന്ന് വെറുതെ സമയം കളഞ്ഞത് മിച്ചം.അവൻ എങ്ങോട്ടോ താമസം മാറിയിരിക്കുന്നു."അവൻ്റെ താമസസ്ഥലം മറ്റുള്ളവർ കണ്ടുപിടിച്ചത് ഇഷ്ട്ടപ്പെട്ടില്ലന്ന് തോന്നുന്നു."നാരായണൻ മേസ്ത്രി പറഞ്ഞു.എന്നാൽ അവൻ്റെ പെണ്ണും അവൻ്റെ കൂടെ ആ പാറക്കൂട്ടത്തിനുമുകളിൽ ഉണ്ടായിരുന്നു എന്നത് ആർക്കും മനസ്സിലായില്ല.ബ്രൈറ്റിൻ്റെ റിവോൾവറിൽ നിന്നുള്ള വെടിയുടെ ശബ്ദംകേട്ട് .പാറക്കൂട്ടത്തിന് മറഞ്ഞിരുന്ന അവളെ ബ്രൈറ്റും കൂടെയുള്ളവരും കാണുകയുണ്ടായില്ല. സമയം ഇരുട്ടി തുടങ്ങിയതുകൊണ്ട് അവർക്ക് തിരിച്ചു പോവുകയേ മാർഗ്ഗമുള്ളു അവർ അവനുവേണ്ടിയുള്ള തിരച്ചിൽ മതിയാക്കി തിരിഞ്ഞുനടന്നു.ഇനി മേമനെ കണ്ടുകിട്ടും എന്ന് പറയാൻ കഴിയില്ല.കാട്ടിൽക്കൂടി അലഞ്ഞുനടക്കുന്ന ഏതോ ഒരു ആദിവാസി ചെറുപ്പക്കാരനെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല എന്ന യാഥാർത്യം അംഗീകരിക്കുക, അല്ലാതെ എന്തു ചെയ്യാനാണ്? അവർ കുറച്ചുദൂരം നടന്നുകഴിഞ്ഞു പുറകിൽനിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ വാരിക്കുന്തങ്ങളുമായി നാലഞ്ചുപേർ അവരുടെ മുൻപിലേക്ക് ചാടിവീണു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ നാരായണൻ മേസ്ത്രിക്കും കൂടെയുണ്ടായിരുന്നവർക്കും ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ആ പ്രദേശങ്ങളിൽ ചെറുകിട കൊള്ളസംഘങ്ങൾ ധാരാളം ഉണ്ട് എന്ന് കേട്ടിരുന്നുവെങ്കിലും തങ്ങൾക്ക് ഇത് സംഭവിക്കുമെന്ന് അവർ കരുതിയില്ല.ഇനി അവർ പറയുന്നത് അനുസരിക്കുകയേ മാർഗ്ഗമുള്ളു.ഈ അവസരത്തിൽ അവരെ എതിർത്ത് തോൽപ്പിക്കാൻ പറ്റില്ല. മേമന് വേണ്ടികൊണ്ടുവന്ന മദ്യവും ബിസ്കറ്റ് പാക്കറ്റുകളും കയ്യിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും അവർ പിടിച്ചെടുത്തു.അവരിൽ ഒരാൾ നാരായണൻ മേസ്ത്രിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കിയിട്ടു ഒന്നിച്ചുള്ളവരോട് എന്തോ പറഞ്ഞു. അവരെ വെറുതെ വിട്ടാൽ അപകടമാണെന്ന് കൊള്ള സംഘം ചിന്തിച്ചിട്ടുണ്ടാകും. അവരെ മൂന്നുപേരെയും ഒരു മരത്തിൽ കെട്ടിയിട്ട് അവർ കടന്നുകളഞ്ഞു "ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം എടുത്തോളൂ.എന്നിട്ട് ഞങ്ങളെ അഴിച്ചുവിടൂ."അവർ വിളിച്ചുപറഞ്ഞത് കൊള്ളക്കാർ ശ്രദ്ധിച്ചതേയില്ല. രാത്രിയാകുമ്പോൾ കാടിറങ്ങുന്ന വന്യമൃഗംങ്ങളുടെ ആക്രമണത്തിൽ മരിക്കാനോ പെരുമ്പാമ്പുകൾ വിഴുങ്ങാനോ ആണ് തങ്ങളുടെ വിധി എന്ന് അവക്ക് തോന്നി.അവർ വിളിച്ചു കൂകി,"രക്ഷിക്കണേ ,രക്ഷിക്കണേ ...." അവരുടെ രോദനം മലകളിൽ തട്ടി പ്രതിധ്വനിച്ചു. കുടക് മലകളിൽനിന്നും ഒഴുകിവരുന്ന നീർച്ചോലകളുടെ ശബ്ദങ്ങളിൽ ചീവുടുകളുടെ ആക്രോശങ്ങളിൽ അവരുടെ നിലവിളികൾ അലിഞ്ഞുചേർന്നു.അത് കേൾക്കാൻ ആരും അവിടെ ഉണ്ടായിരുന്നില്ല. ഇരുട്ടിൻ്റെ പുതപ്പ് അവരെ മൂടി. പുഴയോരത്തെ മുളം കാടുകളിൽ കാറ്റടിച്ചു കേൾക്കുന്ന വലിയ മൂളലിനിടയിൽ ഒരനക്കം .ശബ്ദം കേട്ട ഭാഗത്തേക്ക് അവർ മൂവരും ഭയപ്പാടോടെ നോക്കി.ഒരു കൂട്ടം കടുവകൾ അവരുടെ അടുത്തേക്ക് വരുന്നു. പേടിച്ചരണ്ട് അവർ നിലവിളിച്ചുകൊണ്ടിരുന്നു. അവരുടെ നിലവിളി ആരുകേൾക്കാനാണ്?. ഇനി ഒന്നുമാത്രം,സുനിശ്ചിതമായ മരണത്തിന് നിശ്ചലമായി നിന്നുകൊടുക്കുക. ശ്വാസം അടക്കിപ്പിടിച്ചു് നിൽക്കുമ്പോൾ മരണത്തിൻ്റെ കാലൊച്ചകൾ അവർ തിരിച്ചറിഞ്ഞു. കടുവകൾ ഒന്നും രണ്ടുമല്ല ഒരു കൂട്ടം അവരുടെ അടുത്തെത്തി. അവ അവരെ കണ്ടുകഴിഞ്ഞു. ഇപ്പോൾ മുളങ്കാടുകളിൽ കാറ്റടിച്ചുകേൾക്കുന്ന മൂളൽ ശബ്ദം മാത്രം. (തുടരും)

പരാജിതൻ്റെ പകയുടെ നോട്ടമാണത് ശങ്കരൻ നായർ വിചാരിച്ചു.

[caption id="attachment_182514" align="alignleft" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]  

ജോൺ കുറിഞ്ഞിരപ്പള്ളി

ജെയിംസ് ബ്രൈറ്റിൻ്റെ വികലവും ക്രൂരവുമായ മനസ്സ് വെളിവാക്കുന്നതായിരുന്നു അയാളുടെ പ്ലാനുകൾ.  "നായർ".ബ്രൈറ്റ് വിളിച്ചു.

"സാർ".

"നമ്മൾ നായാട്ടിന് പോയിട്ട് ഒരു മാസം ആകുന്നു.ഈ വീക്ക് എൻഡ് നായാട്ടിന് പോകാം എന്ന് വിചാരിക്കുന്നു.ഞാൻ ഒരു പ്ലാൻ റെഡിയാക്കിയിട്ടുണ്ട്.ഗ്രൂപ്പിലുള്ള എല്ലാവരോടും തയ്യാറായി ഇരിക്കാൻ പറയണം"

"ഇപ്പോൾ കാലാവസ്ഥ നല്ലതല്ല സർ.രണ്ടാഴ്ച കഴിഞ്ഞിട്ടുപോരെ?"നായർ ചോദിച്ചു.

"കുടക് അതിർത്തിയിൽ ഒരു പുതിയ സ്ഥലത്തു് പോകാം."

"അവിടെ ഇപ്പോൾ മഴയുടെ സമയമാണ്"

“സാരമില്ല മിസ്റ്റർ നായർ.എന്താ നിങ്ങൾക്ക് ഭയമാണോ?എങ്കിൽ നിങ്ങൾ പോരേണ്ട"

ജെയിംസ് ബ്രൈറ്റിന് എന്തായാലും നായാട്ടിന് പോയെ പറ്റൂ.നായർ പിന്നെ എന്തുപറയാനാണ്?.

"കുടക് അതിർത്തിയിൽ പോയാൽ ആ പ്രദേശത്തെക്കുറിച്ചു് മനസ്സിലാക്കുകയും ചെയ്യാം.മൂന്ന് ദിവസത്തേക്ക് തയ്യാറായിക്കോളു. ഇത്തവണ കുഞ്ഞിരാമനേയും കൊണ്ടുപോകാം ."ബ്രൈറ്റ് എല്ലാം തീരുമാനിച്ച മട്ടാണ്.

സാധാരണ നായാട്ടിന് പോകുമ്പോൾ കുഞ്ചുവിനെ കൊണ്ടുപോകാറില്ല.ഇങ്ങനെ ഒരു മാറ്റത്തിന്ന് എന്താണ് കാരണം?

ബ്രൈറ്റിൻ്റെ മനസ്സിലിരിപ്പ് ചതിയാകാനാണ് സാധ്യത.സൂത്രത്തിൽ അവനെ അപായപ്പെടുത്താനായിരിക്കും ജെയിംസ് ബ്രൈറ്റിൻ്റെ പദ്ധതി എന്ന് നായർക്ക് തോന്നി.

കുഞ്ചു ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കുന്നത് ബ്രൈറ്റിന് ഒട്ടും ഇഷ്ടമല്ല. ഇപ്പോൾ ഇങ്ങനെ ഒരു താല്പര്യം കാണിക്കുന്നത് സംശയിക്കണം.

എങ്ങിനെ കുഞ്ചുവിനെ നായാട്ടിന് കൊണ്ടുപോകാതിരിക്കാം?, എന്നതായി നായരുടെ ചിന്ത.

കുഞ്ചുവും ആൻ മരിയയും തമ്മിലുള്ള സൗഹാർദ്ദം ബ്രൈറ്റിൻ്റെറെ ഉള്ളിൽ  സംശയം ആളിക്കത്തിക്കുന്നുണ്ട്.

ഊർജ്വസ്വലനും സമർത്ഥനുമായിരുന്നു കുഞ്ചു.ജെയിംസ് ബ്രൈറ്റിൻ്റെ ക്രൂരമായ പദ്ധതി മനസ്സിലാക്കാനുള്ള വക്രത അവനില്ല.മനസ്സിൽ കളങ്കമില്ലാത്ത ധീരനായ ഒരു ചെറുപ്പക്കാരനാണ് അവൻ

ധീരരായ അങ്ക ചേകവന്മാരുടെ  രക്തത്തിൽ പിറന്നവൻ.

നേരെ നിന്ന് പൊരുതുന്നവൻ.

എത്ര ധൈര്യശാലികളാണെങ്കിലും ചതിയിൽ പരാജയപ്പെടാം.

എങ്ങിനെ  ഈ കാര്യം കുഞ്ചുവിനോട് പറയും?

പറഞ്ഞാലും അവൻ വിശ്വസിക്കണമെന്നില്ല.തൻ്റെ തെറ്റിധാരണകൊണ്ടോ ഭയംകൊണ്ടോ പറയുന്നതാണ് എന്നും ചിന്തിക്കാം.

പുറത്തറിഞ്ഞാൽ തൻ്റെ ജീവനും ആപത്താകും.

പ്ലാൻ ചെയ്തിരുന്ന ദിവസം എല്ലാവരും തയ്യാറായി വന്നു.മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം,താമസിക്കാനുള്ള ടെൻറ്  നായാടികിട്ടുന്ന മൃഗങ്ങളെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ എല്ലാംതയ്യാറാക്കിയിട്ടുണ്ട്

കുഞ്ചവും അതിയായ ഉത്സാഹത്തിലാണ്.

അവൻ ആദ്യമായി സായിപ്പിൻ്റെ കൂടെ നായാട്ടിനു പോകുകയാണ്.

ജെയിംസ് ബ്രൈറ്റിൻ്റെ നായാട്ട് പ്രസിദ്ധമാണ്.

ഇരുപതോളം പേർ, നാല് തോക്കുകാർ ,മൂന്ന് വേട്ട നായ്ക്കൾ അടങ്ങിയതാണ് ആ ഗ്രൂപ്പ്.ഷാർപ്പ് ഷൂട്ടർ ആണ് ബ്രൈറ്റ്.ഇംഗ്ലണ്ടിൽനിന്നുംകൊണ്ടുവന്ന ഇരട്ട ബാരൽ ഉള്ള ഒന്നാന്തരം വിഞ്ചസ്റ്റർ മാർക്ക്  തോക്കാണ് അയാളുടെ കയ്യിലുള്ളത്.

കൂടാതെ ജാക്കറ്റിനടിയിൽ ഒരു കോൾട്ട് റിവോൾവർ എപ്പോഴും കാണും.

മറ്റു മൂന്നു പേരുടേയും കയ്യിലുള്ളത് സിംഗിൾ ബാരൽ തോക്കുകളാണ്.

തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പല കൊല്ലന്മാരും തോക്കു നിർമാണത്തിൽ സമർത്ഥന്മാരായിരുന്നു.പക്ഷെ തോക്കിൽ നിറക്കുന്ന തിരകൾ ലഭ്യമല്ലായിരുന്നു.അതിന് ഇംഗ്ലണ്ടിൽ നിന്നും  കൊണ്ടുവരുന്ന തിരകളെ ആശ്രയിക്കേണ്ടിവന്നു.

ശങ്കരൻ നായർക്കും നന്നായി തോക്ക് ഉപയോഗിക്കാൻ അറിയാം.നായാട്ടിൽ വളരെ  താല്പര്യമുള്ള ആളുമാണ്.

എങ്കിലും ഉള്ളിൽ ഒരു ഭയം,അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഒരു തോന്നൽ.

എല്ലാവരും കെട്ടും ഭാണ്ഡവുമായി ബംഗ്ലാവിൻ്റെ മുൻപിലെ മൈതാനത്തു് കൂടിയിരിക്കുകയാണ്.ഒരു ഉത്സവത്തിൻറെ പ്രതീതിയാണ് എങ്ങും.മൈതാനത്തു് അവർ ആടുകയും പാടുകയും ഗുസ്തിപിടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എല്ലാവരും പുറപ്പെടാൻ തയ്യാറായി.

"പോകാം".നായർ പറഞ്ഞു.

അവർ പുറത്തേക്കുപോകുമ്പോൾ ആൻ  മരിയ അവിടേക്ക് വന്നു.

"കുഞ്ചു,ആർ  യു ഗോയിങ് ഫോർ ഹണ്ടിങ് ?

"എസ്".

"നോ.നോ.നിങ്ങൾ പോകുന്നില്ല.ഇന്ന് എനിക്ക് ക്ലാസ്സ് ഉള്ളതാണ്.അത്  മറന്നു പോയോ?"

കുഞ്ചു ഒന്ന് പരുങ്ങി.

"മാഡം .........."

ശങ്കരൻ നായർ പറഞ്ഞു,"ശരിയാണ്,നീ വരണ്ട,മറ്റൊരു അവസരത്തിൽ ആകട്ടെ."

നായർ പറഞ്ഞാൽ പിന്നെ അതിനുമാറ്റമില്ല.

മനസ്സില്ലാ  മനസ്സോടെ കുഞ്ചുവിന് അത് സമ്മതിക്കേണ്ടി വന്നു.

കുഞ്ചു വരുന്നില്ല എന്നറിഞ്ഞ ബ്രൈറ്റിന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.അയാൾ കാരണങ്ങൾ ഒന്നും പറയാതെ ബംഗ്ളാവിനു ചുറ്റും അലറിക്കൊണ്ട് നടന്നു.കണ്ണിൽ കണ്ടവരെയെല്ലാം ചീത്ത വിളിച്ചു,തട്ടിക്കയറി.ബ്രൈറ്റ് എന്തുകൊണ്ടാണ് ഇങ്ങനെ ബഹളം കൂട്ടുന്നതെന്ന് ശങ്കരൻ നായർ ഒഴിച്ച് ആർക്കും മനസ്സിലായില്ല.

സാധാരണ നായാട്ട് എന്നുപറഞ്ഞാൽ ഒരു വലിയ ആഘോഷം പോലെ  ആണ്.ബ്രൈറ്റിൻ്റെ താൽപര്യക്കുറവ് നായാട്ട് സംഘത്തേയും ബാധിച്ചു.

ഇത് ആരോ നിർബ്ബന്ധിച്ചു്  നടത്തുന്ന ഒരു ചടങ്ങുപോലെ ആയി മാറി.ഒരു ഉത്സാഹവുമില്ലാതെ അവരുടെ സംഘം നായാട്ടിനുപോയി.

ഏതാനും കാട്ടുപന്നികളുമായി രണ്ടാം ദിവസം അവർ തിരിച്ചുവന്നു.

“ജെയിംസ് ബ്രൈറ്റിന് എന്തുപറ്റി?”, എന്ന് എല്ലാവരും പരസ്പരം ചോദിച്ചു.

ഒരാഴ്ചയോളം ബ്രൈറ്റ് മൗനിയായി കാണപ്പെട്ടു.തൻ്റെ പദ്ധതി പൊളിഞ്ഞുപോയതിൻ്റെവിഷമം ആണ് അത് എന്ന് ശങ്കരൻ നായർക്ക് അറിയാം.

നായർ ആൻ മരിയയെക്കൊണ്ട് കുഞ്ചുവിനെ ഒഴിവാക്കിയതാണ് എന്ന വിവരം ആരും അറിഞ്ഞില്ല.ആൻ മരിയയ്ക്ക് പോലും എന്താണ് കാര്യം എന്ന് മസ്സിലായില്ല.

ശങ്കരൻ നായർ മനസ്സിൽ കരുതി,ഇയാളെ സൂക്ഷിക്കണം,പരമ ദുഷ്ട്ടനാണ്,ചതിയനാണ്..

 

ഇന്ത്യയിലെ ചിലസ്ഥലങ്ങളിൽ ഉൽപാദിപ്പിക്കുന്ന പരുത്തി ഇംഗ്ലണ്ടിലേക്ക് കയറ്റി അയക്കുന്നുണ്ടായിരുന്നു.അത്  തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നാരോ ഗേജ് റെയിൽ ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് ജെയിംസ് ബ്രൈറ്റിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. .

കൂർഗിൽ നിന്നും വനവിഭവങ്ങൾ ട്രാൻസ്‌പോർട്ട് ചെയ്യുന്നതിന്  ഈ മാർഗം പരീക്ഷിക്കുന്നത് നന്നായിരിക്കും എന്ന് അയാൾ റെസിഡൻറിനെ ധരിപ്പിച്ചു.

മുറിക്കുന്ന തടികൾ മൈസൂരിലേക്ക് കൊണ്ടു പോകുന്നതിനു പകരം  മലബാർ പ്രദേശത്തെ തലശ്ശേരി തുറമുഖത്ത് എത്തിച്ചു് അവിടെ നിന്ന് കപ്പലിൽ  ഇംഗ്ലണ്ടിലേക്ക് അയക്കുന്നത് ആണ് ലാഭകരം എന്ന് ജെയിംസ് ബ്രൈറ്റ് മനസ്സിലാക്കി.

വനവിഭവങ്ങൾ നാരോ  റെയിൽ ലൈൻ വഴി കാട്ടിൽ കൂടി കൂട്ടുപുഴ  എത്തിക്കുക. അവിടെനിന്ന് അത് പുഴ വഴി തലശ്ശേരിയിൽ കൊണ്ടുവരിക.ഇതായിരുന്നു ആദ്യത്തെ പ്ലാൻ.

എന്നാൽ നായർ അതിനോട് യോജിച്ചില്ല.

"വേനൽക്കാലത്തു പുഴയിൽ വെള്ളം കുറവും മഴക്കാലത്തു മലവെള്ളത്തിൻ്റെ ഒഴുക്കും മൂലം  രൗദ്രസ്വഭാവവുമുള്ള പുഴയാണ്.അതുകൊണ്ട് പുഴവഴി തടികൾ തുറമുഖത്തു എത്തിക്കുക വളരെ പ്രയാസകരം ആയിരിക്കും". ഇതായിരുന്നു നായരുടെ അഭിപ്രായം.

അതിനുപുറമെ പുഴയിൽ പലസ്ഥലങ്ങളിലും വലിയ പാറക്കൂട്ടങ്ങൾ ഉയർന്നു നിൽക്കുന്നത് ഇത്  ദുഷ്കരമാക്കും എന്ന് അവർക്ക് അറിയാമായിരുന്നു.

ബ്രൈറ്റിന് നായർ പറയുന്നത് ശരിയാണ് എന്ന് തോന്നി.

തലശ്ശേരിയിൽ നിന്ന് മൈസൂർ വരെ നാരോ റെയിൽവേ ലൈൻ പണിയുന്നതിനുള്ള ഒരു പ്ലാൻ ജെയിംസ് ബ്രൈറ്റ് തയ്യാറാക്കി.എന്നാൽ അതിൻ്റെ സാങ്കേതിക  വശങ്ങളെക്കുറിച്ച് അയാൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.

ഈ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി മൈസൂരിലുള്ള റെസിഡൻറിനെ സന്ദർശിക്കുകയും ചർച്ചകൾ നടത്തേണ്ടതും ആവശ്യമായിരുന്നു.

സാങ്കേതിക വശങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി  സിഡ്‌നി സ്മിത്ത് എന്ന എഞ്ചിനീയറെ കൽക്കട്ട റെയിൽ വേയിൽ നിന്നും  റസിഡന്റ് കുറച്ചുദിവസത്തേക്ക് വരുത്തി.

റെസിഡൻറിന് ബ്രൈറ്റ്  കൊടുത്തിരിക്കുന്ന പ്ലാനുകൾ വെറും ഉഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നു സിഡ്‌നി സ്മിത്തിന് മനസ്സിലായി .

"ദൂരം, റെയിൽവേ കടന്നുപോകുന്ന പ്രദേശങ്ങൾ തുടങ്ങിയവക്കൊന്നും പ്ലാനിൽ വ്യക്തത ഇല്ല".സ്മിത്ത് അഭിപ്രായപ്പെട്ടു.

" പ്രൊജക്റ്റ് റിപ്പോർട്ടിൽ  റൂട്ട്,കുറഞ്ഞദൂരം തുടങ്ങിയകാര്യങ്ങൾ പഠന വിധേയമാക്കണം  അടിസ്ഥാനപരമാ യ കാര്യങ്ങളിൽ വ്യക്തത വരുത്തണം." എന്ന് നിർദ്ദേശിച്ച് സിഡ്നി സ്മിത്ത് തിരിച്ചു പോയി.

ആദ്യം വേണ്ടത് കുറഞ്ഞ ദൂരത്തിൽ ഒരു റോഡ് നിർമ്മിക്കുകയാണ്.എന്നാൽ  മാത്രമേ റെയിൽവേ ലൈൻ നടപ്പിലാക്കാൻ സാധിക്കുകയുള്ളു,എന്ന് ബ്രൈറ്റിന് സമ്മതിക്കേണ്ടിവന്നു.

റോഡില്ലാതെ എങ്ങിനെ റെയിൽവേ ലൈൻ പണിയും?

മൈസൂരിൽ നിന്നും തലശ്ശേരി വരെ എത്ര ദൂരം ഉണ്ട് എന്നുപോലും കൃത്യമായി അറിയില്ല.ഒരു വഴിപോലും നിലവിൽ ഇല്ല..അതിൻ്റെ പ്രധാന കാരണം  ആ റൂട്ടിൽ ആളുകൾ യാത്ര ചെയ്യുന്നില്ല എന്നതായിരുന്നു.

തലശ്ശേരിയിൽനിന്നും മടിക്കേരി വഴി  മൈസൂരിലേക്ക് സർവ്വേ നടത്തി ഒരു വഴി കണ്ടുപിടിക്കുക എന്നത് നിസ്സാരമായ കാര്യമല്ല.അതിൻ്റെ പ്രധാനമായ കാരണം ഭൂമിശാസ്ത്രപരമായിട്ടുള്ള സ്ഥിതി ആയിരുന്നു.

കൊടും കാടും വന്യമൃഗങ്ങളും മാത്രമായിരുന്നില്ല പ്രശ്നങ്ങൾ.

വസൂരിയും  മലമ്പനിയും മൺസൂണും മറ്റുമായി സമയം കടന്നുപോയിക്കൊണ്ടിരുന്നു.

മലമ്പനിയും മറ്റുരോഗങ്ങളുമായും അപകടത്തിൽപെട്ടും ഈ കാലഘട്ടത്തിൽ അവരുടെ സംഘത്തിൽ ഉണ്ടായിരുന്ന എട്ടുപേർ മരിച്ചു..

മലമ്പനിയെ ചെറുക്കുന്നതിന് ആകെ ഉപയോഗിക്കുന്നത് മഞ്ഞനിറത്തിലുള്ള"കൊയ്‌ന " എന്ന പേരിലുള്ള ഒരു ഗുളിക മാത്രമായിരുന്നു.

ആദിവാസികളും വന്യ മൃഗങ്ങളും നടക്കുന്ന വഴികൾ ആന താരകൾ  ഒക്കെ ഉപയോഗിച്ചായിരുന്നു കാട്ടിൽ കൂടിയുള്ള അവരുടെ യാത്ര.

പലപ്പോഴും കാട്ടിൽ വഴി തെറ്റി അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവന്നു.

"അഗാധമായ ഗർത്തങ്ങളിൽ വീണ് അപകടം ഉണ്ടാകാതിരിക്കുന്നതിനും  വന്യമൃഗങ്ങളിൽ നിന്നും രക്ഷപെടുന്നതിനും കാട്ടിൽ നല്ല പരിചയമുള്ള ആദിവാസികളുടെ സഹായം  തേടുന്നതാണ് നല്ലത് ,"എന്ന അഭിപ്രായം ശങ്കരൻനായർ ജെയിംസ് ബ്രൈറ്റിൻ്റെ മുമ്പിൽ വച്ചു.

അതിന്റെ പ്രധാന കാരണം ഉൾവനങ്ങളിൽ അവർക്ക് നല്ല പരിചയമുണ്ട് എന്നതായിരുന്നു.

വലിയ കുഴികൾ  കരിയിലകളാൽ മൂടി കിടക്കും.അതിൽ ചവിട്ടുന്നവർ അഗാധമായ കുഴികളിലേക്കു വീണുപോകും.

അവിടെ അവരെ കാത്തിരിക്കുന്നത് പെരുമ്പാമ്പുകൾപോലുള്ള ജീവികളും.

കടുവകൾ ആയിരുന്നു മറ്റൊരു വലിയ ആപത്തു്. പെട്ടന്ന് മുൻപിൽ പ്രത്യക്ഷപ്പെടുന്ന കടുവകളെ ഭയപ്പെടുത്താൻ പാടില്ല.നിശ്ചലമായി അവയുടെ കണ്ണുകളിൽ നോക്കി നിൽക്കണം .അല്പം കഴിയുമ്പോൾ അവ തിരിഞ്ഞു പൊയ്ക്കൊള്ളും.സാധാരണയായി കടുവകളെ പ്രകോപിപ്പിച്ചില്ലങ്കിൽ അവ മനുഷ്യരെ ഉപദ്രവിക്കില്ല.

പക്ഷെ നായ്ക്കൾ കൂടെയുണ്ടങ്കിൽ കൂടുതൽ ശ്രദ്ധ വേണം.

പാമ്പുകളായിരുന്നു മറ്റൊരു പ്രധാന പ്രശനം.പെരുമ്പാമ്പുകളിൽ നിന്നും  വിഷപാമ്പുകളിൽ നിന്നും രക്ഷപെടുന്നതിന് ആദിവാസികൾക്ക് അവരുടേതായ പ്രതേക മാർഗങ്ങളുണ്ടായിരുന്നു.

ഇങ്ങനെയുളള കാടിന്റെ ഭാഷ അറിയാവുന്നവർ ആദിവാസികളാണ്.അവരുടെ സഹായം കിട്ടിയാൽ കാര്യങ്ങൾ വേഗത്തിൽ നടത്താം എന്ന് ബ്രൈറ്റിന് ബോധ്യമായി.

നാട്ടുകാരായ തൊഴിലാളികളെ ഇത്തരം ജോലികൾക്ക് കിട്ടില്ല.

പക്ഷെ ആദിവാസികളെ കൂട്ടിന് കിട്ടുക അത്ര എളുപ്പവും അല്ല .

അഥവാആരെയെങ്കിലും കിട്ടിയാലും ബ്രൈറ്റിൻ്റെ പരുക്കൻ പെരുമാറ്റം അവരെ ഭയപ്പെടുത്തും നായർ വിചാരിച്ചു .

കുടക് ഭൂപ്രദേശങ്ങളിൽ പല വിഭാഗങ്ങളിൽപെട്ട ആദിവാസികളെ കാണാമായിരുന്നു.

പണിയകൾ ,കൊറഗകൾ ,ഡോംബാസ് തുടങ്ങിയ പേരുകളിൽ ഇവർ അറിയപ്പെടുന്നു.

പണിയ വിഭാഗത്തിൽപെട്ടവർ കൂട്ടമായി സഞ്ചരിക്കുന്നവരാണ്.നാട്ടുകാരുമായി ഒരുവിധം സമ്പർക്കം ഉള്ള ഗ്രൂപ്പാണ് ഇത്.അവരുടെ ഭാഷ പണിയ എന്നറിയപ്പെടുന്നു.

കൊറഗ വിഭാഗത്തിൽപെടുന്നവർ ചെറിയ കൂട്ടങ്ങളും സാധുക്കളും ആണ്.അവരുടെ ഭാഷ പ്രാകൃതമായ കന്നഡ തമിഴ് ഭാഷകളുടെ സങ്കലനമാണ് എന്നുതോന്നും.എന്നാൽ ആ ഭാഷകളുമായി അതൊരു ബന്ധവും ഇല്ല താനും .

ഓരോ ആദിവാസി സമൂഹവും വ്യത്യസ്ത സ്വഭാവവും ജീവിതരീതികളും ആചാരങ്ങളും പിന്തുടരുന്നവരാണ്.

അവസാനം ആദിവാസികളുടെ സഹായം തേടാൻ  ബ്രൈറ്റിന് സമ്മതിക്കേണ്ടി വന്നു.

എന്നാൽ അത് അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ല.അവരുടെ വിശ്വാസം നേടി അവരെ വരുതിയിലാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല.

ഏറ്റവും വലിയ പ്രശനം പലരും അക്രമ സ്വഭാവമുള്ള കാടിൻ്റെ മക്കൾ ആയിരുന്നു എന്നതാണ്.

ആദിവാസികളുമായി എങ്ങിനെ ബന്ധപ്പെടും എന്നത് ആർക്കും അറിഞ്ഞുകൂട.

മലബാർ പ്രദേശങ്ങളായ ഇരിട്ടി, കൂട്ടുപുഴ,വളവുപാറ ആറളം,ചരൽ,കിളിയന്തറ തുടങ്ങിയ സ്ഥലങ്ങങ്ങളിൽ ചുരുക്കമായി നാട്ടുകാർ താമസ്സിക്കുന്നുണ്ട്.ആദിവാസികൾ ആ പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടുകാരുമായി ബന്ധപ്പെടാറുണ്ട്  എന്ന് കേൾക്കുന്നുണ്ട്.

"എങ്ങിനെയെങ്കിലും അവരുമായി സമ്പർക്കം സ്ഥാപിച്ചു അവരുടെ വിശ്വാസം  നേടിയെടുക്കണം", എന്ന് നായർ അഭിപ്രായപ്പെട്ടു...

ശങ്കരൻ നായർക്ക് ഈ ജോലികളിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല.അതിന്റെ കാരണം അത് നായരുടെ ജോലിയിൽ പെട്ടത് ആയിരുന്നില്ല എന്നതുതന്നെ.ഇപ്പോൾത്തന്നെ ആവശ്യത്തിലധികം തിരക്കുണ്ട് .എങ്കിലും ജെയിംസ് ബ്രൈറ്റിനെ മുഷിപ്പിക്കണ്ട എന്നു വിചാരിച്ചു സഹകരിക്കുകയായിരുന്നു.

 

ഇതിനിടയിൽ ആൻ മരിയയും ബ്രൈറ്റും തമ്മിലുള്ള വഴക്കും ചീത്തവിളിയും കൂടിക്കൂടി വന്നു..

ബ്രൈറ്റ് ശരിക്കും വിഷാദരോഗത്തിന് അടിപ്പെട്ടതുപോലെ കാണപ്പെട്ടു.

ഇത്തരം അവസരങ്ങളിൽ തൻ്റെ ഓവർ കോട്ടിനടിയിൽ എപ്പോഴും സൂക്ഷിക്കുന്ന റിവോൾവർ ബ്രൈറ്റ് പുറത്തെടുക്കും.അത് വൃത്തിയാക്കുക തിരകൾ മാറ്റിയിടുക മാറ്റിയ തിരകൾ വീണ്ടും വീണ്ടും മാറ്റിയിടുക ഇങ്ങനെ  വീണ്ടും വീണ്ടും ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കും.

കാണുന്നവരിൽ ഭയം ജനിപ്പിക്കുന്നതായിരുന്നു ബ്രൈറ്റിൻ്റെ ഇത്തരം വേലകൾ.

ഒരു ദിവസം കാലത്തു് പതിവുപോലെ കുഞ്ചു ആൻ മരിയയെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രൈറ്റ് അവിടേക്കു ചെന്നു.ഒരു പൂച്ചയെപ്പോലെ പതുങ്ങി അയാൾ വരുന്നത് ആൻ മരിയ കാണുന്നുണ്ടായിരുന്നു..

അയാളുടെ കൈകൾ കോട്ടിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന റിവോൾവറിൽ അമർന്നു.ബ്രൈറ്റിൻ്റെ വരവ് ആൻ മരിയക്ക് ഇഷ്ടപ്പെട്ടില്ല.

 "വാട്ട്?"ആൻ മരിയ ചോദിച്ചു.

 "സ്റ്റോപ്പ് ദിസ്നോൺ സെൻസ് " '

"വാട്ട് ടു യു മീൻ? വാട്ട് നോൺസെൻസ്?".

ബ്രൈറ്റ് ഒന്നു പരുങ്ങി. "എനിക്ക് ഇത് ഇഷ്ടമല്ല ".

"എനിക്ക് ഇഷ്ടമാണ് "

"നിൻറെ ഇഷ്ടം എനിക്ക് പ്രശനമല്ല."

"എനിക്കും "

അവരുടെ വഴക്കിനിടയിൽ കുഞ്ചു വിഷമത്തിലായി.

"യു, ഗെറ്റ് ലോസ്റ്റ് ".ബ്രൈറ്റ് കുഞ്ചുവിനെ നോക്കി അലറി. ബ്രൈറ്റ് പോക്കറ്റിൽ നിന്നു റിവോൾവർ പുറത്തെടുത്തു. കഞ്ചു അക്ഷോഭ്യനായി അവിടെ തന്നെ നിന്നു.

ജെയിംസ് ബ്രൈറ്റ് അത് പ്രതീക്ഷിച്ചിരുന്നില്ല.തോക്ക് കാണുമ്പോൾ അവൻ പേടിച്ചു് സ്ഥലം വിടുമെന്നാണ്  അയാൾ വിചാരിച്ചത്.

അപ്പോൾ ശങ്കരൻ നായർ അവിടേക്ക് വന്നു.

നായരെ കണ്ട്  ബ്രൈറ്റ് പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു.

"ക്യാരി ഓൺ .  ഞാൻ ഒരു തമാശ കാണിച്ചതല്ലേ. തുടർന്നോളൂ. എന്താ നിങ്ങൾ എല്ലാവരും പേടിച്ചുപോയോ?എന്താ നായർ? ".ബ്രൈറ്റ് പൊട്ടിച്ചിരിച്ചു.

വീണ്ടും വീണ്ടും അയാൾ ചിരിച്ചുകൊണ്ടിരുന്നു.

അഭിനയം നന്നാകുന്നുണ്ട്,നായർ മനസ്സിൽ വിചാരിച്ചു.

നായർ പോക്കറ്റിൽ കയ്യിട്ടു.

"എന്താ നായർ?വാട്ട് ഈസ് ദാറ്റ്?"നായർ പോക്കറ്റിൽ കയ്യിടുമ്പോൾ ധരിച്ചിരുന്ന ഷർട്ട് അല്പം സൈഡിലേക്ക് മാറി.നായരുടെ അരയിൽ ഒരു റിവോൾവർ ഒളിപ്പിച്ചുവച്ചിരിക്കുന്നു.ബ്രൈറ്റ് ഞെട്ടിപ്പോയി.ശങ്കരൻ നായർക്ക് എവിടെനിന്നുകിട്ടി ഒരു റിവോൾവർ?നാട്ടുകാരായ ബ്ലാക്ക് സ്മിത്ത് കൾ റിവോൾവർ നിർമ്മിക്കുന്നതായി കേട്ടിട്ടുണ്ട്.എങ്കിലും ജെയിംസ് ബ്രൈറ്റ് അത് കണ്ടതായി ഭാവിച്ചില്ല.

ഒന്നും പറയാതെ നായർ ബ്രൈറ്റിനെ നോക്കി.

ആൻ മരിയയും അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

അവരുടെ നോട്ടങ്ങളിൽ  ജെയിംസ് ബ്രൈറ്റ് അസ്വസ്ഥനായി കാണപ്പെട്ടു.

ജെയിംസ്  ബ്രൈറ്റ് കുഞ്ചുവിനോട് പറഞ്ഞു,"കമോൺ,എൻ്റെ കൂടെ വരൂ".

"നോ,കുഞ്ചു ഇപ്പോൾ വരുന്നില്ല"നായർ പറഞ്ഞു.

ബ്രൈറ്റ് നായരെ തുറിച്ചുനോക്കി.തന്നെ ചോദ്യം ചെയ്യാൻ മാത്രം നായർ വളർന്നിരിക്കുന്നു?

നായരുടെ മുഖഭാവം ജെയിംസ് ബ്രൈറ്റിനെ വല്ലാതെ അസ്വസ്ഥനാക്കി.

ജെയിംസ് ബ്രൈറ്റ് കയ്യിലിരുന്ന  തൻ്റെ റിവോൾവർ ചൂണ്ടുവിരലിൽ കൊളുത്തി വേഗത്തിൽ  കറക്കിക്കൊണ്ടിരുന്നു.

ബ്രൈറ്റിൻ്റെ അപകടകരമായ ഈ അഭ്യാസം എല്ലാവരുടേയും ഉള്ളിൽ ഭയം ജനിപ്പിച്ചു.എന്ത് കഥയില്ലായ്മയാണ് ഈ മനുഷ്യൻ കാണിക്കുന്നത്?

ശങ്കരൻ നായർ ബ്രൈറ്റിൻ്റെ അടുത്തേക്ക് ചെന്നു.പോക്കറ്റിൽ നിന്നും ഒരു ലെറ്റർ പുറത്തെടുത്തു് അയാളുടെ നേരെ നീട്ടി.

ബ്രൈറ്റ് അതുവാങ്ങി വായിക്കുവാൻ  തുടങ്ങുമ്പോൾ ആൻ മരിയയും കുഞ്ചുവും ഒന്നിച്ചു പുറത്തേക്കുപോയി.

കത്ത് വായിക്കുന്നത് നിറുത്തി ജെയിംസ് ബ്രൈറ്റ് ആൻ മരിയ  പോകുന്നതും നോക്കി നിന്നു.ഒരു പരാജിതൻ്റെ പകയുടെ നോട്ടമാണത് ശങ്കരൻ നായർ വിചാരിച്ചു.

[caption id="attachment_182514" align="alignleft" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]
ജോൺ കുറിഞ്ഞിരപ്പള്ളി കഥയുടെ പിന്നാമ്പുറം ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്. ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല. അദ്ദേഹം ബന്ദിയാക്കപ്പെട്ടു. കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി. പിന്നീട് ചിക്കവീരരാജയെയും മകൾ ഗൗരമ്മയെയും അവരുടെ ഇഷ്ടപ്രകാരം ഇംഗ്ളണ്ടിൽ പോകാൻ അനുവദിക്കുകയും അവർ അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.ഗൗരമ്മ ഇംഗ്ളണ്ടിൽ തൻ്റെ വിദ്യാഭ്യാസം തുടർന്നു. ഗൗരമ്മയെ റാണി വിക്ടോറിയ ദത്തെടുക്കുകയും അവർ മാമോദിസ സ്വീകരിച്ചു ക്രിസ്തു മതം സ്വീകരിക്കുകയും ചെയ്തു.ഗൗരമ്മയുടെ ഗോഡ് മദർ റാണി വിക്ടോറിയ ആയിരുന്നു എന്നത് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുമായി അവർക്ക് ഉണ്ടായിരുന്ന അടുപ്പത്തെ സൂചിപ്പിക്കുന്നു. പിന്നീട് ഗൗരമ്മ ഒരു ബ്രിട്ടീഷ് ഓഫീസറെ വിവാഹം ചെയ്തു.ഗൗരമ്മയുടെ മരണത്തിനു ശേഷം അവരുടെ ഭർത്താവും കുട്ടിയും ഒരു ദിവസം ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായി.പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിഞ്ഞുകൂടാത്ത ഒരു സമസ്യയായി നിലകൊള്ളുന്നു. ചിക്ക വീരരാജാ മരിച്ചപ്പോൾ കേൻസൽ ഗ്രീൻ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണത്തിനുകീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ ജനങ്ങൾ സന്തുഷ്ടരായിരുന്നതുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നില്ല.പുതിയ സ്കൂളുകൾ അരംഭിക്കപ്പെട്ടു.ജനങ്ങള്‍ വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരരായി. ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ബ്രിട്ടീഷ് ഭരണത്തിനും എതിരായി പലരും ശബ്ദമുയർത്താൻ ശ്രമിച്ചെങ്കിലും ജനശ്രദ്ധ ലഭിക്കുകയുണ്ടായില്ല. കുടകിൻ്റെ ഭരണം മൈസൂര്‍ കേന്ദ്രമാക്കി റസിഡൻറ് ആണ് നടത്തിവന്നിരുന്നത്. പിന്നാമ്പുറത്തുനിന്നും മുമ്പിലേക്ക് . കുടകിൽ മാറ്റങ്ങളുടെ കാറ്റ് വീശിയത് വളരെ വേഗത്തിൽ ആയിരുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളിൽ നിന്നും കൃഷി രീതികളിൽ നിന്നും പുതിയ രീതികളിലേക്ക് കുടകിലെ ജനങ്ങൾ മാറുകയായിരുന്നു.പഴയ സംസ്കാരങ്ങൾക്ക് പുതിയ മാനങ്ങൾ മാറ്റങ്ങൾ വരുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനി കുടകിൻ്റെ സമഗ്രമായ വളർച്ചക്ക് പല പദ്ധതികളും തയാറാക്കി. കോഫി പ്ലാൻറേഷനുകൾ ശാസ്ത്രീയമായി പരിഷ്കരിച്ചു.ഓറഞ്ച് കൃഷി വ്യാപകമാക്കി.കാലാവസ്ഥക്ക് അനുസൃതമായി കൃഷിയിൽ മാറ്റങ്ങൾ വരുത്താൻ ജനങ്ങളെ പ്രേരിപ്പിച്ചു. കുടക് മലകളിൽ കാപ്പിപൂക്കളുടെ സുഗന്ധം പരന്നു.കോടമഞ്ഞിൽ മധുര കുംഭങ്ങൾ പേറി ഓറഞ്ചു മരങ്ങൾ കൈകോർത്തു നിന്നു. കണ്ണിനു കുളിർമയേകി വളർന്നുനിൽക്കുന്ന ഓറഞ്ച് തോട്ടങ്ങളും കാപ്പി തോട്ടങ്ങളും കുടകിലെ കൃഷിക്കാരെ പുളകം കൊള്ളിച്ചു.. ഒരു പുതിയ ജീവിത ശൈലിയുടെ ആരംഭം. പടിഞ്ഞാറൻ സംസ്കാരങ്ങൾ കുടകിൻ്റെ കാലാവസ്തക്ക് അനുയോജ്യമായിരുന്നു.കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന കുടകിൻ്റെ സൗന്ദര്യം കാഴ്ചക്കാരെ മത്തുപിടിപ്പിച്ചു. മൈസൂരിൽ നിന്നും ഇടക്ക് കുടക് സന്ദർശനത്തിനെത്തിയ റസിഡൻറ് മനുഷ്യസ്പപർശം അധികം ഏൽക്കാത്ത കുടകിലെ വനഭൂമി കണ്ട് അത്ഭുതപ്പെട്ടു. മുക്കാൽ ഭാഗവും വനങ്ങളായ കുടകിൽ ആകാശം മുട്ടെ വളർന്നുനിൽക്കുന്ന തേക്കും ഈട്ടിയും കൂടാതെ ചന്ദനമരങ്ങളും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രദ്ധ കുടകിലെ (കൂർഗിലെ) നൂറ്റാണ്ടുകൾ പഴക്കമുള്ള വന വിഭവങ്ങളിലേക്ക് തിരിഞ്ഞു. ഈ മാറ്റം കുടകിലെ കൃഷിക്കാർക്ക് മനസ്സിലായതുമില്ല. റോസ് വുഡ്,ചന്ദനം, തേക്ക്,തുടങ്ങിയ മരങ്ങൾക്ക് ഇംഗ്ലണ്ടിൽ നല്ല മാർക്കറ്റ് കിട്ടാൻ സാദ്ധ്യതയുണ്ട് എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അറിയാമായിരുന്നു. അത് മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനേക്കുറിച്ച് അവർ ആലോചന ആരംഭിച്ചു. കുടകിൻ്റെ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത വനസമ്പത്തു കൊള്ളയടിക്കുവാനുള്ള ശ്രമം ജനങ്ങൾക്ക് മനസ്സിലാകുവാൻ വളരെ താമസിച്ചു പോയി . റോസ് വുഡ് എന്നു വിളിക്കുന്ന ഈട്ടി (വീട്ടി) തടിയിലും കുടകിലെ കാടുകളിലുള്ള ചന്ദന മരങ്ങളിലും ആയിരുന്നു അവരുടെ പ്രധാന നോട്ടം. കുടകിൽ വളരുന്നത് ഏറ്റവും വിലപിടിപ്പുള്ള കറുത്ത വീട്ടി മരങ്ങളാണ്. വളരെ സാവകാശം വളരുന്ന വൃക്ഷമാണ് വീട്ടി. കടുപ്പവും സാമാന്യ വലിപ്പമുള്ള വീട്ടി തടിക്കു നൂറ്റാണ്ടുകളുടെ പ്രായം കാണും. കരിവീട്ടി മുറിച്ചു ഇംഗ്ലണ്ടിൽ എത്തിക്കുന്നതിനെക്കുറിച്ചു പഠിക്കുവാൻ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു . വർഷം ഒന്നുകഴിഞ്ഞിട്ടും ഉത്തരവാദിത്യം ഏറ്റെടുത്തവർക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. പ്രാപ്തനായ ഒരാളെ കമ്പനി തേടിക്കൊണ്ടിരിക്കുമ്പോഴാണ് തലശ്ശേരിയിലുള്ള ജെയിംസ് ബ്രൈറ്റ്‌ എന്ന ബ്രിട്ടീഷ് എഞ്ചിനീയറെക്കുറിച്ച് കേൾക്കുന്നത്. മദ്രാസ് റെസിഡന്റിൻ്റെ കീഴിലുള്ള സർവ്വെ ഡിപ്പാർട്ട് മെന്റിൻ്റെ മേധാവിയാണ് ജെയിംസ് ബ്രൈറ്റ്. കുടകിനോട് ചേർന്നുകിടക്കുന്ന എന്നാൽ മദ്രാസ് റെസിഡൻറിൻ്റെ ഭരണത്തിന് കീഴിൽ ഉള്ള സ്ഥലമാണ് തലശ്ശേരി,മലബാറിലെ മനോഹരമായ തുറമുഖം. ബ്രിട്ടീഷ്‌കാർ അവരുടെ പ്രധാനപ്പെട്ട കയറ്റുമതി ഇറക്കുമതി വാണിജ്യ കേന്ദ്രമായി തലശ്ശേരി തുറമുഖം ഉപയോഗിച്ചുവന്നു . പോർച്ചുഗീസ്സ് കാരുടെയും ഫ്രഞ്ച്കാരുടെയും ആക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി തലശ്ശേരിയിൽ ഒരു കോട്ട ബ്രിട്ടീഷ് ഭരണാധികാരികൾ പണികഴിപ്പിച്ചിരുന്നു ഈ കോട്ടക്കും തലശ്ശേരി തുറമുഖത്തിനും മദ്ധ്യത്തിലായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവ്വേ ഡിപ്പാർട്ടമെൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടം. ജെയിംസ് ബ്രൈറ്റ് താമസ്സിക്കുന്ന ബംഗ്ലാവിനോട് ചേർന്നുതന്നെ ആയിരുന്നു ഓഫീസും. ബ്രൈറ്റിൻ്റെ ഓഫീസ് കാര്യങ്ങൾ നോക്കി നടത്തുന്നത് ശങ്കരൻ നായർ, എന്ന "നായർ സാർ ,"ആയിരുന്നു നാല്പത്തഞ്ചു വയസ്സുള്ള സൗമ്യനായ മനുഷ്യൻ.എല്ലാവരോടും സ്നേഹപൂർവ്വം പെരുമാറുന്ന ശാന്തസ്വഭാവി ആണ് നായർ സാർ. ശങ്കരൻ നായർ ഓഫീസിൽ ഒമ്പതുമണിക്കേ ഹാജരാകും.ജോലിക്കാരെ മേസ്ത്രിമാരുടെ കൂടെ കാലത്തു എട്ടുമണിക്ക് വർക്ക് സൈറ്റിൽ നായർ പറഞ്ഞു വിടും. പതിവുപോലെ ഒമ്പതുമണിക്ക് ഓഫീസിൽ വരുമ്പോൾ ഒരാൾ കാത്തുനിൽക്കുന്നു. "എന്താ?" "മൈസൂരിൽനിന്നും റസിഡൻറ് അയച്ചതാണ്" അയാൾ ഒരു കവർ നായരുടെ നേരേ നീട്ടി. "മൈസൂരിൽ നിന്ന്?,എന്താ കാര്യം?" "അറിഞ്ഞുകൂടാ സാർ". എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ട്. നായർ കത്തുവാങ്ങി ബ്രൈറ്റിൻ്റെ ബംഗ്ളാവിൽ കൊണ്ടുപോയി കൊടുത്തിട്ടു തിരിച്ചുവന്നു. കത്തുവായിച്ച ജെയിംസ് ബ്രൈറ്റിന് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല.തൻ്റെ കഴിവിന് കിട്ടിയ അംഗീകാരമായി കരുതി ആ കത്ത്. കൂർഗിലെ വനവിഭവങ്ങൾ സംഭരിക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സാധിക്കുമോ എന്നായിയിരുന്നു ആ കത്തിൽ . അതിസമർത്ഥനും കുശാഗ്ര ബുദ്ധിശാലിയും സാഹസികനുമായിരുന്നു ജെയിംസ് ബ്രൈറ്റ്. ചെയ്യുന്ന ജോലികളിൽ കണിശക്കാരൻ.ജോലിക്കാരോട് ക്രൂരമായി പെരുമാറുന്നതിന് അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ബ്രൈറ്റിൻ്റെ കീഴിൽ ജോലിചെയ്യുന്നവർ അയാളെ ഭയപ്പെട്ടു. മുപ്പത്തഞ്ചു വയസ്സേ പ്രായം ഉള്ളുവെങ്കിലും നല്ല അറിവും തൊഴിൽ പരിചയവും ഉണ്ടായിരുന്നു ബ്രൈറ്റിന്. ബ്രൈറ്റിന് ശങ്കരൻ നായരെ വലിയ വിശ്വാസമാണ്.. എന്താവശ്യത്തിനും വിളിക്കും,"നായർ...." "സാർ........",നായർ വിളിപ്പുറത്തുണ്ടാകും. ഒരിക്കൽപോലും അയാൾ നായരെ വഴക്കുപറയുകയോ നായരോട് ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. ബ്രൈറ്റിൻ്റെ എല്ലാ ഉയർച്ചയുടെയും പിന്നിൽ സൗമ്യനായ നായരുടെ കൈയ്യ് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ജെയിംസ് ബ്രൈറ്റിൻ്റെ ഭാര്യ ആൻ മരിയ ഇടക്ക് ഇംഗ്ലണ്ടിൽനിന്നും വരും. മൂന്നു നാല് മാസം താമസിച്ചിട്ടു തിരിച്ചുപോകും. മുപ്പത് വയസ്സ് പ്രായമുണ്ടെങ്കിലും ഒരു കൗമാരക്കാരിയുടെ സ്വഭാവവും ശരീര പ്രകൃതിയുമുള്ള സുന്ദരിയായിരുന്നു ആൻ മരിയ. ആരോടും പെട്ടന്ന് സുഹൃത് ബന്ധം സ്ഥാപിക്കാൻ സമർത്ഥ ആയിരുന്നതുകൊണ്ട് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു ആൻ മരിയക്ക് . ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റിൻ്റെ ബംഗ്ലാവ് ഉണരും.സംഗീതവും ഡാൻസും സുഹൃത്തുക്കളുടെ സന്ദർശനവുമായി എപ്പോഴും ശബ്ദമുഖരിതമായിരിക്കും. എങ്കിലും അവരെ ബ്രൈറ്റിൻ്റെ അമിതമായ മദ്യപാനം വല്ലാതെ അലോസരപ്പെടുത്തിയിരുന്നു . വൈകുന്നേരങ്ങളിൽ ബ്രൈറ്റ് മദ്യത്തിൽ അഭയം തേടുമ്പോൾ ആൻ മരിയ ലോഗൻസ് റോഡിലുള്ള ക്ലബിലെ ഡാൻസ് ഫ്ലോറിലേക്ക് പോകും. അവരുടെ ഇടയിൽ വഴക്കും ബഹളവും ഇല്ലാത്ത ദിവസങ്ങൾ കുറവാണ്. വഴക്കും ചീത്തവിളിയും കൂടുമ്പോൾ നായർ ആൻ മരിയയെ സമാധാനിപ്പിക്കും ."സാരമില്ല,മദ്യത്തിൻ്റെ ലഹരിയിൽ പറയുന്നതല്ലേ?" ആൻമരിയക്ക് ശങ്കരൻനായരെ വലിയ ഇഷ്ടവുമായിരുന്നു. "മിസ്റ്റർ നായർ, അതെന്താണ്? ഇത് എന്താണ്?" ഇങ്ങിനെ ചോദിച്ചു കൊണ്ട് നായരെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും,കൊച്ചുകുട്ടികളെപ്പോലെ. ജെയിംസ് ബ്രൈറ്റിൻ്റെ കീഴിൽ അമ്പതോളം തൊഴിലാളികൾ സർവ്വേ സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. ജോലിക്കാരിൽ രണ്ടു പേർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ഇന്ത്യക്കാർ.ഇന്ത്യക്കാരായ തൊഴിലാളികളെ നിയന്ത്രിച്ചിരുന്നത് "നായർ സാർ", എന്ന് തൊഴിലാളികൾ വിളിക്കുന്ന ശങ്കരൻ നായർ ആണ്.. നായരുടെ കീഴിൽ സമർത്ഥന്മാരായ, കുഞ്ഞിരാമൻ,നാരായണൻ,ഗോപി എന്ന മേസ്തിരിമാർ ജോലിചെയ്യുന്നു. മൂന്നുപേരും വടകര സ്വദേശികളും സുഹൃത്തുക്കളും ആണ്. അവർക്ക് മൂന്നുപേർക്കുമായി വിഭജിച്ചു നൽകിയിരിക്കുകയാണ് ജോലിക്കാരെ.ബ്രിട്ടീഷ്‌കാരായ ജോലിക്കാർ ബ്രൈറ്റിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.. മദ്രാസ് പ്രവിശ്യയിലെ ഡിപ്പാർട് സംബന്ധമായ മുഴുവൻ സർവ്വേ ജോലികളും ബ്രൈറ്റിൻ്റെ കീഴിൽ ആണ് നടന്നു വന്നിരുന്നത്. ദിവസ്സവും ശങ്കരൻ നായരുമായി ബ്രൈറ്റ് സായാഹ്ന സവാരിക്കിറങ്ങും. "നായർ.........."..ഇടക്കിടക്ക് ബ്രൈറ്റ് വിളിച്ചുകൊണ്ടിരിക്കും. എല്ലാകാര്യങ്ങൾക്കും ബ്രൈറ്റ് ആശ്രയിക്കുക ശങ്കരൻ നായരെ ആണ്. സായാഹ്നസവാരി കഴിഞ്ഞു തിരിച്ചുവരുമ്പോൾ നന്നേ ഇരുട്ടിയിരിക്കും.ഈ സായ്ഹ്നസവാരിക്കിടെ ബ്രൈറ്റ് ശങ്കരൻ നായരുമായി അടുത്ത ദിവസത്തെ ജോലി കാര്യങ്ങൾ ചർച്ച ചെയ്യും. ബ്രൈറ്റ് പറയുന്നത് മൂളികേട്ട് എല്ലാം നായർ കുറിച്ചുവയ്ക്കും. മദ്യപാനം ബ്രൈറ്റിൻ്റെ ബലഹീനതയായിരുന്നു.മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുക എന്ന് പറയാൻ വയ്യ. ബ്രൈറ്റിൻ്റെ സ്വഭാവം അറിയാവുന്നവർ കഴിവതും അയാളിൽ നിന്നും അകലം പാലിച്ചുപോന്നു . ആൻ മരിയ ഇംഗ്ളണ്ടിൽ ആയിരിക്കുമ്പോൾ തലശ്ശേരിയിലെ കടൽ പാലത്തിൽ കാറ്റു കൊള്ളുന്നതിനായി ബ്രൈറ്റ് പോകും. കടൽ തീരത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളെ നോക്കി അയാൾ വെറുതെ അനാവശ്യം പറയും. ഇരുട്ടിൽ തലശ്ശേരിയിലെ നാട്ടുകാരുടെ കൈയ്യുടെ ബലം പലതവണ അറിഞ്ഞിട്ടുള്ളതാണ് ബ്രൈറ്റ്. പകരം വീട്ടാൻ അടി കിട്ടുന്നതിൻ്റെ പിറ്റേ ദിവസം ബ്രൈറ്റ് പോലീസ്സ്കാരെ കൊണ്ട് വഴിയിൽ കാണുന്നവരെ തല്ലിക്കും. പതിവായുള്ള സായാഹ്നസവാരിക്കിടയിൽ പലപ്പോഴും ബ്രൈറ്റ്നിലവിറ്റുപെരുമാറും. വഴിയരികിലെ വീടുകളിലുള്ള സ്ത്രീകളെ മദ്യത്തിൻ്റെ ലഹരിയിൽ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്യും. ശങ്കരൻ നായർ കഴിവതും ബ്രൈറ്റിനെ ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കും. എല്ലാം കണ്ടും കേട്ടും ഒരു മൂകസാക്ഷിയായി നിൽക്കേണ്ടിവരും പലപ്പോഴും.. ഒരു വീട്ടിൻ്റെ മുറ്റത്തു കണ്ട സുന്ദരിയായ യുവതിയെക്കുറിച്ച് ബ്രൈറ്റ് ശങ്കരൻനായരോടു ചോദിച്ചു. "ഹു ഈസ് ദാറ്റ് ഗേൾ?" നായർ മിണ്ടിയില്ല. ബ്രൈറ്റ് ചോദ്യം വീണ്ടും ആവർത്തിച്ചു. "ഹു ഈസ് ദാറ്റ് ഗേൾ?" അതിവ സുന്ദരി ആയിരുന്ന ആ പെൺകുട്ടിയുടെ രൂപം ബ്രൈറ്റിൻ്റെ മനസ്സിൽ ഇളക്കം സൃഷ്ടിച്ചു. അയാളുടെ സ്വഭാവം അറിയാവുന്ന നായരുടെ ഉള്ള് ഒന്ന് കാളി. "ദാറ്റ് ഈസ് മൈ ഡോട്ടർ............................എന്റെ മകളാണ് ". സാധാരണ സായാഹ്നസവാരിക്ക് തൻ്റെ വീടിനടുത്തു കൂടി പോകാതിരിക്കാൻ ശങ്കരൻനായർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.ഇത് പറ്റിപ്പോയി. നായരുടെ ഒരേ ഒരു മകളാണ് ഗീത.രണ്ടു വർഷം മുമ്പു് മലമ്പനി വന്ന് ഭാര്യ മരിച്ചതിനു ശേഷം അവർ തലശ്ശേരിയിൽ വന്ന് താമസിക്കുകയാണ്. അടുത്ത ദിവസവും അതിനടുത്ത ദിവസവും ബ്രൈറ്റ് അതേ വഴി തന്നെ നടക്കാൻ തിരഞ്ഞെടുത്തപ്പോൾ ശങ്കരൻ നായർക്ക് അസുഖം ശരിക്കും പിടികിട്ടി. ഗീതയ്ക്ക് പതിനെട്ടു വയസ്സ് പ്രായം,പെങ്ങളുടെ മകനുമായി വിവാഹം പറഞ്ഞു വച്ചിരിക്കുകയാണ് ജാതകവശാൽ ഒരു വർഷം കൂടി കാത്തിരിക്കണം. ഗീതയും ശങ്കരൻ നായരും തലശ്ശേരിയിലേക്ക് താമസം മാറ്റുവാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. ബാസൽ മിഷൻ തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിൽ ഏതാനും സ്‌കൂളുകൾ ആരംഭിച്ചിരുന്നു.ഗീതക്ക് ഏതെങ്കിലും സ്‌കൂളിൽ ഒരു ജോലി തരപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ബ്രൈറ്റിൻ്റെ സ്വഭാവം അറിയാമായിരുന്നതുകൊണ്ട് മകളെ എങ്ങോട്ടെങ്കിലും മാറ്റി താമസിപ്പിക്കുന്നതാണ് നല്ലത് എന്ന് ശങ്കരൻ നായർ തീരുമാനിച്ചു. രാത്രി തന്നെ നായർ മകളേയും കൂട്ടി പെങ്ങളുടെ വീട്ടിൽ ചെന്നു. "കുറച്ചു ദിവസം ഞാൻ ബ്രൈറ്റ് സായിപ്പിൻ്റെ കൂടെ സർവ്വേ ജോലിക്കായി ദൂരെ ഒരിടത്തു പോകുകയാണ്." നായർ അവരോട് കള്ളം പറഞ്ഞു. അവർ അത് വിശ്വസിച്ചു. മകളെ അവരുടെ വീട്ടിലാക്കി നായർ തിരിച്ചപോന്നു. അതിനുശേഷമേ ശങ്കരൻ നായർക്ക് സമാധാനമായുള്ളു. അടുത്ത ദിവസം ആൻ മരിയ ഇംഗ്ലണ്ടിൽ നിന്നും വന്നു. ആൻ ഇത്തവണ ആറുമാസത്തോളം തലശ്ശേരിയിൽ താമസിക്കാൻ തീരുമാനിച്ചത് നായർക്ക് ആശ്വാസമായി. ആൻ മരിയ വന്നുകഴിഞ്ഞാൽ ബ്രൈറ്റ് കുറച്ചു മര്യാദക്കാരനാകും.. പതിവുപോലെ ബ്രൈറ്റിൻ്റെ ബംഗളാവു് അവരുടെ വരവോടു കൂടി ശബ്ദമുഖരിതമായി. പലപ്പോഴും ആൻ മരിയ ക്ലബിലും ജെയിംസ് ബ്രൈറ്റ് മദ്യത്തിലും സംതൃപ്തി കണ്ടെത്തി. മുൻപ് പ്ലാൻ ചെയ്തിരുന്നതുപോലെ ആറുമാസത്തിനു ശേഷം ആൻമരിയ തിരിച്ചുപോകുന്നില്ല എന്ന് തീരുമാനിച്ചു. നായരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശ്വാസപ്രദമായിരുന്നു. എല്ലാ ദിവസവും കാലത്തു് ബംഗ്ലാവിനോട് ചേർന്നുള്ള ജിമ്മിൽ ആൻ മരിയ വ്യായാമം ചെയ്യുവാനായി പോകും. പതിവുപോലെ കാലത്തു് വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ആൻ മരിയ ആ കാഴ്ച കാണുന്നത്. ഒരുചെറുപ്പക്കാരൻ മൈതാനത്തെ പുൽത്തകിടിയിൽ മറ്റൊരാളുമായി ഗുസ്തി പിടിക്കുന്നു.അയാളുടെ മെയ് വഴക്കവും അഭ്യാസങ്ങളും കണ്ട് ആൻ മരിയക്ക് കൗതുകം തോന്നി. അവൾ ഉറക്കെ വിളിച്ചു. "ഹേയ് " അയാൾ നോക്കിയപ്പോൾ അവൾ കൈ കാട്ടി വിളിച്ചു. ചെറുപ്പക്കാരൻ അടുത്തുചെന്നു. "വാട്ട് ഈസ് യുവർ നെയിം?" "കുഞ്ചു,കുഞ്ഞിരാമൻ". "വാട്ട് ഈസ് ദാറ്റ് ഗെയിം?" "കളരിപ്പയറ്റാണ് മാഡം" കുഞ്ചു കളരിപ്പയറ്റിൽ അതിസമർത്ഥനായിരുന്നു.കളരിപ്പയറ്റുകൊണ്ട് ജീവിതം മുൻപോട്ടു പോവില്ല എന്ന തിരിച്ചറിവിൽ ബ്രൈറ്റിൻ്റെ കീഴിൽ ജോലിക്ക് ചേർന്നതാണ് . അങ്കം വെട്ടിയിരുന്ന കുടുംബത്തിലെ അംഗം, ഇപ്പോൾ അത്തരം അവസരങ്ങള്‍ വരാറില്ല. ഇരുണ്ട നിറവും ഉരുക്കു പോലത്തെ ശരീരവുമുള്ള കുഞ്ചു വളരെ ഊർജ്വസ്വലനും ജോലികാര്യങ്ങളിൽ സമർത്ഥനും ആയ യുവാവ് ആണ്. "എന്നെ കളരിപ്പയറ്റ് പഠിപ്പിക്കാമോ?"ആൻ മരിയ ചോദിച്ചു . കുഞ്ചു ഒന്ന് സംശയിച്ചു. "എനി പ്രോബ്ലം?" "ഒന്നുമില്ല മാഡം"എങ്കിലും കുഞ്ചുവിന് ഒരു മടി. "പിന്നെ?" "പഠിക്കാൻ നന്നായിട്ട് കഠിനാദ്ധ്വാനം ചെയ്യണം" "ഞാനല്ലേ അത് ചെയ്യേണ്ടത്?ഡോണ്ട് വറി".അവർ വല്ലാത്ത ആവേശത്തിലാണ്. "പക്ഷെ സ്ത്രീകളെ ഞാൻ .പഠിപ്പിക്കാറില്ല." "സ്ത്രീകൾ മനുഷ്യരല്ലേ?" കുഞ്ചുവിന് ഉത്തരം മുട്ടി. ഉടനെ തന്നെ ആൻ മരിയ ശങ്കരൻ നായരെ വിളിപ്പിച്ചു. "കുഞ്ചുവിന് ജോലിക്കിടയിൽ പഠിപ്പിക്കുക വിഷമമായിരിക്കും"നായർ ഒഴിഞ്ഞുമാറി. പക്ഷെ അവസാനം നായർക്ക് അവരുടെ നിർബ്ബന്ധത്തിന് വഴങ്ങേണ്ടി വന്നു. നായരുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ചു ഒഴിവു ദിവസങ്ങളിൽ ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ ആരംഭിച്ചു. കളരിപ്പയറ്റിൽ ബോഡി പൊസിഷനിംഗ് ശരിയാകാതെ വരുമ്പോൾ കുഞ്ചുവിന് അവരുടെ കയ്യും മറ്റും പിടിച്ചു് പൊസിഷനിൽ നിർത്തേണ്ടിവരും .ആൻ മരിയക്ക് അതിൽ യാതൊരു എതിർപ്പും ഇല്ലായിരുന്നു അയാൾ മടിച്ചു നിൽക്കുമ്പോൾ ആൻ മരിയ പറയും. "കമോൺ ,ഐ ആം എ ഹ്യൂമൻ ബിയിങ് .സിംഹം ഒന്നുമല്ല."അവർ പ്രോത്സാഹിപ്പിക്കും. പഠിക്കാൻ സമർത്ഥയായിരുന്നു ആൻ മരിയ. എന്നാൽ ബ്രൈറ്റിനെ അത് അരിശം കൊള്ളിച്ചു. ആൻ മരിയയെ കുഞ്ചു കളരിപ്പയറ്റ്‌ പഠിപ്പിക്കുന്നത് ബ്രൈറ്റിന് ഒട്ടും ഇഷ്ട്ടമായിരുന്നില്ല.എന്നാൽ അത് തുറന്നുപറയാന്‍ അയാൾക്ക് ധൈര്യവും ഇല്ലായിരുന്നു. ആരും അടുത്തില്ലാത്തപ്പോൾ ബ്രൈറ്റ് നായരോട് ചോദിക്കും,"വാട്ട് ഈസ് ദിസ് നോൺസെൻസ് ?യു കിക്ക്‌ ഔട്ട് ദാറ്റ് ബാസ്റ്റാർഡ്". നായർ ഒന്നും മിണ്ടില്ല. കുഞ്ചുവിനെ കഴിവതും ദൂര സ്ഥലങ്ങളില്‍ൽ ജോലിക്ക് അയക്കാൻ ബ്രൈറ്റ് ശങ്കരൻ നായരെ നിർബന്ധിച്ചുകൊണ്ടിരുന്നു. രണ്ടുപേരുടെയും ഇടയിൽ കിടന്ന് ശങ്കരൻ നായർ വിഷമിച്ചു. ജെയിംസ് ബ്രൈറ്റ്‌ ചുമതല ഏറ്റതോടുകൂടി വന വിഭവങ്ങൾ സംഭരിക്കുന്നതിനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അന്വേഷണത്തിന് ജീവൻ വച്ചു.ബ്രൈറ്റ് സ്വന്തം നിലക്ക് റിപ്പോർട്ടുകൾ തയ്യാറാക്കി റെസിഡൻറിന് അയച്ചു കൊടുത്തു. ഇതിനിടയില്‍ൽ രണ്ടു മൂന്ന് തവണ മൈസൂർ റെസിഡൻറിൻ്റെ താല്പര്യപ്രകാരം ജെയിംസ് ബ്രൈറ്റ് കുടക്‌ സന്ദർശിച്ചു ഈ യാത്രകൾ കഠിനവും ക്ലേശകരവുമായിരുന്നു.റോഡും മറ്റു സൗകര്യങ്ങളും പരിമിതമായിരുന്നതുകൊണ്ട് ഓരോ യാത്രകഴിഞ്ഞുവരുമ്പോഴും ബ്രൈറ്റ് രോഗ ബാധിതനായി. ജെയിംസ് ബ്രൈറ്റുമായി മൈസൂർ റസിഡൻറ് സംസാരിക്കുന്ന സമയത്താണ് , ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനി`, എന്ന പേരിൽ ഇന്ത്യൻ റെയിൽവേ രൂപീകരിക്കപ്പെടുന്നത്. ജെയിംസ് ബ്രൈറ്റിനെ റെയിൽവേ എന്ന ആശയം ആവേശഭരിതനാക്കി.അതിൻ്റെ സാദ്ധ്യതകൾ അയാൾ നിരീക്ഷിച്ചുവന്നു. ആ സമയത്തു് കൽക്കട്ടയിലും ബോംബെയിലും റെയിൽവേ ജോലികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു മരിയയും കുഞ്ചുവും ആയിട്ടുള്ള അടുപ്പവും ഇടപഴകുന്നതും ബ്രൈറ്റിൻ്റെ മനോനില തെറ്റിച്ചു.അയാളുടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞുവന്നു. ആൻ മരിയയെ എങ്ങിനെയെങ്കിലും കളരിപ്പയറ്റ് പഠിക്കുന്നതിൽ നിന്നും പിന്മാറ്റണമെന്ന് ബ്രൈറ്റ് തീരുമാനിച്ചു. പക്ഷെ ഇക്കാര്യം നേരിട്ട് സംസാരിക്കാൻ അയാൾ തയ്യാറായില്ല. അയാളുടെ കുടിലബുദ്ധി ഉണർന്നു എങ്ങിനെയാണ് കുഞ്ചുവിനെ ഒഴിവാക്കേണ്ടത് എന്നതിലായി ബ്രൈറ്റിൻ്റെ ശ്രദ്ധ മുഴുവനും. പതിവിന് വിപരീതമായി ഒരു ദിവസം കാലത്തു ജെയിംസ് ബ്രൈറ്റ് ശങ്കരൻ നായരെ വിളിപ്പിച്ചു. ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാനുകൾ കേട്ട ശങ്കരൻ നായർ അമ്പരന്നുപോയി. ഇത് ഒരു കെണിയാണ് എന്ന് നായർക്ക് തോന്നി.എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ജെയിംസ് ബ്രൈറ്റ് എന്നത് ശങ്കരൻ നായർ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്. (തുടരും) [caption id="attachment_182514" align="alignnone" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]

ജോൺ കുറിഞ്ഞിരപ്പള്ളി

കഥാസൂചന

മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായിബന്ധപ്പെട്ടുകിടക്കുന്നു  അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ.

രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.

ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് വളച്ച് ഒടിക്കപ്പെടുന്നുണ്ട്

ഈ കഥ എൻ്റെ , വായനക്കാരുടെ ഔചിത്യബോധത്തിന് വിടുന്നു എന്നു പറയുന്നത് മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ തോന്നാം.

കുടകിൻ്റെ ചരിത്രവും ആയി ചേർന്ന് കിടക്കുന്ന ഈ കഥയ്ക്ക് സാധാരണ നോവലുകൾ എഴുതുന്ന രീതികളിൽനിന്നും വ്യത്യസ്തമായ മാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്.അത് ഒരു നോവലിൻ്റെകൃത്യമായ ഫ്രെയിമിനുള്ളിൽ നിന്നും ചിലപ്പോഴൊക്കെ പുറത്തുചാടേണ്ടി വരുന്നതിനാലാണ് . അതിൻ്റെ ഒരു കാരണം ഇരുന്നൂറു വർഷങ്ങൾക്കു പിന്നിലുള്ള ചരിത്രവും സംസ്കാരവും എന്നെ സംബന്ധിച്ചിടത്തോളം പരിചിതമല്ല എന്നതാണ്

.പിറകിലേക്ക് നോക്കി നടക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പോലെ എന്തോ ഒന്ന് എഴുതുമ്പോൾ എനിക്ക് അനുഭവപ്പെടുന്നു.വായനക്കാരുടെ അനുഭവം വ്യത്യസ്തമാകാം.

മൂലകഥ, എൻ്റെ കയ്യിൽ കിട്ടുന്നത് വെറും വൺ ലൈൻ സ്റ്റോറി ആയിട്ടാണ്

എൻ്റെ കുട്ടിക്കാലത്ത് കൂട്ടുപുഴ വഴി മൈസൂർക്ക് യാത്ര ചെയ്ത എൻ്റെ ചേട്ടൻ കർണ്ണാടക റിസേർവ് ഫോറെസ്റ്റിന് നടുവിൽക്കൂടിയുള്ള റോഡിൻ്റെ അരികിൽ കണ്ട ഒരു ബോർഡിനെക്കുറിച്ച് പറയുന്നത് കേൾക്കാൻ ഇടയായി.ആ ബോർഡിൽ കണ്ട സ്ഥലപ്പേരാണ് മേമനെകൊല്ലി.

ഞാൻ അപ്പോൾ പ്രൈമറി സ്‌കൂളിൽ മൂന്നാം ക്‌ളാസിൽ പഠിക്കുകയാണ്. രസകരമായി തോന്നിയ ആ പേരിനേക്കുറിച്ചു ചേട്ടനോട് ചോദിച്ചപ്പോൾ ഒരു സ്ഥലത്തിൻ്റെ പേര് എന്നതിൽ കവിഞ്ഞു കൂടുതൽ വിവരങ്ങൾ അറിയില്ല.

ജിജ്ഞാസ അടങ്ങാതെ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞുതന്ന വൺ ലൈൻ സ്റ്റോറിയിൽ നിന്ന് കഥ ആരംഭിക്കുന്നു.

മനസ്സിൽ പതിഞ്ഞുകിടന്ന ആ വൺ ലൈൻ സ്റ്റോറി പൊടി തട്ടി പുറത്തു എടുക്കുന്നു.

കർണ്ണാടക സംസ്ഥാനത്തിൻ്റെ റിസർവ്വ് ഫോറസ്റ്റിന് ഉള്ളിൽ കൂടിയാണ്കൂട്ടുപുഴ മൈസൂർ റോഡ് കടന്നു പോകുന്നത്. ഇന്ന് ഈ വഴിയുള്ള യാത്ര സുഖകരമാണ്. എന്നാൽ ഒരുകാലത്ത് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിൻ്റെ ഇരുവശവും അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു പ്രദേശമായിരുന്നു, കൂട്ടുപുഴ മാക്കൂട്ടം വഴിയുള്ള വീരരാജ്പേട്ട മൈസൂർ റോഡ്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാനക്കൂട്ടങ്ങളുടേയും കടുവകളുടേയും വിഹാരകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശം.

നട്ടുച്ചക്കുപോലും ഇരുൾ മൂടിയ വഴികൾ. വൃക്ഷങ്ങൾ വളർന്നു പടർന്നു പന്തലിച്ചു കിടക്കുന്ന ഈ കൊടുംകാട്ടിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുക വിരളമായ കാഴ്ച ആയിരിക്കും.പെരുമ്പാമ്പുകളും അതിലും വലിയ മലമ്പാമ്പുകളും സർവ്വസാധാരണമായിരുന്നു.അതുകൊണ്ട് ഉൾവനങ്ങളിൽ പ്രവേശിക്കുന്ന നായാട്ടുകാരും ആദിവാസികളും വളരെ മുൻ കരുതലുകളോടെ മാത്രമേ പോകാറുള്ളൂ.

അധികം മനുഷ്യസ്പർശം ഏൽക്കാത്ത ഈ കാടുകളിൽ രാജവെമ്പാലകളും അണലികളും കൂടാതെ പലതരത്തിലുള്ള വിഷപ്പാമ്പുകൾ കടന്നൽ കൂടുകൾ ,അങ്ങിനെ മനുഷ്യരെ ഭയപ്പെടുത്തുന്ന ധാരാളം സാഹചര്യങ്ങൾ നിലനിന്നിരുന്നു.നായാട്ടിനായി വനത്തിൽ കയറുന്നവരുടെ പേടിസ്വപ്നമായിരുന്നു പെട്ടന്ന് മുൻപിൽ പ്രത്യക്ഷപെടുന്ന കടുവകൾ. നായാട്ടുകൂട്ടങ്ങളുടെ ഒന്നിച്ചുള്ള നായ്ക്കൾ കടുവകളുടെ ഇഷ്ടഭക്ഷണമായിരുന്നു.

കാട്ടിൽക്കൂടി ഒഴുകിയെത്തുന്ന മൂന്നു പുഴകളുടെ സംഗമസ്ഥലമാണ് കൂട്ടുപുഴ.

ഒരുകാലത്തു് പടുകുറ്റൻ കാട്ടുമരങ്ങളും കരിവീട്ടി പോലെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങളാൽ സമ്പന്നമായ ഒരു ഭൂവിഭാഗമായിരുന്നു കൊടഗ് അല്ലങ്കിൽ കുടക് എന്നു വിളിക്കുന്ന ഈ പ്രദേശം.

മാക്കൂട്ടത്തുനിന്ന് ആരംഭിക്കുന്ന ഹെയർ പിൻ വളവുകളം കയറ്റങ്ങളം ഇറക്കങ്ങളും ഏതാണ്ട് വീരരാജ്പേട്ട വരെ തുടരും.

മാക്കൂട്ടത്തുനിന്ന് ഏകദേശം പത്തുകിലോമീറ്റർ വീരരാജ്പേട്ട ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ കൊടും വളവുകളും ഗർത്തങ്ങളും മറ്റും ഉണ്ടായിരുന്ന മേമനെകൊല്ലി ആയി . ഇന്ന് ഗർത്തങ്ങൾ മണ്ണ് ഇടിഞ്ഞു വീണ് നിരന്നു പോയിരിക്കുന്നു.അതോടൊപ്പം ഇന്ന് മേമനെകൊല്ലി എന്ന സ്ഥലവും വിസ്മൃതിയിലായി എന്ന് പറയാം.

എന്തിന് കൊല്ലി എന്ന വാക്ക് പോലും ഇന്ന് അധികം ഉപയോഗിക്കപ്പെടുന്നില്ല.

.റോഡുകൾ പുതുക്കി വീതികൂട്ടി നല്ല രീതിയിൽ പണിതു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇന്നും ശ്രദ്ധിച്ചാൽ പഴമയുടെ അവശിഷ്ട്ടങ്ങൾ കാണാനുണ്ട്.ഒരു കയറ്റവും കൊടിയവളവും ഇന്നും മേമനെകൊല്ലി എന്നു വിളിച്ചിരുന്ന സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.അവിടെ നിന്നും ഏതാണ്ട് രണ്ടുകിലോമീറ്റർ മാറി ഒരു ചെറിയ ചായപ്പീടിക വനമദ്ധ്യത്തിലെ റോഡരുകിൽ കാണാം. സമീപത്തു തന്നെ ശുദ്ധ ജലവും ലഭ്യമായതുകൊണ്ട് ദീർഘദൂരം ഓടുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഇവിടെ നിർത്തി വിശ്രമിക്കാറുണ്ട്.

ഇന്ന് എവിടെയും മേമനെകൊല്ലി എന്ന ബോർഡ് കാണാനില്ല. വിചിത്രമായ ഈ പേരിൻ്റെ പിന്നിൽ ഒരു ചരിത്രം കാണാതിരിക്കില്ല.പഴമക്കാരുടെ വായ്ത്താരികളല്ലാതെ മറ്റു വിവരങ്ങൾ ലഭ്യമല്ല.ഇന്ന് ഗവണ്മെന്റ് രേഖകളിൽ മേമനെകൊല്ലി എന്ന പേർ ഉള്ളതായി അറിവില്ല.

എങ്കിലും മേമനെകൊല്ലി എന്ന് വിളിക്കുന്ന സ്ഥലത്തിനടുത്തുള്ള ചായക്കടയിൽ, വിശ്രമത്തിനായി നിർത്തുന്ന ബസുകളിലെ യാത്രക്കാർ പലപ്പോഴും മേമനെകൊല്ലി എന്ന പേർ കേട്ട് അത് എന്താണ് എന്ന ചോദിക്കാറുണ്ട്.

തലമുറകളായി ആവർത്തിക്കുന്ന കഥയും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു.അതിൽ കുറെയെങ്കിലും സത്യം കണ്ടേക്കാം. എങ്കിലും പരസ്പര വിരുദ്ധങ്ങളായ ഈ കഥകളെ ആശയിക്കാതെ ഞാൻ എൻ്റെ ഓർമ്മയിലുള്ള വൺ ലൈൻ സ്റ്റോറിയിൽ നിന്ന് ആരംഭിക്കുന്നു –

ഏതാണ്ട് രണ്ടു നൂറ്റാണ്ട് പഴക്കമുള്ള കഥ.

ഇപ്പോൾ വായനക്കാർക്ക് എന്തായിരുന്നു ആ “വൺ ലൈൻ സ്റ്റോറി”, എന്നറിയുവാൻ താല്പര്യം കാണും.

കഥാന്ത്യം വരെ കാത്തിരിക്കുക

 

(തുടരും )

[caption id="attachment_182514" align="alignnone" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]
Copyright © . All rights reserved