money
ഫീസ് പണമായി നല്‍കുന്ന രക്ഷിതാക്കളുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി. ഏജന്‍സിയുടെ ഇക്കണോമിക് ആന്‍ഡ് സൈബര്‍ ക്രൈം വിഭാഗം തലവന്‍ ഡൊണാള്‍ഡ് ടൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാങ്ഷന്‍ ലിസ്റ്റിലുള്ളവര്‍ പണമടയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. ബര്‍സാര്‍മാര്‍ ഇത് പരിശോധിക്കണമെന്നും എന്‍സിഎ അറിയിച്ചു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുള്ള സാമ്പത്തിക തട്ടിപ്പുകാര്‍ എത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ കുട്ടികള്‍ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നും അതുള്‍പ്പെടെ വിവിധ മേഖലകളില്‍ നിരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പബ്ലിക് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നേരത്തേ നിഷേധിച്ചിരുന്നു. കള്ളപ്പണം സ്‌കൂളുകള്‍ അറിവോടെ സ്വീകരിക്കുന്നതായി ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ബുക്കാനന്‍ പറയുന്നത്. അത്തരം ഒരു ആരോപണം തന്നെ വ്യാജമാണെന്നും ബുക്കാനന്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ സ്വന്തം നിലയക്ക് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ടൂണ്‍ പറഞ്ഞു. ആരോടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയല്ല. പകരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടോ എന്ന് ഗൂഗിളില്‍ തിരയുകയെന്നത് ബര്‍സാര്‍മാര്‍ക്ക് അദ്ധ്വാനമുള്ള ജോലിയല്ല. ശമ്പളം കുറഞ്ഞ ജോലികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസുകള്‍ താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റി മിനിസ്റ്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍, എസ്‌റ്റേറ്റ് ഏജന്റുമാര്‍, ലക്ഷ്വറി കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവരും കള്ളപ്പണം എത്തുന്ന വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും സംശയമുള്ളവരെക്കുറിച്ച് പോലീസില്‍ വിവരം നല്‍കണമെന്നും മിനിസ്റ്റര്‍ പറഞ്ഞിരുന്നു.
ബഹ്‌റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ എം.പിമാര്‍ വോട്ടുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര സെഷനില്‍ എം.പി മുഹമ്മദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അടയന്തര നിര്‍ദേശത്തിന് അനുകൂലമായാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് ചെയ്തത്. നബീല്‍ അല്‍ ബലൂഷി, മുഹമ്മദ് അല്‍ മാറിഫി, ഈസ തുര്‍ക്കി, അനസ് ബുഹിന്ദി തുടങ്ങിയ എം.പിമാരോടൊത്താണ് നിര്‍ദേശം അവതരിപ്പിച്ചത്. ഇത് നടപ്പിലായാല്‍ പൊതുവെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകും. കൗണ്‍സിലിന്റെ ധനകാര്യസാമ്പത്തിക സമിതി നേരത്തെ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ഓരോ തവണ പണം അയക്കുമ്പോഴും ചെറിയൊരു തുക ഈടാക്കുന്നത് പുതിയ വരുമാനമാര്‍ഗം ആകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കുമെന്നുമായിരുന്നു സമിതിയുടെ നിരീക്ഷണം. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഈ നിര്‍ദേശം നേരത്തെ തള്ളുകയാണുണ്ടായത്. സ്വതന്ത്ര സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ബഹ്‌റൈന്റെ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല ഈ നീക്കമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഇത് സമ്പദ്വ്യവസ്ഥയെ ദോഷകമായി ബാധിക്കുമെന്ന അഭിപ്രായമാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ബാങ്കിങ്‌വ്യാപാര രംഗത്തിനും ഈ നീക്കം ഗുണകരമാകില്‌ളെന്ന് അവര്‍ പറയുന്നു. മേഖലയിലെ ധനകാര്യകേന്ദ്രമായാണ് ബഹ്‌റൈന്‍ പരിഗണിക്കപ്പെടുന്നത്. ധാരാളം വിദേശബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധനവിനിമയത്തിനുള്ള ഉദാരത മൂലമാണിത്. പുതിയ നിര്‍ദേശം വന്നാല്‍, ഈ സ്ഥാപനങ്ങള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാനിടയില്ല. പുതിയ സ്ഥാപനങ്ങള്‍ വരാനും സാധ്യത കുറവാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബഹ്‌റൈനിലെ വിദേശികളുടെ തൊഴില്‍മേഖലയെയും ഇത് ബാധിക്കും. മാത്രമല്ല, അനധികൃത ധനവിനിമയ മാര്‍ഗങ്ങള്‍ സജീവമാകാനും സാധ്യതയുണ്ട്. എണ്ണഇതര സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയവുമായി ചേര്‍ന്നുപോകുന്നതല്ല പുതിയ നിര്‍ദേശമെന്നും ബാങ്ക് പറയുന്നു.
Copyright © . All rights reserved