ormacheppu thurannappol
ഡോ. ഐഷ വി കാലം 1986 ടാക്സി കാറിൽ സ്റ്റഡി ടൂർ പോകുന്ന സഹോദരിയെ കോളേജിൽ ആക്കിയ ശേഷം തിരികെ വരുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തോണിപ്പാറയിൽ പുതുതായി ഏറ്റെടുത്തു നടത്തുന്ന ആശുപത്രി തന്റെ സാമ്പത്തിക അടിത്തറ തകിടം മറിച്ചതിനെ കുറിച്ചായിരുന്നു. ശമ്പളം പോരെന്ന് പറഞ്ഞ് തുരുതുരെ മൂന്ന് ഡോക്ടർമാരാണ് പിണങ്ങിപ്പോയത്. പകരം ആളെ കിട്ടാനായി നടത്തിയ പത്രപരസ്യത്തിന്റെ ചിലവ് വേറെ. അച്ഛൻ വൈദ്യനായിരുന്നതു കൊണ്ടും അച്ഛൻ കാറിടിച്ച് കിടപ്പിലായതിനു ശേഷം അമ്മ വൈദ്യശാല നന്നായി നടത്തി പോരുന്നതും കണ്ടു വളർന്നതിനാൽ പഠനം കഴിഞ്ഞ് കുറച്ചു കാലം പ്രവാസിയായിരുന്ന അയാൾ കുറച്ച് സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയപ്പോൾ ഒരു ആശുപത്രി തുടങ്ങാൻ താത്പര്യം ജനിച്ചത് സ്വാഭാവികം. അതിനാൽ തുടർന്ന് വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വച്ചു . പിന്നെ അമാന്തിച്ചില്ല. നാഷണൽ ഹൈവയോട് ചേർന്ന് ഒരൊഴിഞ്ഞ വീട് വാടകയ് ക്കെടുത്ത്. കല്ലു വാതുക്കൽ ജങ്ഷനടുത്തായി ഒരു ആശുപത്രി സജ്ജമാക്കി. ഒരു നഴ്സ് , ഒരു ഡോക്ടർ ഒരു ലാബ് ടെക്നീഷ്യൻ അത്യാവശ്യം വേണ്ട ആശുപത്രി സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി. സമീപത്ത് മറ്റാശുപത്രികൾ ഇല്ലാതിരുന്നതു കൊണ്ടും സമീപ പ്രദേശങ്ങളിലെ എല്ലാവരും ചികിത്സയ്ക്ക് ഈ ആശുപത്രിയെ ആശ്രയിച്ചു. വീട്ടിൽ സാധനങ്ങൾ അടുക്കി വയ്ക്കാൻ അമ്മയും സഹോദരിമാരും കാണിക്കുന്ന അതേ ചിട്ടവട്ടങ്ങൾ ആശുപത്രിയിലും പാലിക്കപ്പെട്ടു. വീട്ടിലെയും ആശുപത്രിയിലെയും , ചിലവുകൾ വഹിക്കാനും അല്പസ്വൽപ്പം മിച്ചം പിടിക്കാനും കഴിഞ്ഞ് വരവേയാണ് വീടിന് സമീപമുള്ള ഒരു ലേഡി ഡോക്ടർ തോണി പാറയിലെ ആശുപത്രി ഏറ്റെടുത്ത് നടത്താമോ എന്ന് ചോദിച്ചത്. പറഞ്ഞ തുക കൊടുത്ത് സെറ്റിൽ ചെയ്തു. അതിനായി ജ്യേഷ്ഠ ഭാര്യയുടെ സ്വർണ്ണം ലോക്കറിലിരുന്നത് ഒന്നു മറിച്ചു. ഇപ്പോൾ അവർ വരുമെന്ന് അറിയുന്നു. അവരറിയുന്നതിന് മുമ്പ് സ്വർണ്ണം തിരിച്ചു വയ് ക്കേണ്ടതുണ്ട്. തോണിപ്പാറയിലെ ആശുപത്രി നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ ആകെ പ്രശ്നങ്ങൾ. പേരിൽ തോണിയുണ്ടെങ്കിലും തോണിപ്പാറയിലെ ആശുപത്രിയിലെ കാര്യങ്ങൾ ഒന്നും ഒരു കരയ്ക്കടുപ്പിയ്ക്കാൻ പറ്റുന്നില്ല. അന്യ സംസ്ഥാനത്തു നിന്നു പോലും ഡോക്ടർമാർ വന്നു പോയി. തോണിപ്പാറയിലെ കടം നികത്താൻ കല്ലുവാതുക്കലെ ആശുപത്രിയുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല. ടൂർ പോയ അനുജത്തിയെ വീട്ടിലെത്തിച്ച ശേഷം ബാബു കുട്ടൻ കല്ലുവാതുക്കലിലെ ആശുപത്രിയിൽ എത്തി. അവിടുത്തെ കണക്കുകൾ നോക്കിയ ശേഷം ബാബു കുട്ടൻ തിരുവനന്തപുരത്തേയ്ക്ക് പോകാൻ തയാറെടുത്തു. അപ്പോൾ നേഴ്സ് നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു . അവർ തമ്മിൽ ഒരിഷ്ടം മൊട്ടിട്ടതായിരുന്നു. എന്നാൽ തലയ്ക്ക് മുകളിൽ കടം പെരുകി നിൽക്കുമ്പോൾ പ്രണയത്തിനെന്തു സ്ഥാനം ? ഊണ് കഴിച്ചെന്ന് വരുത്തി അയാൾ യാത്ര തിരിച്ചു. ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര. കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഗൈഡുമായുള്ള പതിവ് ഡിസ്കഷനു ശേഷം അവൾ തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഡാറ്റാ കളക്ഷനിറങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. അന്നൊരു പുതിയ കേസുണ്ടെന്നറിഞ്ഞ് വാർഡിലെത്തിയ അവൾ കണ്ടത് ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തി ലോഡ് ജുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അയാളെയാണ്. തന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനുജൻ. മൃതപ്രായനായി ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ജീവതത്തിൽ നിന്നും എല്ലാ കടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം. അവൾ ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് എസ് റ്റി ഡി ബൂത്തിലെത്തി തന്റെ പിതാവിനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു. രാത്രിയായപ്പോൾ ഒരു കിടുങ്ങലും പനിയും വന്ന് അയാൾ കടങ്ങളും കെട്ടുപാടുകളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. പിന്നീട് ആശുപതി ഏറ്റെടുത്തു നടത്തിയ പരദേശിയായ ഡോക്ടർ ആശുപത്രി സ്വന്തം കെട്ടിടം പണിത് അതിലേയ്ക്ക് മാറ്റി. (തുടരും.)   ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  
ഡോ. ഐഷ വി തിണ്ണയിലിരുന്ന് എള്ളു നുള്ളുന്നതിനിടയിൽ ലക്ഷ് മി അച്ഛമ്മ പറഞ്ഞു തുടങ്ങി. ഒന്നാമാണ്ടിലാണ് (AD 1901) ആലുവിളയിലെ കാരണവർ നാലുകെട്ട് പണിയുന്നത്. ആലുവിളയിൽ കൊച്ചു പത്മനാഭന്റെ സഹോദരി നീലമ്മയ്ക്ക് മൂന്നാമത്തെ പെൺകുട്ടിയായ ലക്ഷ്മി പിറന്നപ്പോൾ ജാതകമെഴുതാൻ വന്ന ജ്യോത്സ്യൻ പറഞ്ഞത്രേ , ജാതകിയുടെ ജനനം മൂലം മാതുലന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. പുതിയ വീട് പണിയും. അങ്ങനെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ് മീ ദേവിയുടെ പേര് കുട്ടിയ്ക്കിട്ടു. കുട്ടിയുടെ ജാതകം പോലെ തന്നെ കാരണവർ നാലു കെട്ട് പണിതു. അതുവരെ കാരണവർ താമസിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന പഴയ കാഞ്ഞിരത്തും വിള തറവാട്ടിലായിരുന്നു. ആലുവിളയിൽ കൊച്ചു പത്മ നാഭൻ എന്ന കാരണവരുടെ കാരണവരായ ശ്രീ വല്യ പത്മനാഭനായിരുന്നു ആ തറവാട്ടു കാരണവർ. തന്റെ കാരണവരായ ശ്രീ കൊച്ചു പത്മനാഭനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു ലക്ഷ് മി അച് ഛാമ്മയ്ക്ക് . നാലുകെട്ടിന്റെ വീതിയുള്ള തിണ്ണ കടന്നാൽ എത്തുന്ന പൂമുഖത്തെ ചാരു കസേരയിൽ കാരണവർ കിടക്കും. ആ കിടപ്പിൽ വയലിലെ കാഴ്ച കളും ഉദയ സൂര്യന്റെ പൊൻ വെളിച്ചവുമൊക്കെ കാരണവർക്ക് ദൃശ്യമാണ്. ആ പ്രദേശവാസിയല്ലാത്ത മറ്റാർക്കെങ്കിലും തൊഴിൽ വല്ലതും വേണമെങ്കിൽ അവർ കാരണവരുടെ ദൃഷ്ടിയിൽപെടത്തക്കവിധം തോട്ടു വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇതു കാണുമ്പോൾ അദ്ദേഹം പരിചാരകരോട് ആരാണയാൾ എന്നന്വേഷിക്കും ? ആവശ്യമറിയുമ്പോൾ ഇങ്ങോട്ട് വരാൻ പറയെടോ എന്ന് പരിചാരകനോട് പറയും. പരിചാരകൻ ഓടിപ്പോയി തോട്ടിനിക്കരെ നിന്ന് വന്നയാളെ വിളിക്കും. ഇതു കേൾക്കേണ്ട താമസം വന്നയാൾ കാരണവരുടെ മുറ്റത്ത് ഹാജർ. പിന്നെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും പണി തന്നാൽ ചെയ്യാമെന്ന് പറയുമ്പോൾ കാരണവർ പരിചാരകനോട് പറയും. നീ ഇവനെയും കൂട്ടി വടക്കുവശത്തോട്ട് ചെന്ന് ഭക്ഷണം വല്ലതും വാങ്ങി കൊടുക്കാൻ . അങ്ങനെ പരിചാരകൻ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കും . പിന്നെ അന്ന് ചെയ്യേണ്ട പണികളെ പറ്റിയും പറഞ്ഞു കൊടുക്കും. ഇതൊക്കെ പറയുമ്പോൾ ലക്ഷ് മി അച് ഛാമ്മയുടെ മുഖത്ത് അഭിമാനം തങ്ങി നിൽക്കും. ചിലപ്പോൾ കാരണവരെ കാണാൻ ആളുകൾ വരുന്നത് സമീപത്തെവിടെയെങ്കിലും ഭൂമി പതിച്ചു കിട്ടാനുള്ള അനുമതി നേടാനായിരിയ്ക്കും. അതേ പറ്റി എന്റെ അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് ഇങ്ങനെയാണ്. പഴയ മീനാട് വില്ലേജ് എന്നു പറയുന്നത് ഇന്നത്തെ പരവൂരിന്റെ ഭാഗങ്ങൾ, ഭൂതക്കുളം ,ചിറക്കര മീനാട് കല്ലുവാതുക്കൽ ചാത്തന്നൂർ എന്നീ സ്ഥലങ്ങൾ ചേർന്നതാണെന്ന്. അന്നത്തെ മീനാട് വില്ലേജിൽ ഭൂമി പതിച്ചു നൽകാനുള്ള കൺസന്റ് നൽകാൻ മൂന്ന് പേർക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഭൂതക്കുളത്ത് തന്ത്രി, രണ്ട് പോളച്ചിറ പത്മനാഭൻ മൂന്ന് ആലുവിളയിൽ കൊച്ചു പത്മനാഭൻ . (ഇതിൽ പോളച്ചിറ പത്മനാഭന്റെ മകനാണ് പ്രമുഖ ഫയൽമാനായിരുന്ന പോളച്ചിറ രാമകൃഷ്ണൻ.) ഭൂമി വേണ്ടവൻ ആവശ്യപ്പെടുന്ന ദിക്കിൽ മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ ഭൂമി പതിച്ചു കൊടുക്കാനുള്ള അനുമതി നൽകും ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ച് പരിചാരകനോട് കുതിരവണ്ടി തയ്യാറാക്കി നിൽക്കാൻ ആവശ്യപ്പെടും. പരിചാരകർ തയ്യാർ. നാലുകെട്ടു മുതൽ അമ്മാരത്തു മുക്കു വരെയും ഉളിയനാടു വരെയും ഇന്നു കാണുന്ന റോഡുകൾ കാരണവരുടെ വണ്ടിത്തടങ്ങൾ ആയി രൂപപ്പെട്ടവയാണ്. മറ്റൊരു കാര്യം. കാരണവരുടെ പ്രതാപം കാട്ടാനായി ലക്ഷ്മി അച്ഛാമ്മ പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പതിനാറടിയന്തിരത്തിന്റെ കാര്യമായിരുന്നു. ആ ചടങ്ങിന് പ്രഥമൻ ഉണ്ടാക്കാനായി തിരുമിയ തേങ്ങയുടെ പീര തിന്ന് ചത്തുപോയ 28 കന്ന് കാലികളുടെ കാര്യം. ( പീരയിലൂടെ വന്ന ഫംഗസ് ബാധയാകാം അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.)          ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.       വര : അനുജ സജീവ്
RECENT POSTS
Copyright © . All rights reserved