sini mathews
ഹൂസ്റ്റൺ: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്‍റെ വളർത്തമ്മയായ സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി. സ്വന്തം മകളെ വിട്ടുകിട്ടണമെന്നും രക്ഷിതാവിന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഷെറിന്‍റെ വളർത്തമ്മ സിനി മാത്യൂസ് ഇന്ന് കോടതിയിൽ ഹാജരായപ്പോൾ പിൻവലിച്ചത്. 2017 ഒക്ടോബർ 7നാണ് ഇവർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കാണാതായത്. വീടിനടുത്തുള്ള കലുങ്കിനടിയിൽ നിന്നാണ് പിന്നീട് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. വളർത്തുമകളെ കൊന്ന കുറ്റത്തിന് മലയാളിയായ വെസ്ലി മാത്യൂസ് അമേരിക്കയിൽ വിചാരണ നേരിടുകയാണ്. ഷെറിനെ വീട്ടിൽ തനിച്ചാക്കി പോയ കുറ്റത്തിനാണ് സിനി അറസ്റ്റിലായത്. വളരെ ഖേദത്തോടെയാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്തത്തിൽ പിന്മാറുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിലും തനിക്കെതിരെ ക്രിമിനൽ കേസുള്ളതിനാലുമാണ് കുട്ടിയുടെ നന്മയെക്കരുതി വിഷമകരമായ തീരുമാനമെടുത്തതെന്ന് സിനി പറഞ്ഞു. ഷെറിന്‍റെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കഴിഞ്ഞ മാസം ഡള്ളാസ് കോടതി സ്വന്തം കുട്ടിയെ കാണുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കിയത്. വീട്ടിൽ നടന്ന അക്രമം മൂലമാണ് ഷെറിൻ കൊല്ലപ്പെട്ടത്. വളർത്തച്ഛൻ പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ച മൃതദേഹം ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്.
RECENT POSTS
Copyright © . All rights reserved