Unaided Schools
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ അൺഎയ്ഡഡ് സ്‌കൂളുകൾ, അംഗീകാരത്തിന്റെ പേരിൽ കൂട്ടത്തോടെ അടപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും വൻ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി അണിയറയിൽ സംസാരം. ഈ പ്രശ്നത്തിൽ സർക്കാർ നിലപാടിനോട് കടുത്ത വിയോജിപ്പിലാണ് ഭരണമുന്നണിയിലെ പലരും. സി.ബി.എസ്.ഇ. മാനേജ്‌മെന്റ് ലോബി ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതായി ചില സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ വെളിപ്പെടുത്തി. ഇതിനിടയിൽ അംഗീകാരം നില നിർത്താൻ പിരിവ് ചോദിച്ച് ചില ഇടനിലക്കാരും രംഗത്തുണ്ട്. എന്നാൽ ഇത്തരം രീതിയിൽ വൻ ആരോപണങ്ങൾ ഉടലെടുക്കുമ്പോളും ഇക്കാര്യത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഡി പി ഐ. വിദ്യാഭ്യാസ വകുപ്പിനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാനില്ല. മൊത്തത്തിൽ സ്‌കൂളുകൾ പൂട്ടുന്ന കാര്യത്തിൽ സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ഈ അടച്ചുപൂട്ടല്‍ സ്വകാര്യ ഹൈടെക് സ്‌കൂളുകള്‍ക്കും നിയമനത്തിന് ലക്ഷങ്ങള്‍ കോഴവാങ്ങുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങുന്ന അംഗീകൃത അണ്‍ -എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് ഗുണകരമാകുന്നത്. പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുപോലും മാനദണ്ഡങ്ങളുടെപേരില്‍ ഇപ്പോൾ അംഗീകാരം നൽകാതിരിക്കുന്നത്. എന്നാൽ ജോലി നഷ്ടപ്പെടുന്നവരെ എന്തുചെയ്യുമെന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ ഒരു ഉത്തരമില്ല. അതുപോലെതന്നെ അൺ എയ്ഡഡ് മേഖലയിലെ 15 ലക്ഷം വരുന്ന കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റിച്ചേർക്കുമ്പോൾ സർക്കാർ സ്‌കൂളുകളിൽ അത്രയും കുട്ടികളെ ഉൾകൊള്ളാൻ കഴിയുമോ എന്ന കാര്യവും തീർച്ചയില്ല. 1585 സ്കൂളുകള്‍ക്കാണ് നോട്ടീസ് നൽകിയത്. അതേസമയം അൺഎയ്ഡഡ് സ്കൂളുകള്‍ പൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയതെന്നും സ്കൂളുകള്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ച്‌ പൂട്ടുന്നത് മൂലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. സ്കൂളുകള്‍ അടച്ചു പൂട്ടുന്നതോടെ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാവുമെന്നും 25000 അധ്യാപകര്‍ വഴിയാധാരമാകുമെന്നും കെ എന്‍ എ ഖാദര്‍ അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സഭ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതെ സമയം അൺഎയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ധൃതികാണിക്കുന്ന സർക്കാർ ബാറുകൾ തുറക്കാൻ അനുമതി നൽകിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നു. ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിന് മദ്യനയത്തില്‍ത്തന്നെ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം ഇരുപതിലേറെ ബാറുകള്‍ തുറന്നു. പോരാത്തതിന് ഇനിയും അറുപതെണ്ണം കൂടി തുറക്കും
RECENT POSTS
Copyright © . All rights reserved