Wages
ബ്രിട്ടനിലെ മിനിമം വേതനം 9.61 പൗണ്ടാക്കി ഉയര്‍ത്താന്‍ പദ്ധതി. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയെന്നാണ് വിവരം. ഇതോടെ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന രാജ്യമായി ബ്രിട്ടന്‍ മാറും. കുറഞ്ഞ ശമ്പളം എന്ന അന്താരാഷ്ട്ര മാനദണ്ഡത്തേക്കാള്‍ 66 ശതമാനം വര്‍ദ്ധനവാണ് വരുത്തുന്നത്. ശമ്പളക്കുറവ് എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാമണ്ടിന്റെ നീക്കം. നാഷണല്‍ ലിവിംഗ് വേജസ് 2024 വരെ 9.50 പൗണ്ട് കടക്കാനിടയില്ലെന്നിരിക്കെയാണ് മിനിമം വേജസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലേബര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേജസ് നടപ്പാക്കാനാണ് യുകെ പദ്ധതിയിടുന്നതെന്നും ഇത് നല്ല വാര്‍ത്തയാണെന്നും ലേബര്‍ മാര്‍ക്കറ്റ് വിദഗ്ദ്ധന്‍ മാര്‍ക്ക് ഗ്രഹാം പറഞ്ഞു. എന്നാല്‍ ഇതിലൂടെ കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളെ തെറ്റായി വേര്‍തിരിക്കാനും മിനിമം വേജ് പ്രൊട്ടക്ഷന്‍ പോലെയുള്ള ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെയുടെ മിനിമം വേജസ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിലവില്‍ നാലാമതാണ്. അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് മുന്‍നിരയില്‍. കഴിഞ്ഞ മാസം മിനിമം വേജസ് 8.21 പൗണ്ടായി ഉയര്‍ത്തിയിരുന്നു. ഇതോടെ 690 പൗണ്ട് തൊഴിലാളികള്‍ക്ക് അധികമായി ലഭിക്കുമെന്നാണ് ഉറപ്പു വരുത്തിയത്. വേതനം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ വക്താവ് പറഞ്ഞു. ശമ്പള നിരക്ക് വര്‍ദ്ധനവിനെ ഉത്പാദന വര്‍ദ്ധനവിലൂടെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും വക്താവ് പറഞ്ഞു. യുവാക്കളുടെ നാഷണല്‍ മിനിമം വേജസിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 21-24 പ്രായപരിധിയിലുള്ളവര്‍ക്ക് മഇക്കൂറിന് 7.70 പൗണ്ടായും 18-20 പ്രായ പരിധിയിലുള്ളവര്‍ക്ക് 6.15 പൗണ്ടായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശരാശരി വരുമാനം നാണ്യപ്പെരുപ്പ നിരക്ക് എന്നിവയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്‌സ്റ്റ് വ്യക്തമാക്കി. 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് യുകെയില്‍ മിനിമം വേജസ് നടപ്പാക്കിയത്.
യുകെയിലെ നാണ്യപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ നിരക്ക് 2.4 ശതമാനത്തില്‍ എത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2.5 ശതമാനത്തില്‍ തന്നെ നിരക്കുകള്‍ തുടരുമെന്ന പ്രവചനങ്ങള്‍ തകര്‍ത്തുകൊണ്ടാണ് 2.4 ശതമാനം എന്ന നിരക്കിലേക്ക് നാണ്യപ്പെരുപ്പം എത്തി നില്‍ക്കുന്നത്. ഈ പ്രവണത വേതനനിരക്കിലും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള സമ്മര്‍ദ്ദം കുറയ്ക്കും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ളേഷന്‍ മാര്‍ച്ചില്‍ 2.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് 2.4 ശതമാനമായി കുറഞ്ഞു. വേതന നിരക്കില്‍ ഉണര്‍വുണ്ടാകാനും ഇത് കാരണമായിട്ടുണ്ട്. മാര്‍ച്ചിലുണ്ടായ ഞെരുക്കത്തില്‍ നിന്ന് വേജസ് കരകയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാണ്യപ്പെരുപ്പ നിരക്ക് 2 ശതമാനത്തിലെത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇല്ലെങ്കില്‍ അടിസ്ഥാന നിരക്കുകളില്‍ വര്‍ദ്ധന വരുത്തേണ്ടി വരുമെന്ന് നേരത്തേ സെന്‍ട്രല്‍ ബാങ്ക് സൂചന നല്‍കിയിരുന്നു. വീണ്ടു പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനു മേലുള്ള സമ്മര്‍ദ്ദം കൂടിയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. അതേസമയം പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ 0.6 ശതമാനം കുറഞ്ഞ് 1.33യിലെത്തിയിട്ടുണ്ട്. യൂറോക്കെതിരെ 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 1.14ലും എത്തി. നാണ്യപ്പെരുപ്പം കുറയുന്നത് ജനങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണെന്ന് ട്രഷറി ഫിനാന്‍ഷ്യല്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നാണ്യപ്പെരുപ്പത്തെ പിന്നിലാക്കുന്ന നിലയിലേക്കാണ് ഇനിയെത്തേണ്ടതെന്നും അതിലൂടെ സമ്പദ് വ്യവസ്ഥ എല്ലാവര്‍ക്കും ഗുണകരമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RECENT POSTS
Copyright © . All rights reserved