പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ അധ്യാപികയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചേര്‍ത്തല സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരി അധ്യാപികയെയും തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി പതിനഞ്ചുകാരനെയുമാണ് ചൈന്നെയില്‍ പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ആറമ്പാക്കത്തെ ചെന്നൈ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുട്ടികാമുകനും അധ്യാപിക നാടുവിട്ട സംഭവത്തില്‍ നാടുവിടാന്‍ തീരുമാനിച്ചത് പ്രണയത്തിന്റെ പേരില്‍ കുട്ടിയുടെ മാതാവ് വിളിച്ചു വരുത്തി ദേഷ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു.

ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇവര്‍ പുന്നപ്രയിലെത്തിയതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. വൈകിട്ട് ഏഴോടെ തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചെന്നൈയിലേക്കു തിരിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ ആറമ്പാക്കത്തെത്തി. അധ്യാപികയുടെ നാലു പവന്റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കി ഹോട്ടലില്‍ മുറിയെടുത്തു. യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവര്‍ ശങ്കറിന്റെ സഹായത്തോടെ ചെന്നൈയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി. ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിച്ചതോടെ സൈബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചു. തുടര്‍ന്നായിരുന്നു പോലീസെത്തിയത്.

തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുട്ടിക്കു മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. ഇതിന്റെ പേരില്‍ അധ്യാപികയെ കുട്ടിയുടെ മാതാവു വീട്ടില്‍ വിളിച്ചു വരുത്തി ദേഷ്യപ്പെട്ടു. അതിനാല്‍ നാടുവിടുകയായിരുന്നു. മലയാളത്തിലെ വന്‍ ഹിറ്റായ സിനിമകളില്‍ ഒന്നായ പ്രേമത്തില്‍ നായകനായ കോളേജ് വിദ്യാര്‍ത്ഥി അധ്യാപികയെ പ്രണയിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതായിരുന്നു ഇവരുടെ പ്രണയത്തിനും പ്രചോദനമായത്

കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കും. തെളിവുകള്‍ എതിരായാല്‍ പോക്‌സോ നിയമപ്രകാരമായിരിക്കും അധ്യാപികയ്‌ക്കെതിരേ കേസ് വരിക. ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. അധ്യാപികയെ ജാമ്യത്തില്‍ വിട്ടു.