ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഡൽഹി : ഇന്ത്യയുമായുള്ള ബ്രെക്‌സിറ്റ് സ്വതന്ത്ര വ്യാപാര കരാറിന് വർഷങ്ങളെടുക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. എന്നാൽ ഒരു വ്യാപാര കരാർ ഉണ്ടാക്കിയെടുക്കുന്നത് ഇരുരാജ്യങ്ങൾക്കും വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റാബ്, ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളിൽ നിന്ന് യുകെ സർക്കാർ പിന്മാറില്ലെന്ന് റാബ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തിയതിന് ശേഷമാണ് റാബ് സ്വന്തന്ത്ര വ്യാപാര കരാറിനെപറ്റി സംസാരിച്ചത്.

ഒരു സ്വന്തന്ത്ര വ്യാപാര കരാർ വളരെ പ്രധാനമാണെന്നും എന്നാൽ അതിനായി അനേക കടമ്പകൾ കടക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്കും റാബ് മറുപടി നൽകി. “നമുക്കറിയാം ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമാണ് ഇന്ത്യ. പല തരത്തിലുള്ള സംസ്കാരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് നാം ഇപ്പോൾ സാക്ഷിയാകുന്നത്. അതുപോലെ തന്നെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും അനേകം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെപറ്റി ഇന്ത്യൻ ഗവണ്മെന്റുമായും ജയശങ്കറുമായും ചർച്ച നടത്തിയിട്ടുണ്ട്.” റാബ് പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ പറ്റിയുള്ള അഭിപ്രായം റാബ് അറിയിക്കുകയുണ്ടായി. “സർക്കാർ മുന്നോട്ട് വയ്ക്കുന്ന കാർഷിക ബില്ലിനെ എതിർക്കുന്നവർ ഉണ്ടെന്നറിയാം. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ സാധിച്ചില്ലെങ്കിലും വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവർ അവരുടെ ഉള്ളിൽ നിന്നുകൊണ്ട് തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്.” റാബ് വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി 14നാണ് റാബ് ഡൽഹിയിലെത്തിയത്.