ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പൊതുജനങ്ങൾക്ക് വിതരണത്തിനായി തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നാഷണൽ ഹെൽത്ത് സർവീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഫുട്ബോൾ സ്റ്റേഡിയങ്ങളും, ടൗൺഹാളുകളും വാക്സിൻ കേന്ദ്രങ്ങളാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ്. ഇത്തരത്തിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് 2000 മുതൽ 5000 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. ഈ സൗകര്യങ്ങൾ വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള 1560 ഓളം കമ്മ്യൂണിറ്റികൾ കേന്ദ്രീകരിച്ചുള്ള വാക്സിൻ കേന്ദ്രങ്ങൾക്ക് പുറമേയാണ്. വിവിധ സർജറികളുടെ ഉടമസ്ഥതയിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽനിന്ന് പ്രതിദിനം 200 മുതൽ 500 വരെ ആളുകൾക്ക് വാക്സിൻ ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും. വാക്സിൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതായിരിക്കും.

ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ഒരുക്കങ്ങൾക്ക് എൻഎച്ച്എസിനെ സഹായിക്കാനായി മിലിട്ടറിയുടെ സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 12 ലക്ഷത്തോളം കോവിഡ് വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ കൊടുക്കാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത് . ഡിസംബർ ആദ്യവാരത്തോടെയാണ് ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ ബ്രഹ്ദ് യജ്ഞം ആരംഭിക്കുന്നത് . കോവിഡ് വാക്സിൻ വ്യക്തികളുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മുൻഗണനാക്രമത്തിലാവും നൽകുക. കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള മുൻഗണന താഴെ കൊടുത്ത പ്രകാരമാണ് .

നഴ്സിംഗ് ഹോമിലെ അന്തേവാസികളും അവിടുത്തെ ജീവനക്കാരും .
80 വയസിന് മുകളിലുള്ളവരും ആരോഗ്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരും
75 വയസ്സിനു മുകളിലുള്ളവർ
70 വയസ്സിനു മുകളിൽ ഉള്ളവർ
65 വയസ്സിനു മുകളിലുള്ളവർ
60 വയസ്സിനു മുകളിലുള്ളവർ
55 വയസ്സിനു മുകളിൽ ഉള്ളവർ
50 വയസ്സിനു മുകളിലുള്ളവർ
50 വയസ്സിനു താഴെയുള്ളവരുടെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടില്ല.