സ്വന്തം ലേഖകൻ

തിരുവനന്തപുരം : മറുനാടൻ മലയാളി ഷാജൻ സ്കറിയയും അദ്ദേഹത്തിന്റെ ഭാര്യ ഒളിമ്പ്യൻ ബോബി അലോഷ്യസും സംശയത്തിന്റെ നിഴലിൽ. സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ഇവർക്ക് ബന്ധം ഉണ്ടെന്ന് കേരളത്തിലെ പ്രമുഖ വാർത്താചാനൽ റിപ്പോർട്ട്‌ ചെയ്തതിന് പിന്നാലെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥയായ പ്രശസ്ത മലയാളി കായികതാരം ബോബി അലോഷ്യസ്, കേന്ദ്ര – കേരള സർക്കാരുകളിൽ നിന്നും വിദേശവിദ്യാഭ്യാസത്തിനായി അൻപത് ലക്ഷത്തോളം രൂപ വെട്ടിച്ചുവെന്ന് ആരോപണമുയർന്നു. എന്നാൽ ഇതിനെത്തുടർന്ന് ഉണ്ടായ അന്വേഷണങ്ങൾ എങ്ങുമെത്താതെ  അവസാനിക്കുകയായിരുന്നു.

സർക്കാർ ഗ്രാന്റോടെ യുകെയിൽ പഠനത്തിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി, യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്വന്തം ബിസിനസ് സ്ഥാനപനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു കരാർ ലംഘനം നടത്തിയത് ക്രിമിനൽ കുറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാനിരുന്ന സിബിഐ അന്വേഷണത്തിലാണ് സ്വപ്നയുടെയും സംഘത്തിന്റെയും ഇടപെടലുണ്ടായതായി പ്രമുഖ ചാനലിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടർ ബോബിയുടെ ഭർത്താവായ ഷാജൻ സ്കറിയയാണ്. ഇവർക്കെതിരെ നേഴ്സ് റിക്രൂട്മെന്റുമായും ബന്ധപ്പെട്ട തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് 34 ലക്ഷം രൂപയാണ് ഹൈജംപ് താരമായ ബോബി കൈപ്പറ്റിയത്.

അന്വേഷണം നിലച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബിയെ സർക്കാർ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ സെക്രട്ടറിയായി നിയമിച്ചു. ഈയൊരു ഗുരുതര ആരോപണത്തെത്തുടർന്ന് ഷാജന്റെയും ബോബിയുടെയും സാമ്പത്തിക സ്രോതസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയാണ്. ബോബിയുടെ മുൻ വിജിലൻസ് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും ശക്തിപ്പെടുന്നു. സ്വർണക്കടത്ത് പ്രതിയുമായി ഇവർക്കുള്ള ബന്ധം വാർത്തകൾ വന്നതോടുകൂടി കൂടുതൽ ഉന്നതരിലേക്കും സംശയം നീളാൻ സാധ്യതയുണ്ട്.