ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : പാർലമെന്റിൽ ഉടൻ അവതരിപ്പിക്കാനിരിക്കുന്ന ക്രിപ്റ്റോകറൻസി ബില്ലിനെപ്പറ്റി ശുഭപ്രതീക്ഷയോടെ  ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി : നിർമല സീതാരാമൻ. ക്രിപ്റ്റോ കറൻസി നിരോധനത്തെപ്പറ്റി നാളിതുവരെ  സംസാരിക്കാതെയിരുന്ന മന്ത്രി ഈ രംഗത്തെ നൂതനമായ സാധ്യതകൾ സ്വാഗതം ചെയ്യുന്നതായി വെളിപ്പെടുത്തി. സി‌എൻ‌ബി‌സി – ടിവി 18 ചാനലിന് നൽകിയ മറുപടിയിലാണ് നിർമല സീതാരാമൻ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ക്രിപ്റ്റോ കറൻസി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വിവരം പുറത്ത് വന്നശേഷം ആദ്യമായാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച് പരസ്യമായി  സംസാരിക്കുന്നത്.

ക്രിപ്റ്റോകറൻസിയെ പറ്റി വിശാലമായ തലത്തിലുള്ള ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാടെടുക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ റിസർവ് ബാങ്കുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എത് തരത്തിലുള്ള ഔദ്യോഗികമായ കറൻസി ആയിരിക്കണം ക്രിപ്റ്റോ കറൻസി എന്നതിനെപ്പറ്റി റിസർവ് ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും . ഈ മേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ദീർഘമായി അന്വേഷിക്കേണ്ടത്  ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു കേൾക്കുന്നത്. ലോകം ഈ സാങ്കേതിക വിദ്യയ്‌ക്കൊപ്പം അതിവേഗം കുതിച്ചു മുന്നേറുകയാണ്, ദ്രുത ഗതിയിലുള്ള  ഈ വളർച്ച നമ്മൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. നമ്മൾക്ക് അത് ആവശ്യമില്ലെന്ന് പറയാനും കഴിയില്ല. അതിനാൽ തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നും വളരെ തുറന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടാവുക .

ഡിജിറ്റൽ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ഉറ്റുനോക്കി അതേ നിലവാരത്തിൽ തന്നെ നമ്മളും ക്രിപ്റ്റോ കറൻസിയുടെ കാര്യത്തിലും നിലപാടെടുക്കുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. ക്രിപ്റ്റോ കറൻസിയെ ഒഴിവാക്കുന്ന ഒരു നിലപാട് ഒരിക്കലും ഉണ്ടാവില്ലെന്ന സൂചന ഇപ്പോൾ നൽകാൻ കഴിയുമെന്നും , ഡിജിറ്റൽ ലോകത്തും ക്രിപ്‌റ്റോ കറൻസിയിലും നടക്കുന്ന പരീക്ഷണങ്ങൾ നടത്തുവാനുള്ള വഴികൾ  തീർച്ചയായും നമ്മളും നോക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ക്രിപ്റ്റോകറൻസി നിയമനിർമ്മാണത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് മന്ത്രി അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു. ഭരണം മെച്ചപ്പെടുത്തുന്നതിനായി ക്രിപ്റ്റോകറൻസികൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ വിലയിരുത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു .

പുതുമയെയും പുതിയ സാങ്കേതികവിദ്യയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും , ബ്ലോക്ക്ചെയിൻ വളർന്നുവരുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണെന്നും, വെർച്വൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്‌റ്റോകറൻസിയെന്നും , തുറന്ന മനസ്സോടെ പുതിയ ആശയങ്ങൾ വിലയിരുത്തുകയും പര്യവേക്ഷണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കൊപ്പം , ഈ രണ്ട് മന്ത്രിമാരുടെ പ്രസ്താവന ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ച തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പല ലോകരാജ്യങ്ങളെപ്പോലെ ഇന്ത്യയും ഒരു  ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ലക്ഷങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.