42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് 42 വര്‍ഷം മുമ്പ് വിഗ്രഹങ്ങള്‍ മോഷണം പോയത്.

ലണ്ടനില്‍നിന്ന് കണ്ടെടുത്ത വിഗ്രഹം കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചു. വിഗ്രഹങ്ങള്‍ ചെന്നൈയില്‍ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങള്‍ – പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്.

സീതാ-രാമ-ലക്ഷ്മണ-ഹനുമാന്‍ വിഗ്രഹങ്ങളാണ് അന്ന് മോഷണം പോയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ തിരിച്ചു കിട്ടിയത്. ഹനുമാന്‍ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാല്‍ വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ല്‍ പൊരയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ വിവരത്തെത്തുടര്‍ന്ന്, മോഷ്ടിച്ച നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം ഈ വര്‍ഷം സെപ്റ്റംബറില്‍ ലണ്ടനിലെ ഒരു പുരാതന കളക്ടറില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് മൂന്ന് വിഗ്രഹങ്ങള്‍ (രാമ, ലക്ഷ്മണ, സീത) ഇന്ത്യന്‍ എംബസിക്ക് കൈമാറുകയായിരുന്നു. വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഈ ആഴ്ച ആദ്യം തമിഴ്നാട് സര്‍ക്കാരിന് കൈമാറി. വെള്ളിയാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി ചെന്നൈയിലെ വിഗ്രഹങ്ങള്‍ പരിശോധിച്ച് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരേശ്വരിക്ക് കൈമാറി.