വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു മൽസരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ് ആയി ഇൻഡോ അമേരിക്കൻ പെൺകുട്ടി മേധാ രാജിനെ നിയമിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രചാരണം ഡിജിറ്റലായി മാറുന്നതിനിടെയാണ് ബൈഡന്റെ നടപടി. ഡിജിറ്റൽ വിദ്യയുടെ എല്ലാ മേഖലകളിലും മേധ പ്രവർത്തിക്കുമെന്നും പരമാവധി പ്രയോജനപ്പെടുത്തുമെന്നും ബൈഡന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.

ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫായി ബോ ബൈഡന്റെ ക്യാംപെയ്നിൽ ചേർന്നു. തിരഞ്ഞെടുപ്പിന് 130 ദിവസങ്ങൾ മാത്രം. ഒരു നിമിഷം പോലും വെറുതെ കളയാനില്ല – മേധ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബുട്ടിഗെയ്ഗിന്റെ പ്രചാരണസംഘത്തിൽനിന്നാണു മേധ ബൈഡനൊപ്പം എത്തുന്നത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ‌നിന്ന് രാജ്യാന്തരപൊളിറ്റിക്സിൽ ഗ്രാജുവേഷനും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും നേടി.

2016ല്‍ ഹിലറി ക്ലിന്റനൊപ്പം പ്രവർത്തിച്ചിരുന്ന ക്ലർക് ഹംഫ്രിയാണ് ഫണ്ട് കണ്ടെത്തലിൽ ബൈഡന്റെ പുതിയ ഡപ്യൂട്ടി ഡിജിറ്റൽ ഡയറക്ടർ. ജോസ് നുനെസ് ഡിജിറ്റൽ ഓർഗനൈസിങ് ഡയറക്ടറാണ്. ഡിജിറ്റർ പാർട്ട്നർഷിപ്പിന്റെ ഡയറക്ടർ ക്രിസ്ത്യൻ ടോമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ബൈഡന്‍ ഡിജിറ്റൽ പ്രചാരണവും ഫണ്ട് കണ്ടെത്തലുമായി മുന്നോട്ടു പോകുകയാണ്. ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിക്കപ്പെട്ട രാജ്യമാണ് യുഎസ്. 2.64 മില്യൻ രോഗികളാണ് ഇവിടെയുള്ളത്. 1,28,000 പേർ ഇതുവരെ മരിച്ചു.