ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതിക്ക് പകരം 10 വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേര്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വീടിനു മുന്നില്‍ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ സ്ഥാനത്താണ് മരിച്ചയാളുടെ പേര് വന്നത്. കേസിലെ യഥാര്‍ത്ഥ പ്രതി ഒളിവില്‍ പോവുകയും ചെയ്തു.

സംഭവം വിവാദമായപ്പോള്‍ കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ് എക്‌സൈസ്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ചാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത്.

ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ നിന്നവര്‍ നല്‍കിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ കെ അനില്‍കുമാര്‍ വ്യക്തമാക്കി. യഥാര്‍ഥ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.