ന്യൂസ് ഡെസ്ക് , മലയാളം യുകെ

രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ഏകദേശം ഒരു ദശലക്ഷം വിദ്യാർത്ഥികളാണ് ക്രിസ്മസ് അവധിക്ക് സ്വന്തം വീടുകളിലേക്ക് എത്തിച്ചേരുന്നത്. ഇതിനായി ദുരന്തഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ മാതൃകയിലുള്ള പദ്ധതി ഡിസംബർ 3 നും 9 നും ഇടയിലായി നടപ്പാക്കാനാണ് തീരുമാനം.

വീടുകളിലേയ്ക്ക് വിദ്യാർഥികൾ മടങ്ങുന്നതിന് മുമ്പ് തന്നെ പരമാവധി റാപ്പിഡ് ടെസ്റ്റുകളും നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു വഴിയായി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിച്ചേരുന്ന സ്വന്തം ഭവനത്തിലും സ്ഥലങ്ങളിലും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും കഴിയും. വെയിൽസിൽ ഡിസംബർ മൂന്നാം തീയതി മുതലും ഇംഗ്ലണ്ടിൽ ഒമ്പതാം തീയതിയ്ക്ക് ശേഷവും ഓൺലൈൻ മാധ്യമങ്ങളിലൂടെ ക്ലാസുകൾ തുടരുകയും ചെയ്യും.

നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും വിദ്യാർത്ഥികളുടെ തിരിച്ചുവരവിനായിട്ടുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഡിസംബർ രണ്ടിന് അവസാനിക്കുന്ന രാജ്യത്തെ ദേശീയ ലോക്ക്ഡൗണിന് ശേഷമുള്ള ആഴ്ച മടക്കത്തിനായി നിശ്ചയിച്ചതിലൂടെ വിദ്യാർഥികളിൽനിന്ന് മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന രോഗവ്യാപനതോത് കുറയ്ക്കാൻ ഇടയാക്കുമെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ മിഷേൽ ഡൊലാർ പറഞ്ഞു.

ഡിസംബർ 9-ന് കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥിക്കും ഐസൊലേഷനിൽ കഴിയാനും രോഗം ഭേദമായ ശേഷം ക്രിസ്മസിന് മുൻപ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് എത്തിച്ചേരാനും കഴിയും. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച സമയത്ത് മാത്രം വീട്ടിലേക്ക് യാത്ര ചെയ്യാനുള്ള ശക്തമായ നിർദ്ദേശം ആണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നത്. പല വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ പ്രായമായവരും മറ്റ് രോഗാവസ്ഥയിൽ ഉള്ളവരും ഉള്ളതിനാൽ ഇത്രയധികം വിദ്യാർഥികളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മേഖലയിലുള്ളവർ കാണുന്നത്.