ലണ്ടന്‍: എന്‍എച്ച്എസ് ഫണ്ടിംഗുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതികള്‍ ആരംഭിക്കുമെന്നും തെരേസ മേയ് അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിന് കഴിയുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും സര്‍ക്കാരിനുള്ളില്‍ത്തന്നെയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. ജെറമി ഹണ്ട്, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ എന്‍എച്ച്എസ് ഫണ്ടുകളില്‍ വര്‍ദ്ധന വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതിയില്‍ എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. എന്‍എച്ച്എസ് ബജറ്റില്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവായിരിക്കും വരുത്തുകയെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കണക്കാക്കുന്നത്. അപ്രകാരമാണെങ്കില്‍ 2022-23 വര്‍ഷത്തോടെ 150 ബില്യന്‍ പൗണ്ടായിരിക്കും അനുവദിക്കപ്പെടുക. നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നതിനേക്കാള്‍ 20 ബില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഈ വര്‍ഷം എന്‍എച്ച്എസിന് 125 ബില്യന്‍ പൗണ്ടാണ് അനുവദിച്ചത്.

ഈസ്റ്ററിനു മുമ്പായി ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാനാകുമെന്നും 2019ല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് മുമ്പായി ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്നും കോമണ്‍സ് സെലക്റ്റ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ മേയ് വ്യക്തമാക്കി. എന്‍എച്ച്എസ് 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ ഈ ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതിക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.