ഈ വർഷത്തെ ജി 20 ഉച്ചകോടിക്ക് ജപ്പാനിലെ ഒസാക്കയിൽ ഇന്നലെ തുടക്കമായി. ജി 20യുടെ പതിനാലാം സമ്മേളനമാണ് ഒസാക്കയിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ജൂൺ 27, 28, 29 തീയതികളിലായി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോള സുസ്ഥിര വികസനം, ആഗോള വ്യാപാരം, തീവ്രവാദ പ്രചരണം തടയുക , കുടിയേറ്റം എന്നീ വിഷയങ്ങൾക്കാണ് ഈ സമ്മേളനം കൂടുതൽ ഊന്നൽ നൽകുക. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തന്റെ അവസാന ജി 20 ഉച്ചകോടിയിൽ തെരേസ മേ പങ്കെടുത്തു. നമ്മുക്ക് ഒന്നിച്ച് ഈ ഭൂമിയെ സുരക്ഷിതമാക്കാം എന്ന സന്ദേശമാണ് തെരേസ മേ നൽകിയത്. കാലാവസ്ഥ വ്യതിയാനത്തിൽ ബ്രിട്ടന്റെ നേതൃത്വം പിന്തുടരാൻ മറ്റ് രാജ്യങ്ങളോട് മേ ആഹ്വാനം ചെയ്തു. കാലാവസ്ഥ വ്യതിയാനം നിയമപ്രകാരം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ആദ്യ രാജ്യമായി ഇന്ന് യുകെ മാറി. 2050ഓടെ കാർബൺ എമിഷൻ പൂജ്യമായി കുറയ്ക്കാൻ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ അറിയിച്ചു.

സ്വിറ്റസർലണ്ടിലെ മഞ്ഞു കട്ടകൾ ഉരുകുന്നത്, അടിയന്തര നടപടിയുടെ ആവശ്യകത വ്യക്തമാകുന്നു എന്ന് തെരേസാ മെയ് അഭിപ്രായപ്പെട്ടു . ബ്രിട്ടനിൽ കൊണ്ടുവന്ന പുതിയ നിയമങ്ങൾ പ്രധാനപ്പെട്ടവയാണെന്നും ഭാവിയിൽ ഇത് സഹായകമാകുമെന്നും തെരേസ മേ പറഞ്ഞു. യുകെയ്ക്ക് എന്ത് ചെയ്യാം എന്ന് മാത്രമല്ല, നമ്മുക്ക് ഒന്നിച്ച് എന്ത് മാറ്റം കൈവരിക്കാൻ സാധിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.” തെരേസ മേ കൂട്ടിച്ചേർത്തു. ജൂലൈ 28ന് റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിനെ തെരേസ മേ സന്ദർശിക്കും. ആദ്യമായാണ് ജി 20 ഉച്ചകോടിയ്ക്ക് ജപ്പാൻ ആതിഥേയത്വം വഹിക്കുന്നത്.