പ്രധാനമന്ത്രിയുടെ യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് റിവ്യ പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കില്ലെന്ന് ഫണ്ടിംഗ് റിവ്യൂവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കുന്നത് നികുതി വര്‍ദ്ധനവിന് കാരണമാകുമെന്നും ഇത് യൂണിവേഴ്‌സിറ്റി സീറ്റുകളെ പരിമിതപ്പെടുത്തുമെന്നും തേരേസ മേയ് പറയുന്നു. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ വില നേരിട്ട് നല്‍കേണ്ടതായിട്ടുണ്ടെന്ന് തെരേസ മേയ് പറയുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ് ഫിനാന്‍സിംഗ് ആന്റ് യൂണിവേഴസിറ്റി ഫണ്ടിംഗ് റിവ്യൂവാണ് തേരേസ മേയ് അവതരിപ്പിച്ചത്. അതേസമയം ട്യൂഷന്‍ ഫീസുകള്‍ നിര്‍ത്തലാക്കുമെന്നും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചുകൊണ്ടു വരുമെന്നിമാണ് ലേബര്‍ പാര്‍ട്ടി നയം.

ഏതാണ്ട് എല്ലാ കോഴ്‌സുകളിലും വര്‍ഷത്തില്‍ ഈടാക്കുന്ന ഫീസ് 9,250 പൗണ്ടാണ്. 6.1 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ സിസ്റ്റങ്ങളില്‍ ഒന്നാണ് ഇഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുന്നത്. വിദ്യഭ്യാസത്തിന്റെ മൂല്യവും ഗുണങ്ങളും ഫീസും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തേരെസ മേയ് പറഞ്ഞു. ഫീസിനത്തിലെ വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 9250 പൗണ്ട് ഫീസില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക മരവിപ്പിക്കല്‍ ചുരുങ്ങിയത് അടുത്ത വര്‍ഷം വരെയെങ്കിലും നിലനില്‍ക്കും. പക്ഷേ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച നടപടികളൊന്നും മന്ത്രിമാരുടെ ഭാഗത്ത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതീക്ഷിച്ചിരുന്ന ഫീസ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി് ഫണ്ടിംഗ് റിവ്യൂ അനാവശ്യമായ സമയം നഷ്ടപ്പെടുത്താലായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. സര്‍ക്കാരിന് തെറ്റുപറ്റിയതായി പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നുവെന്നും റൈനര്‍ പറഞ്ഞു. ട്യൂഷന്‍ ഫീസുകള്‍ എടുത്തു കളയുകയും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചകെ കൊണ്ടുവരികയും സൗജന്യ വിദ്യഭ്യാസം നല്‍കുകയും ചെയ്യുമെന്നാണ് ലേബര്‍ നയമെന്ന് അവര്‍ വ്യക്തമാക്കി. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.