ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ്-19 ന്റെ രണ്ടാം വ്യാപനത്തിന് ശമനം ഉണ്ടായതോടു കൂടി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സർക്കാർ. കോവിഡ് -19 ന്റെ വരവോടുകൂടി ഏറ്റവുമധികം തിരിച്ചടികൾ നേരിട്ട ഒരു മേഖലയാണ് വ്യോമയാന രംഗം. അതിനാൽ തന്നെ വ്യോമയാന രംഗത്തെ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ പ്രഥമ പരിഗണനയിലാണ്. അതിന്റെ ഭാഗമായി മെയ് -16ന് ശേഷം ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റെയിൻ ആവശ്യമായി വരില്ല. എന്നാൽ യാത്രയ്ക്ക് മുൻപും പിൻപുമുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.

നിലവിൽ അടിയന്തര സാഹചര്യത്തിൽ മാത്രമേ വിദേശ യാത്രകൾ ചെയ്യാൻ അനുമതിയുള്ളൂ. എന്നാൽ കോവിഡ് ടെസ്റ്റിനുള്ള ചിലവ് ഫ്ലൈറ്റ് ടിക്കറ്റിനേക്കാൾ കൂടുതലാണെന്നുള്ള പരാതി ഈസി ജെറ്റ് മേധാവി ജോഹൻ ലുൻഡ്ഗ്രിനിനെ പോലുള്ളവർ ഉന്നയിച്ചിട്ടുണ്ട്. ഒരു കോവിഡ് ടെസ്റ്റിനുള്ള ചിലവ് 200 പൗണ്ട് വരെയാകാം. ചിലവ് കുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നാണ് വ്യോമയാന മേഖലയിലുള്ള കമ്പനികളുടെ ആവശ്യം. ഈ ആവശ്യത്തോട് അനുഭാവപൂർണമായ പ്രതികരണമാണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.