തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ്19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പിഎസ്ഡബ്യു മാധവറാവു ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

മാധവറാവുവിന് കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ചത്. ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളാവുകയായിരുന്നു. തുടർന്ന് അത്യാസന്നനിലയിലായ അദ്ദേഹത്തിന് മരണം സംഭവമായിരുന്നു.

വോട്ടെടുപ്പിന് ശേഷമാണ് മരണം സംഭവിച്ചത് എന്നതിനാൽ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാൽ മാധവറാവു വിജയിക്കുകയാണെങ്കിൽ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സഞ്ജയ് ദത്ത് മാധവറാവുവിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പാർട്ടി ഒന്നടങ്കം പങ്കു ചേരുന്നതായും മാധവറാവുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ അറിയിച്ചു.

ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലെ 234 നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.