നടന്‍ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. നടന്മാരായ ജോജു, ടോവിനോ തുടങ്ങിയവർ പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഇത്.തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്നാണ് ബൈജുവിന്റെ നിലപാടെന്നാണ് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. അതേസമയം ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളതെന്നു പറയുന്ന നിർമ്മാതാവ് സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പടെ നല്‍കിയെന്നാണ് വിവരം.

അതേസമയം വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്‌ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. എന്നാൽ പ്രതിഫലം കുറച്ചുവെന്ന വാർത്തകൾ തള്ളി നടൻ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.പ്രതിഫലം വാങ്ങാതെയാകും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ സമ്മതിച്ചിരിക്കുന്നത്. അതേസമയം ജോജു ജോര്‍ജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്. കൊവിഡിന് മുന്‍പ് 75 ലക്ഷം വാങ്ങിയിരുന്ന ടൊവിനോ ഒരു കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. 45 ലക്ഷം വാങ്ങിയിരുന്ന ജോജു 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതോടെ രണ്ടു താരങ്ങളുടെയും സിനിമയുടെ ചിത്രീകരണാനുമതി പുനപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാല്‍ മാത്രമെ ചിത്രീകരണാനുമതി നല്‍കു എന്നായിരുന്നു സംഘടനയുടെ നിലപാട്. ഇതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.