ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവെൻട്രി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഹാളിൽ പാർട്ടിക്കായി ഒത്തുകൂടിയത് 200ലധികം പേർ. ചൊവ്വാഴ്ച പുലർച്ചെയാണ് കോവെൻട്രി സർവകലാശാലയിലെ ഹാളിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. പാർട്ടിയുടെ പല വിഡീയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചില സാമുദായിക മേഖലകൾ അടച്ചുപൂട്ടാനും സുരക്ഷ വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥർ അരുൺഡെൽ ഹൗസ് മാനേജുമെന്റുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമവും പരമാവധി ആറു പേർക്ക് മാത്രം ഒത്തുകൂടാമെന്ന നിയമവും നിലനിൽക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ഈ പെരുമാറ്റം അത്യധികം ആശങ്ക ഉളവാക്കുന്നതാണ്. നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള വിദ്യാർത്ഥികളുടെ ആട്ടവും പാട്ടും രോഗവ്യാപന ഭീതി വർധിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിതരായ 5 പേരുള്ള കോവെൻട്രി സർവകലാശാലയ്ക്ക് സംഭവത്തെക്കുറിച്ച് അറിയാമെന്നും സർവകലാശാലയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും വക്താവ് പറഞ്ഞു. കുറഞ്ഞത് 32 സർവകലാശാലകളിലായി 500 ലധികം കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രിട്ടനിലുടനീളം 4,000 വിദ്യാർത്ഥികൾ രണ്ടാഴ്ചയായി ക്വാറന്റൈനിൽ കഴിയുകയാണ്.

വൈറ്റ്ഫ്രിയേഴ്‌സ് ലെയ്‌നിലെ സ്വകാര്യ താമസസ്ഥലങ്ങളിൽ നിന്നുള്ള ഫൂട്ടേജുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ നിയമലംഘനത്തിൽ അപലപിക്കുന്നുവെന്ന് കോവെൻട്രി സർവകലാശാല അറിയിച്ചു. സംഭവത്തെ സർവകലാശാല വളരെ ഗൗരവമായി കാണുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഇയാൻ ഡൺ പറഞ്ഞു. ഈ വർഷത്തേക്ക് തുറന്ന അരുൺഡെൽ ഹൗസിലാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ താമസിക്കുന്നതെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഹാളുമായി നേരിട്ട് ബന്ധമില്ലെന്ന് ഡൺ പറഞ്ഞു. വീഡിയോയിൽ ഉൾപ്പെട്ട ആരെങ്കിലും വിദ്യാർത്ഥികളാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥർ ഹാളിലെ സിസിടിവി പരിശോധിക്കുന്നുണ്ടെന്നും ഇത് ആസൂത്രിതമായ പാർട്ടിയാണെന്ന് തെളിവുകൾ പുറത്തുവന്നാൽ നടപടിയെടുക്കുമെന്നും പോലീസ് വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ഒത്തുചേരലിനെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഹാൾ നടത്തുന്ന നിഡോ പറഞ്ഞു. കുറച്ചുപേരുടെ പ്രവർത്തികൾ മറ്റു പലരുടെയും ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്. സർവകലാശാലകളിലടക്കം രോഗം വ്യാപിക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളുടെ നിരുത്തരവാദപരമായ പ്രവർത്തി ആരോഗ്യമേഖലയെയും ആശങ്കയിലാക്കുന്നുണ്ട്.