സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയിരിക്കുകയാണ്. രോഗം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സ്വയം ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്ന രണ്ടു മില്യനോളം ആളുകൾകൾക്ക് അവരുടെ ഉറ്റവരെയും, സ്നേഹിതരേയും കാണുവാൻ തിങ്കളാഴ്ച മുതൽ അവസരം ഉണ്ടായിരിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഈ തീരുമാനം അറിയിച്ചത്. ഇതോടൊപ്പം തന്നെ രണ്ടു മാസത്തിലേറെയായി ഇത്തരത്തിൽ സ്വന്തം വീടുകളിൽ തന്നെ കഴിയുന്ന ആളുകളുടെ മനഃസ്സാന്നിധ്യത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റീസ് സെക്രട്ടറി റോബർട്ട്‌ ജനറിക് ഇതിനെ സംബന്ധിച്ചുള്ള എല്ലാ മാർഗ നിർദേശങ്ങളും ഇന്ന് പുറപ്പെടുവിക്കും. എന്നാൽ ഇത്തരം കൂടി കാഴ്ചകൾ എല്ലാം തന്നെ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശമുണ്ട്. ഒറ്റയ്ക്ക് കഴിയുന്നവർക്ക് മറ്റ് വീടുകളിൽ കഴിയുന്ന സ്നേഹിതരെയും, കുടുംബാംഗങ്ങളെയും കാണുവാനും അവസരമുണ്ട്.

എന്നാൽ ജൂൺ 30 വരെ ഇവർ താമസിക്കുന്ന ഇടങ്ങളിൽ തന്നെ കഴിയണമെന്നാണ് നിർദ്ദേശം. എന്നാൽ അവരുടെ ജീവിതം കുറച്ചു കൂടെ സുഖകരമാക്കാൻ ഉള്ള തീരുമാനങ്ങൾ ആണ് ഇപ്പോൾ എടുക്കുന്നത്. ഇത്തരത്തിൽ സ്വയം മുൻകരുതൽ എടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ ഇവരുടെ എല്ലാ ആവശ്യങ്ങളിലും സഹായിച്ച വോളണ്ടിയർമാരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകളും സഹായഹസ്തങ്ങളും ഇത്തരം വോളണ്ടിയർമാർ ആണ് നൽകിയത്.

കൊറോണ രോഗബാധയുടെ നിരക്ക് ബ്രിട്ടണിൽ കുറഞ്ഞതിനാലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്ന് കമ്മ്യൂണിറ്റി സെക്രട്ടറി പറഞ്ഞു. എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് രോഗബാധ കൂടാൻ ഇടയാക്കും എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം ഇളവുകൾ രോഗബാധയുടെ രണ്ടാംവരവിന് കാരണമാകുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥാൻ വാൻ ടാം ആശങ്ക അറിയിച്ചു.