സ്വന്തം ലേഖകൻ

ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈൻ. സ്‌പെയിനിലെ കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ വർധനവുണ്ടായതിനാൽ യുകെ സർക്കാർ ഈ മാറ്റം ഉടൻ പ്രഖ്യാപിക്കുമെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഇന്നുതന്നെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് വാർത്തകൾ. മാഡ്രിഡ്, ബാഴ്‌സലോണ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ രണ്ടാം ഘട്ട രോഗവ്യാപനം ഉടൻ ഉണ്ടാകുമെന്ന് സ്‌പെയിൻ മുന്നറിയിപ്പ് നൽകി. അണുബാധയുടെ വർദ്ധനവ് മൂലം മേഖലയിലെ എല്ലാ നൈറ്റ്ക്ലബ്ബുകളും ബാറുകളും അടുത്ത രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് കാറ്റലോണിയ സർക്കാർ അറിയിച്ചു. പല ബ്രിട്ടീഷുകാരും സ്പെയിനിൽ വീടുള്ളവരാണ്. മാത്രമല്ല യാത്രികർക്ക് പ്രിയപ്പെട്ട ഒരിടം കൂടിയാണ് സ്പെയിൻ. അതിനാൽ തന്നെ സർക്കാർ വളരെ വേഗം കൈക്കൊള്ളുന്ന ഈയൊരു തീരുമാനം സ്പെയിനിൽ നിന്ന് തിരികെയെത്തുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കും.

900 ത്തിൽ അധികം പുതിയ വൈറസ് കേസുകൾ സ്പാനിഷ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. യുകെ യാത്രക്കാർക്കുള്ള ക്വാറന്റൈൻ നടപടികൾ ജൂൺ ആദ്യം സർക്കാർ അവതരിപ്പിച്ചിരുന്നു. വ്യോമയാന, യാത്രാ വ്യവസായങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ക്വാറന്റൈൻ കൂടാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സ് കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ട്വീറ്റ് ചെയ്തു. എസ്റ്റോണിയ, ലാറ്റ്വിയ, സ് ലൊവാക്യ, സ് ലൊവേനിയ, സെന്റ് വിൻസെന്റ്, ഗ്രനേഡൈൻസ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന ആർക്കും രണ്ടാഴ്ചത്തേക്ക് ഐസൊലേഷനിൽ കഴിയേണ്ടതില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചു.