യുകെയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കേരളത്തില്‍. യുകെയില്‍ നിന്നും എത്തിയ ആറ് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് രണ്ട് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍ കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. ഭയം വേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം.കൊവിഡിന്റെ വകഭേദം കണ്ടെത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. എന്നാല്‍ പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.അതിനാല്‍ ഭയം വേണ്ടെന്നും ജാഗ്രത മതി എന്നും മന്ത്രി പറഞ്ഞു. നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു.