അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

95 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന ഫൈസർ വാക്സിന് അനുമതി നൽകിയ ലോകത്തെ തന്നെ ആദ്യ രാജ്യമായി യുകെ മാറി. ഇതോടെ യുകെയിൽ ഉടൻതന്നെ വാക്‌സിൻ വിതരണം സാധ്യമാകും. ആദ്യഘട്ട വിതരണത്തിനുള്ള വാക്‌സിനുകൾ യുകെയിലേയ്ക്ക് അയച്ചു കഴിഞ്ഞുവെന്ന് ഫൈസറിൻെറ വക്താവ് പറഞ്ഞു. അടുത്ത ഘട്ടത്തിൽ വിതരണത്തിനുള്ള 8 ലക്ഷം ഡോസുകൾ ഉടൻതന്നെ അയക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

വാക്സിൻ വിതരണത്തിൻെറ ഭാഗമായി എൻഎച്ച്എസ് ഉടൻതന്നെ ആളുകളുമായി ബന്ധപ്പെടുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കെയർ ഹോമുകളിലെ അന്തേവാസികളും ജീവനക്കാരും, ആരോഗ്യപ്രവർത്തകരും, 80 വയസ്സിന് മുകളിൽ പ്രായമുള്ളവരും ആണ് പ്രതിരോധകുത്തിവയ്പ്പ് എടുക്കാനുള്ള മുൻഗണനാ പട്ടികയിൽ ഉള്ളത്. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരിക്കേണ്ടി വരുന്നത് വാക്സിൻ വിതരണം നേരിടുന്ന പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് സംഭരിക്കാൻ സൗകര്യമുള്ള ആശുപത്രികളിലൂടെയാവും പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കുക.

വളരെയേറെ വാക്‌സിനുകൾ പരീക്ഷണത്തിൻെറ വിവിധ ഘട്ടങ്ങളിൽ ഉണ്ടെങ്കിലും ഏറ്റവും ആദ്യം യാഥാർഥ്യമായത് ഫൈസർ വാക്‌സിനാണ്. സാധാരണയായി വാക്‌സിൻ വികസിപ്പിക്കുക എന്നത് വർഷങ്ങളുടെ സമയമെടുക്കുന്ന പ്രക്രീയയാണ്. എന്നാൽ ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി10 മാസമേ എടുത്തുള്ളൂ എന്നത് അഭിമാനിക്കുന്ന നേട്ടമായി ചൂണ്ടികാണിക്കപ്പെടുന്നു. യുകെ ഇതിനകം 40 ദശലക്ഷം ഡോസ് ഫൈസർ വാക്‌സിൻ ഓർഡർ ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് 20 ദശലക്ഷം ആൾക്കാർക്ക് വാക്‌സിനേഷൻ നൽകാൻ സാധിക്കും. പ്രതിരോധ കുത്തിവെയ്പ്പിലൂടെ നേടിയെടുക്കുന്ന സംരക്ഷണം രാജ്യത്തെ സാധാരണനിലയിലേയ്ക്ക് എത്തിക്കുകയും സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.