ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു.

അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.