നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യുമെന്ന് ധരിപ്പിച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍. ഫെബ്രുവരി 26ന് പെണ്‍കുട്ടി നാഗ്പുര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

നഗ്‌നയായി ചില പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി രൂപ മഴപോലെ പെയ്യുമെന്നായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. വിവസ്ത്രയാകണമെന്ന് കേട്ടതോടെ ചതി മനസിലാക്കിയ പെണ്‍കുട്ടി ഇത് നിരസിച്ചു. എന്നാല്‍ വീണ്ടും ഇതേ ആവശ്യവുമായി പ്രതി തന്നെ സമീപിച്ചെന്നും കാണിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്‌കര്‍(41), വിനോദ് ജയറാം മസ്രാം(42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി വിക്കിയ്ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.