യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് സ്വകാര്യ ട്യൂട്ടര്‍മാരെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ അഞ്ചിലൊരാള്‍ വീതം പഠന സഹായത്തിനായി ട്യൂട്ടര്‍മാരെ സമീപിക്കുന്നുവെന്ന് സ്റ്റുഡന്‍സ് ഡിസ്‌കൗണ്ട് വൗച്ചര്‍ സൈറ്റായ യുണിഡേയ്‌സ് (UNiDAYS) നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ്, അപ്പര്‍ സെക്കന്റ് ക്ലാസ് എന്നിങ്ങനെ ഉന്നത വിജയം നേടുന്നതിനായുള്ള സമ്മര്‍ദ്ദമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ഫ്‌ളീറ്റ് ട്യൂട്ടേര്‍സ് മാനേജിംഗ് ഡയറക്ടര്‍ മൈലീന്‍ കേര്‍ട്ടിസ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ട്യൂട്ടര്‍മാരുടെ സഹായത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും പഠനത്തിലെ പിന്നോക്കാവസ്ഥയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണമെന്നും കേര്‍ട്ടിസ് വ്യക്തമാക്കുന്നു. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ ഇവരില്‍ പലര്‍ക്കും എഴുതാന്‍ പോലും അറിയില്ലെന്നതാണ് വാസ്തവം. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് അതുകൊണ്ടുതന്നെ ഇവര്‍ക്ക് എത്തിച്ചേരാനാകുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ട്യൂട്ടര്‍ എന്ന തരത്തിലുള്ള സേവനമാണ് മൂന്നില്‍ രണ്ടു പേരും തേടുന്നത്. കൂടാതെ അഞ്ചില്‍ ഒരാളെന്ന തോതില്‍ ഗ്രൂപ്പ് ട്യൂട്ടര്‍മാരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നുമുണ്ട്.

3,500 അണ്ടര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേരുടെയും ട്യൂഷന്‍ ഫീസ് നല്‍കുന്നത് ഇവരുടെ കുടുംബങ്ങളാണ്. 16 ശതമാനം പേര്‍ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും 13 ശതമാനം പേര്‍ വിദ്യഭ്യാസ വായ്പയില്‍ നിന്നുമാണ് ട്യൂഷന്‍ ഫീസിനായുള്ള പണം കണ്ടെത്തുന്നത്. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന യുവതീയുവാക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഡിഗ്രികളുടെ മൂല്യം താഴേക്ക് കൊണ്ടു വന്നതായി കേര്‍ട്ടിസ് ചൂണ്ടി കാണിക്കുന്നു. ഡിഗ്രി ലെവല്‍ ട്യൂഷനുകള്‍ നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ 65 പൗണ്ടാണ് മണിക്കൂറിന് ഈടാക്കുന്നത്. പ്ലേസ്‌മെന്റ് ഫീ ആയി 50 പൗണ്ടും നല്‍കണം.