ഒരാഴ്ചയ്ക്കുള്ളില്‍ അയർലണ്ട് തലസ്ഥാനമായ ഡബ്ലിന്‍ തെരുവില്‍ ഭവനരഹിതരായി മരിച്ചുവീണത് അഞ്ച് പേര്‍.വീടില്ലാത്തവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ഫോറം നിര്‍ത്തലാക്കിയതാണ് ഇവര്‍ തെരുവില്‍ മരിക്കാന്‍ കാരണമായതെന്ന് ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലെസ് ചാരിറ്റി ചൂണ്ടിക്കാട്ടി.വളരെ ദു:ഖമുണ്ടാക്കുന്നതാണ് ഈ മരണങ്ങള്‍. ഇതില്‍ മൂന്ന് മരണങ്ങള്‍ക്ക് സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആവശ്യമാണെന്നും ചാരിറ്റി സംഘടന കൂട്ടിച്ചേര്‍ത്തു.

ഭവനരഹിതരായ ആളുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്ന് ഐസിഎച്ച്എച്ച്സിഇഒ ആന്റണി ഫ്ലിന്‍ പറഞ്ഞു.ഇതിനായി ഭവനരഹിതരുടെ ഫോറം പുനരുജ്ജീവിപ്പിക്കണമെന്ന് മേയര്‍ പ്രഭുവിനോട് ആവശ്യപ്പെട്ടു.ഈ മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടോ എന്നത് സംശയകരമാണ്. അതിനാല്‍

കഴിഞ്ഞ മാസത്തെ മരണങ്ങള്‍ സംബന്ധിച്ച് ഡിആര്‍എച്ച്ഇ (ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്സിക്യൂട്ടീവ്) റിപ്പോര്‍ട്ട് നല്‍കണമെന്ന് ചാരിറ്റി അഭ്യര്‍ത്ഥിച്ചു.

മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും ഡബ്ലിന്‍ മേയര്‍ ഹേസല്‍ ചു അനുഭാവം അറിയിച്ചു.ഭവനരഹിതരെ സഹായിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മേയര്‍ ട്വിറ്ററില്‍ പറഞ്ഞു.

കോവിഡ് രോഗബാധ വ്യാപകമായതോടെ സംരക്ഷണത്തിലാക്കിയ ആയിരക്കണക്കിന് ഭവന രഹിതര്‍ക്ക് തുടര്‍ പിന്തുണ നല്കാനാവാഞ്ഞതാണ് ദുരിതത്തിന് കാരണമെന്ന് കരുതപ്പെടുന്നു.