കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.

അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ഇത്തവണ അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണിൽ ഒരുക്കിയിരിക്കുന്നത്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.

അതിനിടെ, പുതിയ ഭരണകൂടത്തിന് ആശംസയറിച്ച് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീഡിയോ സന്ദേശം പങ്കുവെച്ചു. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.

തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നു പറഞ്ഞ ട്രംപ്, ക്യാപിറ്റോൾ കലാപത്തിനെതിരെ പരാമർശവും നടത്തി. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.