ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്‌ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി. രണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി. വേളി ടൂറിസ്റ്റ് വില്ലേജിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് കനത്ത മഴയെ തുടര്‍ന്ന് കായലില്‍ മുങ്ങിപ്പോയത്.

രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ മഴയില്‍ വേളി കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റസ്റ്റോറന്റ് മുങ്ങിയത്. ആറുമാസം മുന്‍പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് ഫ്‌ലോട്ടിങ് റസ്റ്റോറന്റ് നവീകരിച്ചത്. മലിനജലം കളയുന്ന സംവിധാനത്തിലൂടെ കായല്‍ വെള്ളം കയറിയതാവാമെന്ന് നിര്‍മ്മാണ കമ്പനിയുടെ വിശദീകരണം.

എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. ലോക്ഡൗണായതിനാല്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. റെസ്റ്റോറന്റിലെ മലിനജലം പുറത്തേക്ക് കളയാനുള്ള സംവിധാനത്തിലൂടെ കായല്‍ വെള്ളം അകത്ത് കയറിയതാണ് മുങ്ങാന്‍ കാരണമെന്നും ജീവനക്കാരുടെ അശ്രദ്ധയാണിതിന് കാരണമെന്നുമാണ് നിര്‍മ്മിച്ച സ്വകാര്യകമ്പനിയുടെ വിശദീകരണം. വെള്ളം കയറി തുടങ്ങിയതോടെ ഫയര്‍ ഫോഴ്‌സ് എത്തി വെള്ളം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.