ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. മലയാള സിനിമയില്‍ ഇനി പാടില്ലെന്നുള്ള വിജയിയുടെ തീരുമാനമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.

അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും അതിനാല്‍ വിജയ് ഇനി മലയാള സിനിമയില്‍ പാടില്ലെന്നുമുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്. സംഭവം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി വിജയ് വീണ്ടും രംഗത്തെത്തി.

താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നായിരുന്നു വിജയിയുടെ വാദം. സംഭവത്തില്‍ പ്രമുഖര്‍ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിജയിയെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് മലയാളം ഗായകന്‍ കൗശിക് മേനോന്‍.

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിജയ് യേശുദാസ് ഇതെല്ലാം മനപൂര്‍വ്വം പറഞ്ഞതാണെന്ന് കൗശിക് മേനോന്‍ പറയുന്നു. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന് വേദികളില്‍ കിട്ടുന്നത് അമിതമായ പ്രാധാന്യമാണെന്നും കൗശിക് ചൂണ്ടിക്കാട്ടുകയാണ്.

ഒരു അവാര്‍ഡ് ദാനം പോലെ ഉള്ള ചടങ്ങില്‍ പോലും അവാര്‍ഡ് വാങ്ങിക്കുന്ന ആളേക്കാള്‍ വലിയ പരിഗണനയാണ് വിജയ് യേശുദാസിനു ലഭിക്കുന്നത്. വലിയവരായ മ്യുസീഷ്യന്മാര്‍ എല്ലാം ഇരിക്കുമ്പോള്‍ തന്നെയാണ് ഈ അമിത പരിഗണന.ഇതെല്ലാം അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ് ലഭിക്കുന്നത്.

ഒന്നിച്ചുള്ള പരിപാടിയില്‍ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം ആണോ അദ്ദേഹം കഴിക്കുന്നത്. അത് കഴിക്കുമോ എന്നു പോലും അറിയില്ല. കാരണം ഇത്തരം സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എല്ലാവരോടും ചോദിക്കാതെ വിജയ് യേശുദാസിനോട് മാത്രം ഇത് കഴിക്കുമോ എന്ന് സ്‌പെഷ്യലായി വന്ന് അന്വേഷിക്കുന്നത് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ പോലും അവിടെ ഉണ്ടാകുന്ന വേര്‍തിരിവുകള്‍ ആണ് കൗശിക് മേനോന്‍ സൂചിപ്പിക്കുന്നത്.